പാലക്കാട് കുമരനല്ലൂർ ജി.എച്ച്.എസ്.എസിൽ കപ്പൂർ ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച അക്കിത്തം അച്യുതം പരിപാടിയിൽ നിന്ന്. ഫോട്ടോ: ഇ.എസ്. അഖിൽ.
കുമരനെല്ലൂര്‍ (പാലക്കാട്): നമ്മോട് സംസാരിക്കുമ്പോഴും ഹൃദയത്തില്‍ കവിത എഴുതുന്ന അക്കിത്തത്തിന്റെ സ്‌നേഹം ആവോളം ആസ്വദിക്കാന്‍ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നെന്ന് എം.ടി. വാസുദേവന്‍ നായര്‍. ജ്ഞാനപീഠം നേടിയ മഹാകവി അക്കിത്തം പഠിച്ച കുമരനെല്ലൂര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഒരുക്കിയ സ്വീകരണ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.ടി.
ഞാന്‍ പഠിച്ചിരുന്ന കാലത്ത് ഇവിടെ കളിച്ച നാടകത്തില്‍ അക്കിത്തം അഭിനയിച്ചിട്ടുണ്ട്. അതുകണ്ട് ഞാന്‍ കരഞ്ഞിട്ടുണ്ട്. കൂടല്ലൂരിലെ വീട്ടില്‍ നിന്ന് ഈ പറക്കുളം കുന്ന് കയറി ഞാന്‍ അക്കിത്തത്തിന്റെ മനയിലെത്തും. പത്തായപ്പുരയില്‍ നിന്ന് അന്ന് അദ്ദേഹത്തിന്റെ ലൈബ്രറിയിലെ പുസ്തകങ്ങള്‍ വായിക്കാന്‍ തരും. ഗുസ്ഥാനീയനായ അക്കിത്തം എനിക്ക് ജ്യേഷ്ഠനെപ്പോലെ പ്രിയങ്കരനാണ്.
കോഴിക്കോട് വെച്ച് അദ്ദേഹത്തിനൊപ്പം താമസിക്കാന്‍ അവസരം കിട്ടിയിട്ടുണ്ട്. അന്ന് അദ്ദേഹം കവിതകളെഴുതി. വാസു ഇത് വായിക്കൂ .. എന്ന് പറയും അക്കാലത്ത് മാതൃഭൂമിയില്‍ സബ്ബ് എഡിറ്ററായി പ്രവര്‍ത്തിച്ചിരുന്ന എനിക്ക് സാഹിത്യ വഴിയിലേക്കുള്ള വാതില്‍ തുറന്നിടുകയായിരുന്നു അദ്ദേഹം.
എറണാകുളത്തുനിന്ന് പ്രസിദ്ധീകരിക്കുന്ന കേരള പത്രികയില്‍ അടിച്ചുവന്ന തന്റെ കഥയില്‍ മാരാരുടെ ഹോട്ടലില്‍ കടുക് വറുക്കുന്ന മണത്തെക്കുറിച്ച് പ്രതിപാദിക്കുന്ന സ്ഥലത്തിന്റെ മാര്‍ജിനില്‍ ഭേഷ് എന്ന് അക്കിത്തം കുറിച്ചത് തനിക്ക് വലിയ പ്രചോദനമായി. അക്കിത്തത്തിന്റെ കവിതകള്‍ താന്‍ മനസില്‍ സൂക്ഷിക്കുണ്ടെന്നും അദ്ദേഹത്തെ ആദരിക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിഞ്ഞത് ജീവിതത്തിലെ മനോഹര നിമിഷമാണെന്നും എം.ടി. പറഞ്ഞു. തന്റെ പഠന കാലത്ത് ഉണ്ടായിരുന്ന അധ്യാപകരെയും എം.ടി. അനുസ്മരിച്ചു.
കപ്പൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിന്ധു മാവറ അധ്യക്ഷയായി. സ്‌കൂകൂളിലെ പൂര്‍വ്വ വിദ്യാര്‍ഥി കൂടിയായ റിട്ട. ജസ്റ്റിസ് കെ.ടി.ശങ്കരന്‍, മലയാളം സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. അനില്‍ വള്ളത്തോള്‍, സാഹിത്യ അക്കാഡമി സെക്രട്ടറി കെ.പി. മോഹനന്‍, കവികളായ പ്രഭാവര്‍മ, ആലങ്കോട് ലീലാകൃഷ്ണന്‍, ടി.ഡി. രാമകൃഷ്ണന്‍, വിജു നായരങ്ങാടി, ചിത്രകാരനും അക്കിത്തത്തിന്റെ സഹോദരനുമായ അക്കിത്തം നാരായണന്‍, രാമകൃഷ്ണന്‍ കുമരനെല്ലൂര്‍, എം. പി. കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. കവി പി.ര ാമന്‍ അക്കിത്തത്തിന്റെ കവിത ആലപിച്ചു. പ്രഭാ വര്‍മ്മയുടെ കവിതാ സമാഹാരം ചടങ്ങില്‍ പ്രകാശനം ചെയ്തു. മഹാകവി അക്കിത്തം മറുപടി പ്രസംഗം നടത്തി.
Content Highlights: Akkitham and MT Vasudevan Nair at Kumaranelloor School


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..