കൽപറ്റ: മുനമ്പം ഭൂമി പ്രശ്‌നത്തെക്കുറിച്ച് സംസാരിക്കവെ വിവാദപരാമര്‍ശം നടത്തിയ ബി.ജെ.പി. സംസ്ഥാന ഉപാധ്യക്ഷന്‍ അഡ്വ. ബി. ഗോപാലകൃഷ്ണനെതിരേ പോലീസിൽ പരാതി നൽകി കോൺ​ഗ്രസ്. എൻ.ഡി.എ പൊതുയോ​ഗത്തിനിടെ വാവര് സ്വാമിയെ അധിക്ഷേപിച്ചെന്ന് ചൂണ്ടിക്കാട്ടി കെ.പി.സി.സി. മീഡിയ പാനലിസ്റ്റ് വി.ആര്‍. അനൂപ് ആണ് കമ്പളക്കാട് പോലീസില്‍ പരാതി നല്‍കിയത്. 

To advertise here,

വയനാട് കമ്പളക്കാട്ടില്‍ എന്‍.ഡി.എ. സ്ഥാനാര്‍ഥി നവ്യാ ഹരിദാസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിലായിരുന്നു ഗോപാലകൃഷ്ണന്റെ വിവാദപ്രസംഗം. കേന്ദ്രമന്ത്രി സുരേഷ് ഗോപിയടക്കം ഈ പരിപാടിയില്‍ പങ്കെടുത്തിരുന്നു. കേന്ദ്രമന്ത്രി എത്തുന്നതിന് തൊട്ടുമുമ്പായിരുന്നു പരാമര്‍ശം.

'എനിക്കൊരു സംശയം. നാളെ, അയ്യപ്പന്റെ ഭൂമി വഖഫിന്‍റേത് ആണെന്ന് പറയില്ലേ. അവിടെയൊരു ചങ്ങാതി ഇരിപ്പുണ്ട്, അയ്യപ്പന്റെ താഴെ, അയ്യപ്പന്‍ 18 പടിയുടെ മുകളിലാ... ആ 18 പടിയുടെ അടിയില്‍ വേറൊരു ചങ്ങാതി ഇരിപ്പുണ്ട്, വാവര്. ഈ വാവര് പറയാണ്, തത്കാലം ഞാനിത് വഖഫിന് കൊടുത്തുവെന്ന്, അങ്ങനെ പറഞ്ഞാല്‍ നാളെ ശബരിമല വഖഫിന്റേതാവും. അയ്യപ്പന്‍ ഇറങ്ങിപ്പോകേണ്ടിവരും. അനുവദിക്കണോ?', എന്നായിരുന്നു പ്രസം​ഗം. 

വഖഫ് ബോര്‍ഡിനെതിരെയുള്ള പരാമര്‍ശത്തില്‍ മതവികാരം വ്രണപ്പെടുത്തിയെന്നും കലാപാഹ്വാനം നടത്തിയെന്നും ചൂണ്ടിക്കാണിച്ച് കേന്ദ്രമന്ത്രി സുരേഷ്‌ഗോപിക്കെതിരേയും കഴിഞ്ഞദിവസം കോൺ​ഗ്രസ് പോലീസിൽ പരാതി നൽകിയിരുന്നു. വഖഫ് ബോര്‍ഡ് കിരാതമാണെന്നും അതിനെ പൂട്ടിക്കെട്ടുമെന്നുമായിരുന്നു സുരേഷ്‌ഗോപി പറഞ്ഞത്. വയനാട് ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തന്നെയായിരുന്നു സുരേഷ്‌ഗോപിയുടെയും പരാമര്‍ശം. നാലക്ഷരബോര്‍ഡ് ഭീകരനെ പാര്‍ലമെന്റില്‍ തളയ്ക്കുമെന്നാണ് വഖഫ് ബോര്‍ഡിനെ മുന്‍നിര്‍ത്തി സുരേഷ്‌ഗോപി പറഞ്ഞത്.