ന്യൂയോർക്ക്: ഈ മാസം 23 മുതൽ 29 വരെ ന്യൂയോർക്കിലെ യുഎൻ ആസ്ഥാനത്തുനടക്കുന്ന പൊതുസഭാസമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസംഗിക്കില്ല. പകരം വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ പ്രസംഗിക്കും. 27-നാണ് അദ്ദേഹം പൊതുസഭയെ അഭിസംബോധനചെയ്യുക.

To advertise here,

പൊതുസഭയിൽ പ്രസംഗിക്കുന്നവരുടെ പ്രാഥമികപട്ടിക ജൂലായിൽ യുഎൻ പുറത്തുവിട്ടതിൽ മോദിയുടെ പേരുണ്ടായിരുന്നു. 26-ന് അദ്ദേഹം പ്രസംഗിക്കുമെന്നായിരുന്നു അതിലുണ്ടായിരുന്നത്. ഇസ്രയേൽ, ചൈന, പാകിസ്താൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലെ സർക്കാരുകളെ നയിക്കുന്നവരുടെ പ്രസംഗവും അന്നായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാൽ, പുതുക്കിയ പട്ടികയിൽ മോദിയുടെ പേരില്ല. ഒരു മന്ത്രി ഇന്ത്യയെ പ്രതിനിധാനം ചെയ്യുമെന്നാണുള്ളത്.

പൊതുസഭയിൽ പ്രസംഗിക്കുന്നവരുടെ പട്ടികയിൽ മാറ്റംവരാറുണ്ടെന്ന് വാർത്താ ഏജൻസിയായ ‘പിടിഐ’ റിപ്പോർട്ടുചെയ്തു.

ഫെബ്രുവരിയിൽ പ്രധാനമന്ത്രി യുഎസിൽ പോയി പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി കൂടിക്കാഴ്ചനടത്തിയിരുന്നു. അതിനുശേഷം യുഎസ് ഇന്ത്യക്ക് 50 ശതമാനം ഇറക്കുമതിത്തീരുവയേർപ്പെടുത്തി.

ഇത്തവണത്തെ പൊതുസഭാസമ്മേളനത്തിൽ വിവിധ രാജ്യങ്ങൾ പലസ്തീനെ രാഷ്ട്രമായി അംഗീകരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.