ലണ്ടന്‍: കാന്‍ ചലച്ചിത്രമേളയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട, പായല്‍ കപാഡിയ സംവിധാനം ചെയ്ത 'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റി'ന് ബാഫ്ത പുരസ്‌കാരവേദിയില്‍ നിരാശ. ഇംഗ്ലീഷ് ഇതര ഭാഷാ വിഭാഗത്തിലെ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം ഫ്രഞ്ച് ചിത്രം 'എമിലിയ പെരസ്' സ്വന്തമാക്കി. 

To advertise here,

ഇത് മൂന്നാം തവണയാണ് എമിലിയ പെരെസുമായുള്ള മത്സരത്തില്‍ ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റിന് പുരസ്‌കാരം ലഭിക്കാതെ പോകുന്നത്. നേരത്തെ ഗോള്‍ഡന്‍ ഗ്ലോബിലും ക്രിട്ടിക്‌സ് ചോയ്‌സ് മൂവീ അവാര്‍ഡ്‌സിലും എമിലിയ പെരെസ്, പായല്‍ കപാഡിയയുടെ ചിത്രത്തെ പിന്തള്ളിയിരുന്നു. 2013-ല്‍ ലഞ്ച് ബോക്‌സിന് ശേഷം ബാഫ്ത പുരസ്‌കാരത്തിന് നാമനിര്‍ദേശം ചെയ്യപ്പെട്ട ഇന്ത്യന്‍ ചിത്രം കൂടിയാണ് ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്. 

ലണ്ടനില്‍ നടന്ന ചടങ്ങില്‍ മികച്ച നടനുള്ള പുരസ്‌കാരം ആഡ്രിയന്‍ ബ്രോഡിയും മികച്ച നടിക്കുള്ള പുരസ്‌കാരം മൈക്കി മാഡിസണും നേടി. ദി ബ്രൂട്ടലിസ്റ്റിലെ പ്രകടനമാണ് ആഡ്രിയന് പുരസ്‌കാരം നേടിക്കൊടുത്തത്. അനോറയിലെ അഭിനയമാണ് മൈക്കിയെ തുണച്ചത്.

ദി ബ്രൂട്ടലിസ്റ്റും കോണ്‍ക്ലേവും നാല് വീതം പുരസ്‌കാരങ്ങള്‍ സ്വന്തമാക്കി. ദി ബ്രൂട്ടലിസ്റ്റ് ഒരുക്കിയ ബ്രാഡി കോര്‍ബറ്റാണ് മികച്ച സംവിധായകന്‍. മികച്ച സംഗീതവും ബ്രൂട്ടലിസ്റ്റിന്റേതാണ്. മികച്ച സിനിമ, മികച്ച എഡിറ്റിങ്, മികച്ച അവലംബിത തിരക്കഥ, മികച്ച ബ്രിട്ടീഷ് ചിത്രം എന്നീ പുരസ്‌കാരങ്ങളാണ് കോണ്‍ക്ലോവ് നേടിയത്. 

ബ്രിട്ടീഷ് അക്കാദമി ആന്റ് ടെലിവിഷന്‍ അവാര്‍ഡാണ് ബാഫ്ത എന്ന് അറിയപ്പെടുന്നത്. ഇതിന്റെ 78-ാം പതിപ്പാണ് ലണ്ടനിലെ റോയല്‍ ഫെസ്റ്റിവല്‍ ഹാളില്‍ നടന്നത്.