ശ്രീനഗർ: ഡൽഹി ചെങ്കോട്ട സ്‌ഫോടനക്കേസിലെ അന്വേഷണത്തിന്റെ ഭാഗമായി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ജമ്മു കശ്മീരിൽ രണ്ടിടത്ത് റെയ്ഡ് നടത്തി. കേസുമായി ബന്ധപ്പെട്ട തെളിവുകൾ ശേഖരിക്കുന്നതിനായി കേസിൽ പിടിയിലായ യാസിർ അഹമ്മദ് ദർ എന്നയാളുമായാണ് എൻഐഎ ഉദ്യോഗസ്ഥർ റെയ്ഡിനെത്തിയത്.

To advertise here,

ദക്ഷിണ കശ്മീരിലെ ഷോപിയാനിലെ പദ്പവൻ, പുൽവാമയിലെ പാംപോർ എന്നിവിടങ്ങളിലെ വനമേഖലയിലാണ് റെയ്ഡ് നടന്നത്. ആ മേഖലയിൽ തങ്ങളുടെ രഹസ്യ താവളങ്ങൾ ഉള്ളതായി യാസിർ അഹമ്മദ് ദർ എൻഐഎയ്ക്ക് മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്. ചെങ്കോട്ട സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഡിസംബർ 18നാണ് യാസിർ അറസ്റ്റിലായത്.

രാജ്യതലസ്ഥാനത്ത് നടന്ന ഏറ്റവും മാരകമായ ആക്രമണങ്ങളിലൊന്നിന് പിന്നിൽ പ്രവർത്തിച്ച 'വൈറ്റ് കോളർ ഭീകര മൊഡ്യൂളിനെ' കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമാണ് ഈ നീക്കമെന്ന് സുരക്ഷാ ഏജൻസികൾ വ്യക്തമാക്കി. അക്രമത്തിന് പിന്നിലെ ഗൂഢാലോചനയെക്കുറിച്ചും അതിൽ ഉൾപ്പെട്ട പ്രാദേശിക ബന്ധങ്ങളെക്കുറിച്ചും കൂടുതൽ വിവരങ്ങൾ കണ്ടെത്താനാണ് എൻഐഎ ലക്ഷ്യമിടുന്നത്. ഈ ഭീകര മൊഡ്യൂളിന്റെ പ്രവർത്തനരീതികളെക്കുറിച്ചുള്ള സുപ്രധാന വിവരങ്ങൾ ഈ പരിശോധനയിലൂടെ ലഭിക്കുമെന്നാണ് കരുതപ്പെടുന്നത്.