ചെന്നൈ: 2026-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ബിജെപി നേതൃത്വംനല്‍കുന്ന സഖ്യം സര്‍ക്കാര്‍ രൂപവത്കരിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. അഴിമതിക്കാരായ ഡിഎംകെ സര്‍ക്കാരിനെ പുറത്താക്കാന്‍ കാത്തിരിക്കുകയാണ് തമിഴ്‌നാട്ടിലെ ജനങ്ങളെന്നും 2026-ല്‍ തമിഴ്‌നാട്ടിലും പശ്ചിമബംഗാളിലും ബിജെപി ഭരണം ഉറപ്പാണെന്നും അമിത് ഷാ മധുരയില്‍ പറഞ്ഞു.

To advertise here,

തമിഴ്‌നാട്ടിലെ ഭരണകക്ഷിയായ ഡിഎംകെയ്‌ക്കെതിരേ കടുത്ത വിമര്‍ശനമാണ് അമിത് ഷാ നടത്തിയത്. തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ പത്തുശതമാനംപോലും സര്‍ക്കാര്‍ യാഥാര്‍ഥ്യമാക്കിയില്ല. വ്യാജമദ്യദുരന്തത്തെ തുടര്‍ന്നുള്ള മരണങ്ങള്‍ മുതല്‍ 'ടാസ്മാക്കി'ലെ 39,000 കോടിയുടെ അഴിമതിവരെ- ഡിഎംകെ പൂര്‍ണമായും പരാജയപ്പെട്ട സര്‍ക്കാരാണ്. കേന്ദ്രഫണ്ടുകള്‍ സ്റ്റാലിന്‍ സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുകയാണ്. മോദിയുടെ ഫണ്ടുകള്‍ തമിഴ്‌നാട്ടിലെ ജനങ്ങളിലേക്ക് എത്തുന്നില്ല. അവ ഡിഎംകെ വഴിമാറ്റുകയാണ്, ഷാ ആരോപിച്ചു. 

അതിനിടെ, അമിത് ഷായ്ക്ക് മറുപടിയുമായി ഡിഎംകെ രംഗത്തെത്തി. അമേരിക്കയില്‍വരെ ഭരണംപിടിക്കാന്‍ ബിജെപിക്ക് നേരിയസാധ്യതയുണ്ടാകും, പക്ഷേ തമിഴ്‌നാട്ടില്‍ അത് നടക്കില്ലെന്ന് പാര്‍ട്ടി വക്താവ് ഡോ. സെയ്ദ് ഹഫീസുള്ള പറഞ്ഞു. 39000 കോടിരൂപയുടെ അഴിമതി ആരോപണ വിഷയത്തില്‍, ബിജെപി സാങ്കല്‍പിക ലോകത്താണ് ജീവിക്കുന്നത് എന്നായിരുന്നു ഡിഎംകെയുടെ മറുപടി. 

ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തുനിന്ന് കെ. അണ്ണാമലൈയെ മാറ്റുകയും എന്‍. നാഗേന്ദ്രന് ചുമതല നല്‍കുകയും ചെയ്തതിന് പിന്നാലെ ഇത് രണ്ടാംവട്ടമാണ് അമിത് ഷാ തമിഴ്‌നാട് സന്ദര്‍ശിക്കുന്നത്.