'കുറുപ്പ്' സിനിമയിൽ ഭാസിപ്പിള്ള എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഷൈൻ ടോം ചാക്കോയെ പ്രശംസിച്ച് സംവിധായകൻ ഭദ്രൻ. ഭാസിപ്പിള്ള മാത്രമായിരുന്നു ‘കുറുപ്പ്’ കണ്ടു കഴിഞ്ഞപ്പോൾ മനസ്സിൽ നിന്നതെന്നും നൈസർഗികമായ അഭിനയശൈലിയാണ് ഷൈനിന്റേതെന്നും ഭദ്രൻ ഫെയ്സ്ബുക്കിൽ കുറിച്ചു.

To advertise here,

ഭദ്രന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

മണ്ണിനോട് പൊരുതുന്ന മലയാളിയുടെ ചുണ്ടിൽ പുകയുന്ന മുറിബീഡിയ്ക്ക് ഒരു ലഹരിയുണ്ട്. ഷൈൻ ടോം ചാക്കോ ചുണ്ടിൽ ബീഡിയോ സിസറോ പുകയ്ക്കുമ്പോൾ ഇവനൊരു ചുണക്കുട്ടൻ ആണല്ലോയെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. 

ചലച്ചിത്ര അവാർഡ് കമ്മിറ്റിയിൽ ജൂറി ചെയർമാൻ ആയി ഇരിക്കെ, ഏറെ സിനിമകൾ കാണുകയുണ്ടായി. പലതിലും ഷൈൻ ടോം ചാക്കോയുടെ വേഷങ്ങളിൽ ഒരു താളവും പ്രസരിപ്പും അനുഭവിച്ചു. താൻ പറയേണ്ട ഡയലോഗുകൾ കഥാപാത്രങ്ങൾക്ക് ഇണങ്ങുന്ന ശരീരഭാഷയ്ക്കും അതിനോട് ചേർന്ന് നിൽക്കേണ്ട ശബ്ദക്രമീകരണവും സൃഷ്ടിക്കപ്പെടുമ്പോഴാണ്, ഒരു യഥാർഥ നടൻ രൂപപ്പെടുന്നത്. ഇയാൾ ഇക്കാര്യത്തിൽ സമർത്ഥനാണ്. 

ഏറ്റവും ഒടുവിൽ കണ്ട കുറുപ്പിലെ ഭാസിപ്പിള്ള മാത്രമായിരുന്നു പടം കണ്ടു കഴിഞ്ഞപ്പോൾ മനസ്സിൽ നിന്നത്. മോനേ കുട്ടാ, നൈസർഗികമായി കിട്ടിയതൊന്നും നമ്മളായി കളയാതെ സൂക്ഷിക്കുക. ചില മുഖങ്ങൾ കാഴ്ച്ചയിൽ സൗന്ദര്യമുള്ളതാവണമെന്നില്ല. പക്ഷേ, ആ മുഖം പല വേഷങ്ങൾക്കും ഒഴിച്ചു കൂടാൻ പറ്റാത്ത raw material ആണെന്ന് ഓർക്കുക.

Content Highlights : Director Bhadran about Shine Tom Chacko Kurup Movie