ന്യൂഡല്‍ഹി:  വായുമലിനീകരണം പരിധിവിട്ടതോടെ രാജ്യ തലസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങള്‍. വായു മലിനീകരണം ഗുരുതരമായ നിലയിലേക്ക് ഉയര്‍ന്നതോടെ ഡല്‍ഹിയിലെ എയര്‍ക്വാളിറ്റി മാനേജ്‌മെന്റ് കമ്മീഷന്‍ ആക്ഷന്‍ പ്ലാന്‍ നടപ്പിലാക്കാന്‍ നിര്‍ദ്ദേശം നല്‍കി. ഗ്രേഡഡ് റെസ്‌പോണ്‍സ് ആക്ഷന്‍ പ്ലാന്‍ -3 ആണ് നടപ്പിലാക്കുക. ഡല്‍ഹിയില്‍ മുഴുവന്‍ മേഖലകളിലും ഇതിന്റെ ഭാഗമായി കെട്ടിടനിര്‍മാണം ഉള്‍പ്പെടെ നിര്‍ത്തിവെയ്ക്കും. അന്തസ്സംസ്ഥാന ബസുകളും ട്രക്കുകളും ഡല്‍ഹിയില്‍ പ്രവേശിക്കുന്നത് തടയും. വായു ഗുണനിലവാര സൂചിക 418 എന്ന നിലയിലേക്ക് ഉയര്‍ന്നതോടെയാണ് ഇത്രയും കടുത്ത നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരത്തേത് 45 ആണ്. അത്രയും ഗുരുതരമാണ് രാജ്യ തലസ്ഥാനത്തെ അവസ്ഥ.

To advertise here,

അടിയന്തര പ്രാധാന്യമില്ലാത്ത എല്ലാ നിര്‍മാണ പ്രവര്‍ത്തനങ്ങളും കെട്ടിടങ്ങള്‍ പൊളിക്കലും ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ നിരോധിച്ചിരിക്കുകയാണ്. ഇതിന് പുറമെ ബിഎസ്-3 മലിനീകരണ മാനദണ്ഡം മാത്രം പാലിക്കുന്ന പെട്രോള്‍ വാഹനങ്ങളും ബി.എസ്-4 മാനദണ്ഡം മാത്രം പാലിക്കുന്ന ഡീസല്‍ വാഹനങ്ങളും നിരത്തിലിറക്കാന്‍ അനുവാദമുണ്ടാകില്ല. ഡല്‍ഹി തലസ്ഥാനമേഖലയ്ക്ക് പുറമെ ഗുരുഗ്രാം, ഗാസിയാബാദ്, ഫരീദാബാദ്, ഗൗതംബുദ്ധ് നഗര്‍ തുടങ്ങിയ സ്ഥലങ്ങള്‍ക്കും ഇതേ വാഹനനിയന്ത്രണം ബാധകമാണ്.

റോഡ് നിര്‍മാണം, കെട്ടിട നിര്‍മാണം, നടപ്പാത നിര്‍മാണം, നിലം കുഴിക്കല്‍, അഴുക്കുചാല്‍ നിര്‍മാണം, നിര്‍മാണ സാധനങ്ങളുടെ കയറ്റിറക്കല്‍, റോഡ് നിര്‍മാണത്തിനുപയോഗിക്കുന്ന വാഹനങ്ങള്‍ എന്നിവയുള്‍പ്പെടെ എല്ലാ പ്രവര്‍ത്തനം നിരോധിച്ചു. വൈദ്യുതിയിലും സിഎന്‍ജിയിലും പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍, ബിഎസ്-6 നിലവാരത്തിലുള്ള വാഹനങ്ങള്‍ എന്നിവ ഒഴികെ മറ്റെല്ലാ വാഹനങ്ങളും ഡല്‍ഹിയില്‍ ഓടുന്നതിന് നിരോധനമുണ്ട്. അഞ്ചാം ക്ലാസ് വരെ പഠിക്കുന്ന കുട്ടികള്‍ക്ക് പഠനം ഓണ്‍ലൈനായി നടത്തുന്ന കാര്യം പരിഗണിക്കാനും നിര്‍ദ്ദേശമുണ്ട്.