ന്യൂഡല്‍ഹി: ബി.ബി.സി. ഓഫീസുകളിലെ ആദായനികുതി വകുപ്പിന്റെ പരിശോധനയില്‍ കേന്ദ്രത്തിനെതിരെ കടുത്തവിമര്‍ശനവുമായി കോണ്‍ഗ്രസ്. അദാനിക്കെതിരെ പാര്‍ലമെന്ററി സമിതിയുടെ അന്വേഷണം ആവശ്യപ്പെടുമ്പോള്‍ കേന്ദ്രം ബി.ബി.സിക്ക് പിന്നാലെയാണെന്ന് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി ജയറാം രമേഷ് പറഞ്ഞു. കേന്ദ്രത്തിന്റേത്‌ വിനാശകാലേ വിപരീത ബുദ്ധിയാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

To advertise here,

റെയ്ഡില്‍ വിമര്‍ശനവുമായി ഇടത് നേതാക്കളും രംഗത്തെത്തി. ആദ്യം ബി.ബി.സി. ഡോക്യുമെന്ററി നിരോധിച്ചു. അദാനിക്കെതിരായ ആരോപണങ്ങളില്‍ ജെ.പി.സി. അന്വേഷണമില്ല. എന്നാല്‍, ഇപ്പോള്‍ ബി.ബി.സി. ഓഫീസുകളില്‍ ആദായനികുതി പരിശോധന. ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവ് തന്നെയോയെന്ന് സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ട്വീറ്റ് ചെയ്തു. റെയ്ഡ് പ്രതീക്ഷിച്ചിരുന്നതല്ലേയെന്ന് ചോദിച്ച രാജ്യസഭാ എം.പി. ജോണ്‍ ബ്രിട്ടാസ്, ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കിന്റെ പ്രതികരണമെന്തായിരിക്കുമെന്നും ചോദിച്ചു. റെയ്ഡ് കേന്ദ്രത്തിന്റെ പ്രതികാര നടപടിയാണെന്ന് സി.പി.എം. പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി കുറ്റപ്പെടുത്തി.

എത്ര അപ്രതീക്ഷിതമായിരുന്ന റെയ്‌ഡെന്നായിരുന്നു തൃണമൂല്‍ എം.പി. മഹുവ മൊയ്ത്രയുടെ പരിഹാസം. പ്രത്യയശാസ്ത്രപരമായ അടിയന്തരാവസ്ഥയെന്ന് സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് പ്രതികരിച്ചു. ബി.ബി.സിക്ക് മോദിയുടെ സമ്മാനമെന്ന് ബി.ആര്‍.എസ്. നേതാവ് വൈ. സതീഷ് റെഡ്ഡി പറഞ്ഞു.

റെയ്ഡ് മാധ്യമങ്ങളുടെ വായ്മൂടിക്കെട്ടുന്ന നടപടിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പ്രതികരിച്ചു. ജനാധിപത്യവിരുദ്ധരായി പരിഹാസ്യരായി കേന്ദ്രം മാറുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു.