തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്യുന്ന ആശ വര്‍ക്കര്‍മാര്‍ തൊഴില്‍മന്ത്രി വി. ശിവന്‍കുട്ടിയുമായി കൂടിക്കാഴ്ച നടത്തി. തത്വത്തില്‍ ഓണറേറിയം വര്‍ധിപ്പിക്കാം എന്ന് മന്ത്രി ഉറപ്പുനല്‍കിയതായി സമരസമിതി നേതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍, ഓണറേറിയം വര്‍ധനവ് നല്‍കിയാല്‍ മാത്രമേ സമരം അവസാനിപ്പിക്കാന്‍ സാധിക്കൂ എന്ന് അവര്‍ വ്യക്തമാക്കി. ആശമാരുടെ വികാരങ്ങളും ആവശ്യങ്ങളിലെ സത്യസന്ധനതയും തൊഴില്‍മന്ത്രി മനസിലാക്കി എന്നാണ് ചര്‍ച്ചയില്‍ വ്യക്തമായതെന്നും സമരസമിതി പ്രസിഡന്റ് വി.കെ. സദാനന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു. 

To advertise here,

അവസാന കൂടിക്കാഴ്ചയുടെ മിനിറ്റ്‌സ് മന്ത്രിയുടെ പക്കല്‍ ഉണ്ടായിരുന്നു. ഓണറേറിയാം വര്‍ധിപ്പിക്കാം എന്ന് തത്വത്തില്‍ പറയുന്നുണ്ട്. മൂന്ന് മാസത്തിനുള്ളില്‍ കമ്മിറ്റിയെക്കുറിച്ച് കാര്യങ്ങള്‍ പരിശോധിക്കാം എന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍, മോണറ്ററി ബെനിഫിറ്റ് ഉണ്ടെങ്കിലേ സമരം അവസാനിപ്പിക്കാന്‍ കഴിയൂ. ഓണറേറിയം വര്‍ധനവ് ലഭിച്ചാല്‍ മാത്രമേ സമരം അവസാനിപ്പിക്കാന്‍ കഴിയൂ എന്ന് മന്ത്രിയെ അറിയിച്ചിട്ടുണ്ട്. വര്‍ധനവ് പ്രഖ്യാപിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് മന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും വി.കെ. സദാനന്ദന്‍ പറഞ്ഞു. 

തൊഴില്‍ വകുപ്പ് മന്ത്രി ഞങ്ങളുടെ വികാരങ്ങള്‍ മനസ്സിലാക്കിയെന്നാണ് തോന്നുന്നത്. പഴയ ഫോര്‍മുല തന്നെ ഞങ്ങള്‍ മുന്നോട്ടുവെച്ചു. ആദ്യം 3000 രൂപ കൂട്ടുക, അതിന് ശേഷം കമ്മിഷനെവെച്ചു പഠനം നടത്തുക. പഠനസമിതിയെ വെച്ചു പഠനം നടത്തുന്ന കാലാവധി ഒരു മാസം ആയി കുറയ്ക്കണം, ഓണറേറിയം വര്‍ധിപ്പിക്കണം. ഈ രണ്ട് ആവശ്യങ്ങള്‍ അംഗീകരിക്കണം. അത് ഉത്തരവായി ഇറക്കുകയും വേണം. അങ്ങനെയാണെങ്കില്‍ സമരം അവസാനിപ്പിക്കാം എന്നാണ് മന്ത്രിയോടും പറഞ്ഞിരിക്കുന്നത്, സമരസമിതി നേതാക്കള്‍ വ്യക്തമാക്കി.