ന്യൂഡല്‍ഹി: ഇ-മെയിലും സാമൂഹികമാധ്യമ അക്കൗണ്ടുമുള്‍പ്പെടെ വ്യക്തികളുടെ സ്വകാര്യ വിവരങ്ങളടങ്ങുന്ന 'ഡിജിറ്റല്‍ സ്പെയ്സി'ലേക്ക് കടന്നുകയറാന്‍ ഉദ്യോഗസ്ഥര്‍ക്ക് അധികാരം നല്‍കുന്ന ആദായ നികുതി ബില്ലിലെ വ്യവസ്ഥകള്‍ ചോദ്യമുയര്‍ത്തുന്നു. ഇലക്ട്രോണിക് രേഖകള്‍ പരിശോധിക്കാന്‍ നിലവിലെ നിയമം നികുതി ഉദ്യോഗസ്ഥര്‍ക്ക് അധികാരം നല്‍കുന്നുണ്ട്. എന്നാല്‍, പുതിയ ബില്ലില്‍ 'വിര്‍ച്വല്‍ ഡിജിറ്റല്‍ സ്പെയ്സ്' എന്ന വിശാലമായ പദമുപയോഗിച്ച് ഉദ്യോഗസ്ഥരുടെ അധികാരത്തിന് വ്യാപ്തി വര്‍ധിപ്പിച്ചതാണ് ആശങ്കയ്ക്ക് ഇടയാക്കുന്നത്.

To advertise here,

ആദായനികുതി നിയമത്തില്‍ 2002-ല്‍ കൊണ്ടുവന്ന 132(1)ലെ (2ബി.) വകുപ്പാണ് ഇലക്ട്രോണിക് രേഖകള്‍ പരിശോധിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് അധികാരം നല്‍കിയത്. ഇലക്ട്രോണിക് രേഖകള്‍ എന്തെല്ലാമാണ് എന്ന് അതില്‍ പറയുന്നുണ്ട്. 2000-ല്‍ വന്ന ഐ.ടി. നിയമത്തിന്റെ രണ്ടാംവകുപ്പിലെ ഒന്നാം ഉപവകുപ്പില്‍ പറയുന്ന 'ടി' എന്ന ക്ലോസില്‍ ഇലക്ട്രോണിക് രേഖയ്ക്കുള്ള നിര്‍വചനമാണ് ആദായനികുതി നിയമത്തിലും പറയുന്നത്.

ഇതുപ്രകാരം ഇലക്ട്രോണിക് രൂപത്തില്‍ ലഭിച്ചതോ അയച്ചതോ ആയ ഡേറ്റ, റെക്കോഡ്, ചിത്രം, ശബ്ദം, മൈക്രോ ഫിലിം തുടങ്ങിയവയാണ് ഇലക്ട്രോണിക് രേഖ.

പുതിയ ബില്ലിലെ 247-ാം വകുപ്പ്

പുതിയ ബില്ലിലെ 247-ാം വകുപ്പ് പ്രകാരം ഇലക്ട്രോണിക് രേഖയുടെ വ്യാപ്തി വളരെയേറെ വര്‍ധിപ്പിച്ചുവെന്നതാണ് വസ്തുത. ആദായ നികുതി ഉദ്യോഗസ്ഥര്‍ക്ക് ഇ-മെയിലുകള്‍, സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍, ബാങ്ക് അക്കൗണ്ടുകള്‍, ഓണ്‍ലൈന്‍ നിക്ഷേപ അക്കൗണ്ടുകള്‍, ട്രേഡിങ് അക്കൗണ്ടുകള്‍ തുടങ്ങിയവയെല്ലാം പരിശോധിക്കാം. ഇ-മെയില്‍ സെര്‍വറുകള്‍, ഏതെങ്കിലും ആസ്തിയുടെ വിവരങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന വെബ്സൈറ്റ്, റിമോട്ട് സെര്‍വര്‍, ക്ലൗഡ് സെര്‍വറുകള്‍, ഡിജിറ്റല്‍ ആപ്ലിക്കേഷന്‍ പ്ലാറ്റ്ഫോമുകള്‍ എന്നിവയ്ക്കുപുറമേ ഇതേ സ്വഭാവത്തിലുള്ള 'ഏത് സ്പെയ്സും' വിര്‍ച്വല്‍ ഡിജിറ്റല്‍ സ്പെയ്സിന്റെ നിര്‍വചനത്തില്‍ പറയുന്നു.

കേവലം ഇലക്ട്രോണിക് രേഖ എന്നതില്‍നിന്ന് ഒരു വ്യക്തിയുടെ സ്വകാര്യ വിവരങ്ങള്‍ ഉള്‍പ്പെടെ അടങ്ങുന്ന മൊത്തം ഡിജിറ്റല്‍ സ്പെയ്സിലേക്കും നികുതി ഉദ്യോഗസ്ഥര്‍ക്ക് കടന്നുകയറാന്‍ പുതിയ ബില്ലില്‍ വ്യവസ്ഥചെയ്യുന്നു. സാമ്പത്തിക വിവരങ്ങളടങ്ങുന്ന കംപ്യൂട്ടറിന്റെ ഹാര്‍ഡ് ഡിസ്‌ക് നികുതി ഉദ്യോഗസ്ഥര്‍ പരിശോധിക്കാറുണ്ട്.

എന്നാല്‍, സാമൂഹിക മാധ്യമ അക്കൗണ്ടുകളും ഇ-മെയിലുമുള്‍പ്പെടെ സ്വകാര്യ വിവരങ്ങളടങ്ങുന്ന സ്പെയ്സിലേക്ക് കടന്നുകയറാന്‍ അധികാരം നല്‍കുന്നത് അതുപോലെയാവില്ലെന്ന് പ്രമുഖ നികുതി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.