തിരുവനന്തപുരം: ബുധനാഴ്ച രണ്ടുവയസ്സ് തികയുന്ന അവന്‍ അമ്മ അനുപമ എസ്.ചന്ദ്രനും അച്ഛന്‍ അജിത് കുമാറിനുമൊപ്പം പിറന്നാള്‍ ആഘോഷിക്കും. ഒന്നാം പിറന്നാളില്‍ അവന്‍ മാതാപിതാക്കള്‍ക്കൊപ്പമുണ്ടായിരുന്നില്ല. സമരത്തില്‍ പിന്തുണ തന്നവര്‍ക്കും അജിത്തിന്റെ ബന്ധുക്കള്‍ക്കുമൊപ്പം അവന്റെ രണ്ടാം പിറന്നാള്‍ ആഘോഷമാക്കുമെന്ന് അനുപമ പറഞ്ഞു. പേരൂര്‍ക്കട ബാപ്പുജി ഗ്രന്ഥശാല ഹാളില്‍ ബുധനാഴ്ച വൈകീട്ട് 5.30-നാണ് ആഘോഷം.

To advertise here,

അമ്മയില്‍ നിന്ന് ബന്ധുക്കള്‍ എടുത്തുമാറ്റിയ കുഞ്ഞിനെ തിരികെക്കിട്ടാന്‍ അനുപമ നടത്തിയ നിയമപോരാട്ടം കഴിഞ്ഞ വര്‍ഷം കേരളം കണ്ടതാണ്. ഏറെ കോളിളക്കമുണ്ടാക്കിയ ദത്ത് കേസായിരുന്നു അത്. 2020 ഒക്ടോബര്‍ 19-നാണ് കുഞ്ഞിന്റെ ജനനം. എന്നാല്‍, മൂന്നുദിവസം മാത്രമായിരുന്നു അനുപമയ്ക്ക് ഒപ്പം അവനുണ്ടായിരുന്നത്. താന്‍ വഞ്ചിക്കപ്പെട്ടുവെന്ന് തിരിച്ചറിയുമ്പോഴേക്കും കുഞ്ഞ് കാണാമറയത്തായി. ഒരു വര്‍ഷത്തിന് ശേഷം ഒരു മാസത്തെ സമരങ്ങള്‍ക്കൊടുവിലും നിയമപോരാട്ടങ്ങള്‍ക്കു ശേഷവും കഴിഞ്ഞ വര്‍ഷം നവംബര്‍ 24നാണ് കുഞ്ഞിനെ അനുപമയ്ക്ക് തിരിച്ചുകിട്ടിയത്. കുഞ്ഞിനെ തിരികെക്കിട്ടാനുള്ള അമ്മയുടെ സഹനസമരത്തിനിടയിലായിരുന്നു അവന്റെ ഒന്നാം പിറന്നാള്‍. അതും ദത്തെടുത്ത ആന്ധ്രാപ്രദേശ് സ്വദേശികള്‍ക്കൊപ്പം.

മുന്‍പൊരിക്കലും തലസ്ഥാനത്ത് കണ്ടിട്ടില്ലാത്തൊരു സമരമായിരുന്നു അത്. തരികെന്റെ കുഞ്ഞിനെ തിരികെ എന്ന ആവശ്യവുമായി ആ അമ്മ മുട്ടാത്ത വഴികളില്ലായിരുന്നു. അന്ന് തനിക്കൊപ്പം കൂടെനിന്ന എല്ലാ നല്ല മനുഷ്യരെയും പിറന്നാളിന് ക്ഷണിച്ചിട്ടുണ്ടെന്ന് അനുപമ പറഞ്ഞു. ദത്തു വിവാദത്തിനു മുന്‍പ് പേരൂര്‍ക്കടയിലെ ആശുപത്രിയില്‍ റിസപ്ഷനിസ്റ്റായിരുന്നു അജിത്. അടുത്തിടെ ഈ ജോലിയില്‍ തിരികെ പ്രവേശിച്ചു. കുഞ്ഞിനെ പരിപാലിക്കുന്നതിനൊപ്പം ബിരുദം പൂര്‍ത്തിയാക്കാനുള്ള പഠനത്തിലാണ് അനുപമ.