ക്ഷിണേന്ത്യൻ സിനിമകളിൽനിന്ന് കോപ്പിയടിച്ച ഉള്ളടക്കത്തെ ബോളിവുഡ് അമിതമായി ആശ്രയിക്കുന്നതിനെയും ഇൻഡസ്ട്രിയിലെ സർഗ്ഗാത്മകതയുടെ അഭാവത്തെയും വിമർശിച്ച് നടൻ നവാസുദ്ദീൻ സിദ്ദിഖി. തൻ്റെ ഏറ്റവും പുതിയ ചിത്രമായ 'കൊസ്താവോ'യുടെ പ്രചാരണത്തിനിടെ, പൂജ തൽവാറിൻ്റെ യൂട്യൂബ് ചാനലിൽ നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം തുറന്നുപറഞ്ഞത്. ഒരേ ഫോർമുലകൾ ആവർത്തിക്കുന്നതിലും മറ്റ് സിനിമാ വ്യവസായങ്ങളിൽ നിന്ന്, പ്രത്യേകിച്ച് ദക്ഷിണേന്ത്യയിൽ നിന്ന് കഥകൾ മോഷ്ടിക്കുന്നതിലും ബോളിവുഡ് ഒരു ലൂപ്പിൽ കുടുങ്ങിക്കിടക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

To advertise here,

"ഞങ്ങളുടെ ഇൻഡസ്ട്രിയിൽ ഒരേ കാര്യം അഞ്ച് വർഷം തുടർച്ചയായി ആവർത്തിക്കും. പിന്നീട് ആളുകൾക്ക് മടുക്കുമ്പോൾ അവർ അത് ഉപേക്ഷിക്കും. യഥാർത്ഥത്തിൽ, അരക്ഷിതാവസ്ഥ ഒരുപാട് വർദ്ധിച്ചു. ഒരു ഫോർമുല വിജയിക്കുന്നുണ്ടെങ്കിൽ, അത് തുടർന്നുകൊണ്ടേയിരിക്കണമെന്നും അതിനെ വലിച്ചുനീട്ടണം എന്ന് അവർ കരുതുന്നു. അതിനേക്കാൾ ദയനീയമായ കാര്യം ഇപ്പോൾ സിനിമകൾക്ക് രണ്ടും മൂന്നും നാലും തുടർച്ചകൾ ഉണ്ടാകുന്നു എന്നതാണ്. ഇതൊരുതരം സർ​ഗാത്മക പാപ്പരത്തമാണ്. സർഗ്ഗാത്മക ദാരിദ്ര്യം വളരെ കൂടുതലാണ്. തുടക്കം മുതലേ ഞങ്ങളുടെ ഇൻഡസ്ട്രി മോഷ്ടിക്കുകയാണ്. ഞങ്ങൾ പാട്ടുകൾ മോഷ്ടിച്ചു, കഥകൾ മോഷ്ടിച്ചു," അദ്ദേഹം പറഞ്ഞു.

കള്ളന്മാർക്ക് എങ്ങനെ ക്രിയേറ്റീവ് ആകാൻ കഴിയുമെന്ന് നവാസുദ്ദീൻ സിദ്ദിഖി ചോദിക്കുന്നു. ഹിറ്റുകളായ ചില കൾട്ട് സിനിമകളിലെ രംഗങ്ങൾ പോലും മോഷ്ടിച്ചവയാണ്. ഇതൊക്കെ അത്രയധികം സാധാരണവത്കരിക്കപ്പെട്ടു, മോഷണമാണെങ്കിൽ എന്താ കുഴപ്പം എന്ന നിലയിലായെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

" ഒരു വീഡിയോ നൽകി, ‘ഇതാണ് ഞങ്ങൾക്ക് നിർമ്മിക്കേണ്ട സിനിമ’ എന്ന് അവർ പറയുമായിരുന്നു. സംവിധായകർ അതുകണ്ട് അതുപോലെ ഇവിടെ പകർത്തും. ഇങ്ങനെയുള്ള ഒരു ഇൻഡസ്ട്രിയിൽ നിന്ന് എന്ത് പ്രതീക്ഷിക്കാനാണ്? ഏത് തരത്തിലുള്ള നടന്മാരാണ് വരിക? അവരും ഇതേ തരത്തിലുള്ളവരായിരിക്കും. നല്ല സിനിമകൾ കൊണ്ടുവന്നിരുന്ന അനുരാഗ് കശ്യപിനെപ്പോലുള്ള നടന്മാരും സംവിധായകരും പിന്മാറാൻ തുടങ്ങുകയാണ്." അദ്ദേഹം കൂട്ടിച്ചേർത്തു.

സീ5-ൽ സ്ട്രീം ചെയ്യുന്ന ക്രൈം ഡ്രാമയായ 'കൊസ്താവോ'യാണ് നവാസുദ്ദീൻ സിദ്ദിഖിയുടേതായി അടുത്തിടെ പുറത്തുവന്ന ചിത്രം. സ്വർണ്ണക്കടത്ത് റാക്കറ്റിനെതിരെ പോരാടാൻ എല്ലാം ഉപേക്ഷിച്ച ഗോവയിലെ കസ്റ്റംസ് ഓഫീസറായ കൊസ്താവോ ഫെർണാണ്ടസിനെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. സേജൽ ഷാ സംവിധാനം ചെയ്ത ചിത്രത്തിൽ പ്രിയ ബാപത്, കിഷോർ, ഹുസൈൻ ദലാൽ, മഹിമ ശർമ്മ എന്നിവരും അഭിനയിക്കുന്നു.