പനജി: എക്കാലത്തെയും മികച്ച മലയാള ചിത്രങ്ങളിലൊന്നായ 'കിരീടം' 4K ദൃശ്യ നിലവാരത്തിൽ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കും. സിനിമകളുടെ സംരക്ഷണം, റെസ്റ്റോറേഷൻ, ഡിജിറ്റൈസേഷൻ എന്നിവയെക്കുറിച്ച് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മാതൃഭൂമിക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് നാഷണൽ ഫിലിം ഡെവലപ്‌മെന്റ് കോർപ്പറേഷൻ മാനേജിങ് ഡയറക്ടർ പ്രകാശ് മഗ്ദം സുപ്രധാന വിവരങ്ങൾ പങ്കുവെച്ചത്.

To advertise here,

മോഹൻലാലിന് ദേശീയ അവാർഡ് നേടിക്കൊടുത്ത 'ഭരതം' ഉൾപ്പെടെയുള്ള ക്ലാസിക് ചിത്രങ്ങളുടെ ഫിലിം റെസ്റ്റോറേഷൻ നടപടികൾ പൂർത്തിയാവുകയാണ്. കിരീടം, ഭരതം എന്നിവ മലയാളത്തിലെ മാത്രമല്ല, ഇന്ത്യൻ സിനിമാ ചരിത്രത്തിലെ തന്നെ ഐക്കോണിക് സിനിമകളാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

'കിരീടം' എന്ന സിനിമയുടെ റെസ്റ്റോറേഷൻ പൂർത്തിയായിട്ടുണ്ട്. 56-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ നവംബർ 26-ന് ഈ ചിത്രം സ്പെഷ്യൽ സ്ക്രീനിങ്ങായി പ്രദർശിപ്പിക്കും. ചിത്രം ചലച്ചിത്രമേളയിലെ പ്രേക്ഷകർക്ക് പരിചയപ്പെടുത്താൻ മോഹൻലാലിനെ ക്ഷണിച്ചിട്ടുണ്ടെന്നും അദ്ദേഹം വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പ്രകാശ് മഗ്ദം പറഞ്ഞു.

'ഭരതം' എന്ന സിനിമയുടെ ഫിലിം റെസ്റ്റോറേഷൻ അവസാനഘട്ടത്തിലാണ്. ഉടനെ ഇതും പൂർത്തിയാക്കാനാകും. അതിന് മേൽനോട്ടം വഹിക്കുന്നതിനായി സിനിമയുടെ നിർമ്മാതാവുമായും സംവിധായകൻ സിബി മലയിലുമായും NFDC നിരന്തരം സഹകരിക്കുന്നുണ്ട്.' പ്രകാശ് മഗ്ദം അറിയിച്ചു.

'ഇന്ത്യൻ സിനിമയുടെ ചരിത്രത്തെ വരും തലമുറകൾക്കായി സംരക്ഷിക്കുന്നതിൽ NFDCയും നാഷണൽ ഫിലിം ആർക്കെവും വലിയ പങ്ക് വഹിക്കുന്നുണ്ട്. പഴയകാലത്തെ സാഹചര്യങ്ങളും സംസ്കാരവും യുവതലമുറയ്ക്ക് മനസ്സിലാക്കാൻ സാധിക്കുന്ന തരത്തിൽ, റീസ്റ്റോർ ചെയ്ത ചിത്രങ്ങൾ 4K അല്ലെങ്കിൽ 8K നിലവാരത്തിൽ ലഭ്യമാക്കുക എന്നതാണ് NFDCയുടെ ലക്ഷ്യം'. അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യൻ സിനിമയുടെ സമ്പന്നമായ ചരിത്രം വരും തലമുറകൾക്ക് വേണ്ടി സംരക്ഷിക്കുന്നതിൽ നാഷണൽ ഫിലിം ഡെവലപ്‌മെന്റ് കോർപ്പറേഷൻ (NFDC) നാഷണൽ ഫിലിം ആർക്കെവും വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ഭാരത സർക്കാരിന്റെ നാഷണൽ ഫിലിം ഹെറിറ്റേജ് മിഷൻ (NFHM) പദ്ധതിയുടെ കീഴിൽ, മലയാളം, ഹിന്ദി, തമിഴ് ഉൾപ്പെടെ എല്ലാ ഭാഷകളിലുമുള്ള 5,000-ൽ അധികം ഫീച്ചർ, നോൺ-ഫീച്ചർ സിനിമകൾ റീസ്റ്റോറേഷൻ ചെയ്യുന്നുണ്ട്.