ന്യൂഡൽഹി: തമിഴ്നാട്ടിലെ കൽപ്പാക്കത്തുള്ള ഇന്ത്യയുടെ പ്രോട്ടോടൈപ്പ് ഫാസ്റ്റ് ബ്രീഡർ റിയാക്ടർ (PFBR) പ്രവർത്തനം ആരംഭിച്ചത് അയൽരാജ്യമായ പാകിസ്താനിൽ വലിയ ആശങ്കയ്ക്ക് കാരണമാകുന്നുവെന്ന് റിപ്പോർട്ട്. 2026 ഏപ്രിൽ 6-ന് റിയാക്ടർ 'ക്രിറ്റിക്കാലിറ്റി' ( ഒരു റിയാക്ടറിനുള്ളിലെ ന്യൂക്ലിയർ ചെയിൻ റിയാക്ഷൻ സ്വയം നിലനിൽക്കാവുന്ന ഒരു അവസ്ഥയിലെത്തുന്നതിനെയാണ് ഇത് സൂചിപ്പിക്കുന്നത്) കൈവരിച്ചതിനെ അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി (IAEA) ഡയറക്ടർ ജനറൽ പ്രശംസിച്ചിരുന്നു. എന്നാൽ ഐഎഇഎയുടെ ഈ നടപടി ഞെട്ടിക്കുന്നതാണെന്ന് പാകിസ്താനിൽ നിന്നുള്ള സെന്റർ ഫോർ ഇന്റർനാഷണൽ സ്ട്രാറ്റജിക് സ്റ്റഡീസ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ഖാസി എം. ഖലീലുള്ള വിമർശിച്ചു.
പി.എഫ്.ബി.ആർ റിയാക്ടർ ഐഎഇഎയുടെ സുരക്ഷാ മാനദണ്ഡങ്ങൾക്ക് പുറത്താണ് പ്രവർത്തിക്കുന്നതെന്നത് ചൂണ്ടിക്കാട്ടിയാണ് ഖലീലുള്ള വിമർശനവുമായി രംഗത്ത് വന്നത്. സുരക്ഷാ നിരീക്ഷണത്തിന് പുറത്തുള്ള ഇത്തരം മുന്നേറ്റങ്ങളെ പ്രശംസിക്കുന്നത് അന്താരാഷ്ട്ര ആണവ സുരക്ഷാ മാനദണ്ഡങ്ങളെ ദുർബലപ്പെടുത്തുമെന്ന് അദ്ദേഹം വാദിക്കുന്നു. ഉപയോഗിക്കുന്നതിനേക്കാൾ കൂടുതൽ ഇന്ധനം ഉൽപ്പാദിപ്പിക്കാൻ ശേഷിയുള്ളതാണ് ഈ സോഡിയം കൂൾഡ് ഫാസ്റ്റ് ബ്രീഡർ റിയാക്ടർ. റിയാക്ടർ പ്രവർത്തിക്കുന്നതിലൂടെ പ്ലൂട്ടോണിയം ഉണ്ടാകുന്നത് വർധിക്കും. ആണവായുധമുണ്ടാക്കാനുപയോഗിക്കുന്ന തരത്തിൽ ഇന്ത്യക്ക് വൻതോതിൽ പ്ലൂട്ടോണിയം ശേഖരിക്കാൻ സാധിക്കുമെന്നാണ് പാകിസ്താൻ ഭയപ്പെടുന്നത്. ഇന്ത്യയുടെ ദീർഘദൂര മിസൈൽ ശേഷിയും അതിവേഗം വളരുന്ന ആയുധശേഖരവും ദക്ഷിണേഷ്യയിലെ തന്ത്രപരമായ സന്തുലിതാവസ്ഥയെ തകർക്കുന്നുവെന്നും ഖലീലുള്ള ആരോപിച്ചു.
ആണവ നിർവ്യാപന കരാറിൽ ഒപ്പിടാത്ത ഇന്ത്യക്ക് 2008-ൽ ന്യൂക്ലിയർ സപ്ലയർ ഗ്രൂപ്പ് (എൻ.എസ്.ജി) നൽകിയ ഇളവുകൾ പുനഃപരിശോധിക്കണമെന്നും പാകിസ്താൻ ആവശ്യപ്പെടുന്നുണ്ട്. ഇന്ത്യക്ക് നൽകുന്ന ഇത്തരം പ്രത്യേക പരിഗണനകൾ ദക്ഷിണേഷ്യയിൽ ഒരു ആയുധപ്പന്തയത്തിന് വഴിതെളിക്കുമെന്നാണ് പാകിസ്താൻ വാദിക്കുന്നത്.
അതേസമയം സമാധാനപരമായ ആവശ്യത്തിന് മാത്രമാണ് ഈ റിയാക്ടറിന്റെ ഉപയോഗമെന്നാണ് ഇന്ത്യ വിശദീകരിക്കുന്നത്. ഊർജ്ജ സുരക്ഷയ്ക്കും ഭാവിയിൽ രാജ്യത്തെ വൻതോതിലുള്ള തോറിയം നിക്ഷേപം പ്രയോജനപ്പെടുത്താനുമുള്ള ഇന്ത്യയുടെ മൂന്ന് ഘട്ടങ്ങളായുള്ള ആണവ പദ്ധതിയുടെ പ്രധാന ഭാഗമാണിത്. സമാധാനപരമായ ആവശ്യങ്ങൾക്കും കുറഞ്ഞ ചിലവിൽ വൈദ്യുതി ഉൽപ്പാദിപ്പിക്കാനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നാണ് ഇന്ത്യ വിശദീകരിക്കുന്നത്.
ഫാസ്റ്റ്ബ്രീഡർ റിയാക്ടർ സാങ്കേതിക വിദ്യ വികസിപ്പിച്ച് പ്രവർത്തിപ്പിച്ചതോടെ ഇന്ത്യ ഈ സാങ്കേതിക വിദ്യ വിജയകരമായി പ്രവർത്തിപ്പിക്കുന്ന രണ്ടാമത്തെ രാജ്യമായി മാറി. നിലവിൽ റഷ്യയിൽ മാത്രമേ വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ഫാസ്റ്റ്ബ്രീഡർ റിയാക്ടറുള്ളു. ചൈന പരീക്ഷണാടിസ്ഥാനത്തിൽ ഇത്തരമൊരു റിയാക്ടർ വികസിപ്പിച്ചിട്ടുണ്ട്. ഉത്തരവാദിത്വമുള്ള ആണവ രാഷ്ട്രമെന്ന നിലയിൽ ഇന്ത്യയുടെ തദ്ദേശീയമായ ഈ നേട്ടം സുസ്ഥിരമായ ഊർജ്ജ ഉൽപ്പാദനത്തിലേക്കുള്ള വലിയ ചുവടുവെപ്പാണെന്ന് ഈ മേഖലയിലെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
Content Highlights: India's PFBR reached criticality in April 2026, marking a major milestone in energy self-sufficiency., Pakistan expresses security concerns over potential plutonium accumulation and regional stability., India maintains the reactor is solely for peaceful energy production and thorium utilization., India becomes the second country globally to operate a commercial-scale fast breeder reactor.
Published: 10 Apr 2026, 08:02 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented