ഷിര്‍ദി (മഹാരാഷ്ട്ര): മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയും മഹായുതി സഖ്യവും നേടിയ വന്‍വിജയത്തിന്റെ പശ്ചാത്തലത്തില്‍ എന്‍.സി.പി. നേതാവ് ശരദ് പവാറിനെതിരെ രൂക്ഷവിമര്‍ശനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ശരദ് പവാര്‍ വഞ്ചനയുടെ രാഷ്ട്രീയം 1978-ല്‍ തുടങ്ങിയതാണെന്നും ബി.ജെ.പി. ഇന്നത് അവസാനിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഷിര്‍ദിയില്‍ നടന്ന ബി.ജെ.പിയുടെ സംസ്ഥാന കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ. 

To advertise here,

'ശരദ് പവാര്‍ 1978-ല്‍ ആരംഭിച്ച പിന്നില്‍ നിന്ന് കുത്തുന്ന രാഷ്ട്രീയത്തിന് മഹാരാഷ്ട്രയിലെ ബി.ജെ.പിയുടെ വിജയം അവസാനം കുറിച്ചു. അത്തരം രാഷ്ട്രീയത്തെ നിങ്ങള്‍ 20 അടി മണ്ണില്‍ കുഴിച്ചുമൂടി. 1978 മുതല്‍ 2024 വരെ മഹാരാഷ്ട്രയില്‍ രാഷ്ട്രീയ അസ്ഥിരത നടമാടിയിരുന്നു. സ്ഥിരതയുള്ളതും ശക്തവുമായ ദേവേന്ദ്ര ഫഡ്‌നാവിസ് സര്‍ക്കാരിന് വഴിതെളിച്ചത് നിങ്ങളാണ്.' -ബി.ജെ.പി. പ്രവര്‍ത്തകരോടായി ഷാ പറഞ്ഞു. 

വസന്ത്ദാദാ പാട്ടീലിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരില്‍ നിന്ന് 40 എം.എല്‍.എമാരുമായി ശരദ് പവാര്‍ ഇറങ്ങിപ്പോയത് 1978-ലായിരുന്നു. തുടര്‍ന്ന് ജനതാ പാര്‍ട്ടിയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപവത്കരിക്കുകയും 38-ാം വയസില്‍ മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിയായി. ഇക്കാര്യം ഉദ്ദേശിച്ചാണ് അമിത് ഷാ ശരദ് പവാറിനെ രൂക്ഷമായി വിമര്‍ശിച്ചത്. 

ശിവ്‌സേന നേതാവ് ഉദ്ധവ് താക്കറെ ബി.ജെ.പിയെ ചതിച്ചുവെന്നും ബാല്‍ താക്കറേയുടെ പ്രത്യയശാസ്ത്രം അദ്ദേഹം 2019-ല്‍ ഉപേക്ഷിച്ചുവെന്നും അമിത് ഷാ പറഞ്ഞു. ചതിയിലൂടെയാണ് ഉദ്ധവ് മഹാരാഷ്ട്ര മുഖ്യമന്ത്രിയായത് എന്നും ഷാ കൂട്ടിച്ചേര്‍ത്തു. 

2024-ലെ മഹാരാഷ്ട്ര തിരഞ്ഞെടുപ്പില്‍ 132 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായാണ് ബി.ജെ.പി. വലിയ വിജയം നേടിയത്. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ഒരു പാര്‍ട്ടി നേടുന്ന ഏറ്റവും കൂടുതല്‍ സീറ്റെണ്ണമാണിത്.