ജയ്പുര്‍: രാജസ്ഥാനിലെ ദൗസയില്‍ 150 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണ അഞ്ചുവയസ്സുകാരനെ രക്ഷപ്പെടുത്തി. അബോധാവസ്ഥയിലുള്ള കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി. 155 അടി ആഴത്തിലും നാലടിവീതിയിലും തുരങ്കം നിര്‍മിച്ചായിരുന്നു രക്ഷാപ്രവര്‍ത്തനം. 55 മണിക്കൂറാണ് രക്ഷാപ്രവര്‍ത്തനം നീണ്ടത്.

To advertise here,

കളിച്ചുകൊണ്ടിരിക്കേ, തിങ്കളാഴ്ച വൈകുന്നേരമാണ് അഞ്ചുവയസ്സുകാരന്‍ ആര്യന്‍ അപകടത്തില്‍പ്പെട്ടത്. കുട്ടി കാളീഘാട്ട് ഗ്രാമത്തിലെ ഒരു ഫാമില്‍ കളിക്കുകയായിരുന്നു. ഇതിനിടയിലാണ് തുറന്ന കുഴല്‍ക്കിണറില്‍ വീണത്.  കയറും മറ്റ് ഉപകരണങ്ങളും ഉപയോഗിച്ച് കുട്ടിയെ പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. പൈപ്പ് വഴിയാണ് കുട്ടിക്ക് ഓക്സിജന്‍ വിതരണം ചെയ്താണ് ജീവന്‍ നിലനിര്‍ത്തിയത്.

ദേശീയ ദുരന്ത നിവാരണ സേന (എന്‍ഡിആര്‍എഫ്), സംസ്ഥാന ദുരന്ത നിവാരണ സേന (എസ്ഡിആര്‍എഫ്), സിവില്‍ ഡിഫന്‍സ് ടീമുകളും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയിരുന്നു.

രാജസ്ഥാന്‍ മന്ത്രിയും ബിജെപി നേതാവുമായ കിരോഡി ലാല്‍ മീണ സംഭവസ്ഥലത്തെത്തി ആര്യന്റെ ആരോഗ്യനില കാമറയിലൂടെ നിരീക്ഷിച്ചിരുന്നു. രാജ്യത്തുടനീളം ഇത്തരം സംഭവങ്ങള്‍ നടക്കുന്നുണ്ടെന്നും കുഴല്‍ക്കിണറുകള്‍ മൂടുന്നത് സംബന്ധിച്ച് നിയമം ഉണ്ടാക്കണമെന്നും അദ്ദേഹം പറഞ്ഞു.