
നടനും മുന്‍ എംപിയുമായ ഇന്നസെന്റിന്റെ വിയോഗത്തില്‍ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്രമന്ത്രി അനുരാഗ് താക്കൂറും. പ്രമുഖ നടനും മുന്‍ എംപിയുമായ ഇന്നസെന്റിന്റെ നിര്യാണത്തില്‍ വേദനിക്കുന്നു എന്ന് പ്രധാനമന്ത്രി പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു പ്രതികരണം.
ആസ്വാദകഹൃദയങ്ങളെ നര്‍മത്താല്‍ നിറച്ച ഇന്നസെന്റ് എന്നും ഓര്‍മിക്കപ്പെടുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. അദ്ദേഹത്തിന്റെ കുടുംബത്തെയും ആരാധകരെയും അനുശോചനം അറിയിക്കുന്നതായും പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു.
700- ലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള ഇന്നസെന്റ് അതുല്യനടനാണെന്ന് അനുരാഗ് താക്കൂര്‍ കുറിച്ചു. തന്റെ തമാശകളിലൂടെ ജനങ്ങളുടെ ജീവിതത്തില്‍ ഇന്നസെന്റ് സന്തോഷം നിറച്ചു എന്ന് അനുരാഗ് താക്കൂര്‍ പറഞ്ഞു. അദ്ദേഹത്തിന്റെ കുടുംബത്തെയും ആരാധകരെയും അനുശോചനം അറിയിക്കുന്നതായും കേന്ദ്രമന്ത്രി ട്വീറ്റ് ചെയ്തു.
ഇന്നസെന്റിനെ അവസാനമായി ഒരുനോക്ക് കാണാനും അന്ത്യാഞ്ജലിയര്‍പ്പിക്കാനും നിരവധി പേരാണ് എത്തുന്നത്. കടവന്ത്ര ഇന്‍ഡോര്‍ സ്റ്റേഡിയത്തിലും ഇരിങ്ങാലക്കുട ടൗൺ ഹാളിലും വെച്ചുനടന്ന പൊതുദര്‍ശനത്തിന് ജനപ്രവാഹമായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ഇരിങ്ങാലക്കുടയെത്തി ഇന്നസെന്റിന് അന്ത്യോപചാരമർപ്പിച്ചു.
കൊച്ചിയിലെ വി.പി.എസ്. ലേക്‌ഷോര്‍ ആശുപത്രിയില്‍ ഞായറാഴ്ച രാത്രി 10.30-ഓടെയായിരുന്നു ഇന്നസെന്റിന്റെ അന്ത്യം. ഹ്രസ്വമായ അമേരിക്കന്‍യാത്ര കഴിഞ്ഞെത്തിയ ഇന്നസെന്റ് മൂന്നാഴ്ചയോളമായി ന്യുമോണിയയും മറ്റസുഖങ്ങളും ബാധിച്ച് ചികിത്സയിലായിരുന്നു. ആദ്യം ഐസൊലേഷന്‍ വാര്‍ഡിലും പിന്നീട് ഐ.സി.യു.വിലുമായിരുന്നു. ഞായറാഴ്ച രാത്രിയോടെ നില വഷളാവുകയായിരുന്നു. ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലില്‍ ചൊവ്വാഴ്ച രാവിലെ 10-നാണ് സംസ്‌കാരം.
ഹാസ്യവേഷങ്ങളില്‍ത്തുടങ്ങി പില്‍ക്കാലത്ത് സ്വഭാവനടനായും ശ്രദ്ധിക്കപ്പെട്ട ഇന്നസെന്റ് വിവിധ ഭാഷകളിലായി എഴുന്നൂറോളം സിനിമകളില്‍ വേഷമിട്ടു. 'മഴവില്‍ക്കാവടി' എന്ന ചിത്രത്തിലൂടെ മികച്ച സഹനടനുള്ള സംസ്ഥാനപുരസ്‌കാരം നേടി.
മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച് 75,000-ത്തോളം കോപ്പികള്‍ വിറ്റഴിഞ്ഞ 'കാന്‍സര്‍വാര്‍ഡിലെ ചിരി' അര്‍ബുദകാല ജീവിതാനുഭവങ്ങളാണ്. ഈ കൃതിക്ക് ഇംഗ്ലീഷ്, ഇറ്റാലിയന്‍, തമിഴ്, കന്നഡ ഭാഷകളില്‍ പരിഭാഷകള്‍ വന്നു. 'ചിരിയ്ക്കു പിന്നില്‍' (ആത്മകഥ), മഴക്കണ്ണാടി (കഥകള്‍), ഞാന്‍ ഇന്നസെന്റ്, ഇരിങ്ങാലക്കുടയ്ക്ക് ചുറ്റും, കാലന്റെ ഡല്‍ഹിയാത്ര അന്തിക്കാട് വഴി എന്നിവയാണ് മറ്റു പ്രധാനകൃതികള്‍. തെക്കേത്തല വറീതിന്റെയും മാര്‍ഗലീത്തയുടെയും മകനായി 1948 ഫെബ്രുവരി 28-നാണ് ജനനം.
2014-ല്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ പിന്തുണയോടെ ചാലക്കുടി നിയോജകമണ്ഡലത്തില്‍നിന്ന് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2019-ല്‍ ഇതേ മണ്ഡലത്തില്‍ മത്സരിച്ചെങ്കിലും ജയിച്ചില്ല. 2013-ല്‍ അര്‍ബുദം ബാധിച്ചു. പത്തുവര്‍ഷം മനസ്സുറപ്പോടെ രോഗത്തെ നേരിട്ടു. ഭാര്യ: ആലീസ്. മകന്‍: സോണറ്റ്. മരുമകള്‍: രശ്മി സോണറ്റ്.
Content Highlights: actor innocent passed away pm narendra modi condolences
Published: 27 Mar 2023, 04:51 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented