ന്യൂഡല്‍ഹി: ഹിന്ദു ക്ഷേത്രങ്ങള്‍, മഠങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട അനിവാര്യമായ മതാചാരങ്ങളില്‍ പോലും സര്‍ക്കാരുകള്‍ ഇടപെട്ടിട്ടുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇത്തരം ഇടപെടലുകളില്‍ പലതും കോടതികള്‍ ശരിവെച്ചിട്ടുണ്ടെന്നും കേന്ദ്രം സുപ്രീംകോടതിയില്‍ വ്യക്തമാക്കി. മുസ്ലിം മത വിഭാഗത്തിലുള്ളവരുടെ അനിവാര്യമായ മതാചാരമായ വഖഫില്‍ സര്‍ക്കാര്‍ ഇടപെടുന്നുവെന്ന ആരോപണത്തെ ഖണ്ഡിച്ച് കൊണ്ടാണ് കേന്ദ്രം ഇക്കാര്യം സുപ്രീം കോടതിയില്‍ വ്യക്തമാക്കിയത്.  

To advertise here,

ഇക്കാര്യം വിശദീകരിച്ച് കൊണ്ട് സുപ്രീം കോടതിക്ക് കേന്ദ്ര സര്‍ക്കാര്‍ കൈമാറിയ കുറിപ്പില്‍ കേരളത്തിലെ നീറിക്കോട് ശിവ ക്ഷേത്രത്തിലെ ശാന്തി നിയമനം സംബന്ധിച്ച വിധിയും പരാമര്‍ശിച്ചിട്ടുണ്ട്. ശാന്തി നിയമനത്തില്‍ ജാതി യോഗ്യതയായി കണക്കാക്കാനാകില്ലെന്നും മലയാളി ബ്രാഹ്‌മണരെ മാത്രം ഈ തസ്തികയിലേക്ക് പരിഗണിക്കാനാകില്ലെന്ന സുപ്രീംകോടതി വിധിയാണ് കേന്ദ്ര സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും, എന്‍ ആദിത്യന്‍ എന്ന വ്യക്തിയും തമ്മിലുള്ള കേസിലെ ചരിത്ര വിധി സുപ്രീംകോടതി പുറപ്പടിവിച്ചത് 2002 ലാണ്. 

എറണാകുളത്തെ ആലങ്ങാട്ടുള്ള കൊങ്ങോര്‍പ്പിള്ളി നീറിക്കോട് ശിവക്ഷേത്രത്തില്‍ ഈഴവ സമുദായ അംഗത്തെ ശാന്തിക്കാരനായി നിയമിച്ചത് ചോദ്യം ചെയ്ത് ആയിരുന്നു ഹര്‍ജി. ബ്രാഹ്‌മണരെ മാത്രം ശാന്തി നിയമനത്തില്‍ പരിഗണിക്കുകയെന്നത് ഹിന്ദു സമുദായത്തിന്റെ  ഒഴിവാക്കാനാകാത്ത ആചാരമായി കണക്കാക്കാന്‍ ആകില്ലെന്നായിരുന്നു സുപ്രീംകോടതിയുടെ വിധി. ഈ വിധിയാണ് വഖഫ് ഭേദഗതി നിയമത്തെ അനുകൂലിച്ച് സുപ്രീം കോടതിക്ക് കൈമാറിയ കുറിപ്പില്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പരാമര്‍ശിച്ചിരിക്കുന്നത്. സര്‍ക്കാരിന് നിയന്ത്രണങ്ങള്‍ കൊണ്ട് വരാന്‍ അധികാരം ഉള്ളത്‌കൊണ്ട് മതേതരം ആണെന്ന് ചൂണ്ടിക്കാട്ടി വിശദീകരിച്ചിരിക്കുന്ന കേസുകളുടെ പട്ടികയില്‍ ആണ് കേരളത്തിലെ ഈ കേസും സോളിസിറ്റര്‍ ജനറല്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

വഖഫ് ബോര്‍ഡുകള്‍ മതേതതരമായ പ്രവര്‍ത്തനങ്ങളും നടത്താറുണ്ട്. അതിനാല്‍ മുസ്ലിം ഇതര സമുദായത്തില്‍പ്പെട്ടവരെ ബോര്‍ഡില്‍ ഉള്‍പ്പെടുത്തുന്നതില്‍ തെറ്റില്ലെന്നും സോളിസിസ്റ്റര്‍ ജനറല്‍ സുപ്രീം കോടതിയെ അറിയിച്ചു. വഖഫ് ബോര്‍ഡുകളിലും, കൗണ്‍സിലിലും ഭൂരിഭാഗം പേരും മുസ്ലിം വിഭാഗത്തില്‍പ്പെട്ടവര്‍ ആയിരിക്കുമെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. കേസില്‍ ബുധനാഴ്ചയും സുപ്രീം കോടതിയില്‍ വാദം കേള്‍ക്കല്‍ തുടരും.