ന്യൂഡല്‍ഹി: ബിജെപിയുടെ തിരഞ്ഞെടുപ്പ് വിജയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്  നിര്‍ണായക പങ്കുണ്ടെന്ന് ബിജെപി എംപി നിഷികാന്ത് ദുബെ. മുന്‍പ് ബിജെപിക്ക് വോട്ട് ചെയ്യാതിരുന്ന പല വിഭാഗങ്ങളും ഇപ്പോള്‍ പാര്‍ട്ടിയെ പിന്തുണയ്ക്കുന്നുണ്ടെന്നും പല സംസ്ഥാനങ്ങളിലും പാര്‍ട്ടി പുതിയ മുന്നേറ്റങ്ങള്‍ നടത്തിയെന്നും അദ്ദേഹം പറഞ്ഞു.

To advertise here,

ബിജെപിയുടെ വിജയത്തിന് പ്രധാനമന്ത്രി മോദിയുടെ നേതൃത്വം അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞു. 'മോദിജി മൂന്നാം തവണയും പ്രധാനമന്ത്രിയായി... മോദിജി നമ്മുടെ നേതാവല്ലെങ്കില്‍, ബിജെപിക്ക് ലോക്സഭാ തിരഞ്ഞെടുപ്പില്‍ 150 സീറ്റുകള്‍ പോലും നേടാനാകില്ല' നിഷികാന്ത് ദുബെ പറഞ്ഞു.

മോദി നേതൃത്വത്തിലെത്തിയതോടു കൂടി ബിജെപിയുടേത് അല്ലാതിരുന്ന വോട്ട് ബാങ്ക് കൂടി പാര്‍ട്ടിയിലേക്ക് മാറി. പ്രത്യേകിച്ച് പാവപ്പെട്ടവര്‍ക്കിടയില്‍ അദ്ദേഹത്തിലുള്ള വിശ്വാസം പാര്‍ട്ടിക്ക് ഗുണം ചെയ്തു. താന്‍ പറയുന്നത് ചിലര്‍ക്ക് ഇഷ്ടപ്പെട്ടേക്കാം ഇല്ലായിരിക്കാം പക്ഷേ അതൊരു യാഥാര്‍ത്ഥ്യമാണെന്നും ബിജെപി എംപി കൂട്ടിച്ചേര്‍ത്തു.

'2029-ലെ തിരഞ്ഞെടുപ്പിലും മോദിജിയുടെ നേതൃത്വത്തില്‍ മത്സരിക്കേണ്ടത് ബിജെപിയെ നിര്‍ബന്ധിതമാക്കിയിരിക്കുകയാണ്. ബിജെപിക്ക് മോദിജിയെ ആവശ്യമുണ്ട്. ഒരു പാര്‍ട്ടി പ്രവര്‍ത്തകന്‍ എന്ന നിലയില്‍, ഞങ്ങള്‍ക്ക് മോദിജിയുടെ നേതൃത്വം ആവശ്യമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു' ദുബെ പറഞ്ഞു.

വിവാദങ്ങളുണ്ടാക്കാന്‍ ഉദ്ദേശിച്ചല്ല താന്‍ ഇക്കാര്യങ്ങള്‍ പറയുന്നത്. മറിച്ച് താഴെത്തട്ടിലുള്ള യാഥാര്‍ത്ഥ്യത്തിന്റെ പ്രതിഫലനമാണ് താന്‍ പുറത്ത് പറയുന്നതെന്നും ദുബെ വ്യക്തമാക്കി. മോദിയുടെ പേര് മാത്രംകൊണ്ട് പാര്‍ട്ടിക്ക് വോട്ട് ഉറപ്പാക്കാന്‍ കഴിയുമെന്നത് അദ്ദേഹത്തിന്റെ നേതൃത്വത്തിന്റെയും ജനങ്ങള്‍ക്ക് അദ്ദേഹത്തിലുള്ള വിശ്വാസത്തിന്റെയും തെളിവാണ്. അദ്ദേഹത്തിന് ആരോഗ്യം അനുവദിക്കുന്നിടത്തോളം കാലം, 2047-ഓടെ വികസിത ഭാരതം എന്ന നമ്മുടെ ലക്ഷ്യം കൈവരിക്കാന്‍ മോദിയുടെ നേതൃത്വം ആവശ്യമാണെന്നും ദുബെ പറഞ്ഞു.

75-വയസ്സായാല്‍ ചുമതലകളില്‍നിന്ന് വിരമിക്കണമെന്നുള്ള ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ പരാമര്‍ശത്തിൽ ചര്‍ച്ചകള്‍ തുടരുന്നതിനിടെയാണ് നിഷികാന്ത് ദുബെയുടെ ഇത്തരത്തിലുള്ള പ്രതികരണം. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിരമിക്കല്‍ സംബന്ധിച്ച മോഹന്‍ ഭാഗവതിന്റെ പരാമര്‍ശങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി, മോദിജി അങ്ങനെ ചെയ്യേണ്ട ആവശ്യമില്ലെന്നും ദുബെ പറഞ്ഞു.

'ബിജെപിക്ക് അദ്ദേഹത്തെ ആവശ്യമുണ്ട്. ഒരാള്‍ക്ക് യോജിക്കുകയോ വിയോജിക്കുകയോ ചെയ്യാം, രാഷ്ട്രീയ പാര്‍ട്ടി വ്യക്തിപ്രഭാവത്തിലാണ് പ്രവര്‍ത്തിക്കുന്നത്...' അദ്ദേഹം പറഞ്ഞു.  അടുത്ത 15-20 വര്‍ഷത്തേക്ക് മോദി നേതാവായി തുടരുമെന്നും ദുബെ മറ്റൊരു ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

'ഭാവിയെക്കുറിച്ച് ആളുകള്‍ക്ക് ആശങ്കയുണ്ടാവുന്നത് സ്വാഭാവികമാണ്. എന്നാല്‍, നിങ്ങള്‍ താഴെത്തട്ടില്‍ പ്രവര്‍ത്തിക്കുമ്പോള്‍, യാഥാര്‍ത്ഥ്യം മനസ്സിലാകും. ഞാന്‍ 2009-ല്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ചു, പക്ഷേ എന്റെ ഭൂരിപക്ഷം വളരെ കുറവായിരുന്നു. വെറും 6,000 വോട്ടുകള്‍ മാത്രം. സത്യത്തില്‍, ആറ് നിയമസഭാ മണ്ഡലങ്ങളിലും ഞാന്‍ പരാജയപ്പെട്ടു. ഇത് വിജയിക്കുക എന്നതിലെ വെല്ലുവിളികളുടെ തെളിവാണ്' ദുബെ പറഞ്ഞു.