കൊച്ചി: മുന്‍മാനേജരെ മര്‍ദിച്ചെന്ന കേസില്‍ നടന്‍ ഉണ്ണി മുകുന്ദന് കോടതി സമന്‍സ്. ഒക്ടോബര്‍ 27-ന് ഹാജരാവണമെന്നാണ് കാക്കനാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ നിര്‍ദേശം. കാക്കനാട് ഇന്‍ഫോപാര്‍ക്ക് പോലീസ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഇതിന്റെ തുടര്‍നടപടിയായാണ് സമന്‍സ്.

To advertise here,

ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ് ഉണ്ണി മുകുന്ദന് എതിരെ ചുമത്തിയിരിക്കുന്നത്. കോടതിയില്‍ ഹാജരായി ഉണ്ണി മുകുന്ദന്‍ ജാമ്യം എടുക്കണം. സ്വഭാവിക നടപടിക്രമം മാത്രമാണിത്.

തന്നെ മര്‍ദിച്ചെന്ന് കാണിച്ച് കോട്ടയം ചങ്ങനാശ്ശേരി സ്വദേശിയായ വിപിന്‍ കുമാര്‍ നല്‍കിയ പരാതിയിലാണ് ഉണ്ണി മുകുന്ദനെതിരേ കേസെടുത്തത്. കരണത്തടിച്ചെന്നും ഉണ്ണി മുകുന്ദന്‍ ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു പ്രഥമവിവരറിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നത്. ഉണ്ണി മുകുന്ദന്‍ വിപിനെ മര്‍ദിച്ചതിന് തെളിവില്ലെന്ന് കാണിച്ചായിരുന്നു കുറ്റപത്രം.