മുംബൈ: അന്താരാഷ്ട്ര വിപണിയിലെ വിലയ്ക്കനുസരിച്ച് ഇന്ത്യൻ വിപണിയിൽ പെട്രോൾ, ഡീസൽ വിലകൾ ക്രമീകരിക്കുന്ന രീതി യുപിഎ കാലത്ത് നടപ്പാക്കിയിരുന്നു. കോവിഡിനു ശേഷം അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവില ഉയർന്നപ്പോൾ ഈ രീതി നിർത്തി. അന്ന് കമ്പനികൾക്കുണ്ടായ നഷ്ടം നികത്തുന്നതിന്റെ പേരിൽ പിന്നീട് വില കുറഞ്ഞപ്പോൾ നേട്ടം ഉപഭോക്താക്കൾക്കു കൈമാറിയില്ല. കമ്പനികളുടെ നഷ്ടം നികത്തിയപ്പോൾ അധികവരുമാനം സർക്കാർ വരുമാനമാക്കി മാറ്റി. എക്സൈസ് തീരുവ കൂട്ടിയും കുറച്ചും അസംസ്കൃത എണ്ണവിലയിടിവിന്റെ നേട്ടം സർക്കാർ എടുക്കുന്നതാണ് ഇപ്പോഴത്തെ രീതി.
പെട്രോളിനും ഡീസലിനും രണ്ടുരൂപ വീതമാണ് തിങ്കളാഴ്ച എക്‌സൈസ് തീരുവ വര്‍ധിപ്പിച്ചത്. ഇതോടെ പെട്രോളിന് തീരുവ 13 രൂപയായും ഡീസലിന് 10 രൂപയായും കൂടും. ഫലത്തില്‍ അസംസ്‌കൃത എണ്ണവില കുറഞ്ഞതുവഴി ഉപഭോക്താക്കള്‍ക്കു ലഭിക്കേണ്ട വിലക്കുറവിലെ ആനുകൂല്യം ജനങ്ങള്‍ക്ക് ലഭിക്കില്ല. രണ്ട് മാസത്തിനിടെ അംസ്‌കൃത എണ്ണവില ബാരലിന് 20 രൂപയാണ് കുറഞ്ഞത്. ഭാവിയില്‍ അസംസ്‌കൃത എണ്ണവില കൂടിയാല്‍ തീരുവ കുറച്ചില്ലെങ്കില്‍ ബാധ്യത ജനത്തിനായിരിക്കും.
എണ്ണയുടെ വില താഴുന്നു
ആഗോള വിപണിയിലെ വിലയ്ക്കനുസരിച്ച് ഇന്ത്യ വാങ്ങുന്ന എണ്ണയുടെ ശരാശരി വിലയിലും കുറവുണ്ടായി. ഏപ്രിലിൽ ഇന്ത്യ വാങ്ങിയ എണ്ണയുടെ ശരാശരി വില 74.31 ഡോളറാണ്. പെട്രോളിയം പ്ലാനിങ് ആൻഡ് അനാലിസിസ് സെല്ലിന്റെ കണക്കനുസരിച്ച് കഴിഞ്ഞ വെള്ളിയാഴ്ച 69.94 ഡോളറിനാണ് ഇന്ത്യക്ക് എണ്ണ ലഭിച്ചത്. വരും ദിവസങ്ങളിലിത് വീണ്ടും കുറയാനാണ് സാധ്യത. അമേരിക്കൻ ഉപരോധത്തിന്റെ പശ്ചാത്തലത്തിൽ റഷ്യയിൽനിന്നുള്ള എണ്ണവരവ് കുറഞ്ഞു. പകരം അമേരിക്കയിൽനിന്ന് എണ്ണ വാങ്ങുന്നത് കൂട്ടി.
രാജ്യത്തിനുനേട്ടം
ആഗോള വിപണിയിൽ അസംസ്കൃത എണ്ണവില കുറയുന്നത് രാജ്യത്തിനു നേട്ടമാണ്. 88 ശതമാനം വരെ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യത്തിന് ഇറക്കുമതിച്ചെലവു കുറയ്ക്കാം. ഇത് കറന്റ് അക്കൗണ്ട് കമ്മി കുറയ്ക്കാനും സഹായിക്കും. വില കുറഞ്ഞാൽ അമേരിക്കയുടെ പകരച്ചുങ്കം വഴിയുണ്ടാകുന്ന വിലക്കയറ്റത്തെ മറികടക്കാനും കഴിഞ്ഞേക്കും
നേട്ടം പ്രതീക്ഷിക്കാം -മന്ത്രി
പെട്രോൾ, ഡീസൽ വില കുറയ്ക്കാത്തതിന് പുതിയ ന്യായവാദവുമായി കേന്ദ്ര പെട്രോളിയം- പ്രകൃതിവാതക മന്ത്രി ഹർദീപ് സിങ് പുരി. എണ്ണസംസ്കരണ കമ്പനികളുടെ കൈവശം 45 ദിവസത്തേക്കുള്ള കരുതൽശേഖരം നിലവിലുണ്ട്. ജനുവരിയിൽ വില 83 ഡോളറെത്തിയിരുന്നു. പിന്നീടിത് 75 ഡോളറായി കുറഞ്ഞു. ശരാശരി 75 ഡോളറിനു വാങ്ങിയ എണ്ണയാണ് നിലവിൽ ശേഖരത്തിലുള്ളത്. ഈ സാഹചര്യത്തിൽ അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുറഞ്ഞനിലയിൽ തുടർന്നാൽ പെട്രോൾ, ഡീസൽ വിലയിൽ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി പറയുന്നു.
മോദിയും ട്രംപും സമ്പദ് വ്യവസ്ഥയ്ക്ക് മുറിവേൽപ്പിക്കുന്നവർ -ജയറാം രമേഷ്
പ്രധാനമന്ത്രി നരേന്ദ്രമോദിയെയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെയും വിമർശിച്ച് കോൺഗ്രസ് നേതാവ് ജയ്‌റാം രമേഷ്. ‘‘നല്ല സുഹൃത്തക്കളാണെന്ന് മോദിയും ട്രംപും പരസ്പരം വിശേഷിപ്പിക്കുന്നതിൽ അതിശയിക്കാനാകില്ല. രണ്ടുപേരും സ്വന്തം സമ്പദ് വ്യവസ്ഥയ്ക്ക് സ്വയം മുറിവേൽപ്പിക്കുന്നതിൽ വിദഗ്ധരാണ്. 2016 നവംബർ എട്ടിന് നോട്ട് നിരോധനം. 2025 ഏപ്രിൽ രണ്ടിന് പകരച്ചുങ്കം ചുമത്തൽ. വിപണിയിൽ അതിനനുസരിച്ചുള്ള പ്രതിഫലനം ഉണ്ടാകും’’ -അദ്ദേഹം പറഞ്ഞു. ക്രൂഡോയിൽ വിലയിൽ 41 ശതമാനം കുറവുണ്ടായിട്ടും എക്സൈസ് തീരുവ കൂട്ടി പിഴിയാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ കുറ്റപ്പെടുത്തി.
Content Highlights: Analysis of India`s petrol & diesel prices amidst falling crude oil prices.
Published: 08 Apr 2025, 08:50 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented