മ്യൂസിക് അക്കാദമിയുടെ 2023-ലെ സംഗീത കലാനിധി പുരസ്‌കാരം കര്‍ണാടക സംഗീതജ്ഞ ബോംബെ ജയശ്രീക്ക്. വസന്തലക്ഷ്മി നരസിംഹാചാരിക്കാണ് നൃത്ത്യ കലാനിധി പുരസ്‌കാരം. മ്യൂസിക് അക്കാദമി എക്‌സിക്യൂട്ടീവ് കമ്മിറ്റി ഐകകണ്‌ഠ്യേനയാണ് പുരസ്‌കാരങ്ങള്‍ നിശ്ചയിച്ചതെന്ന് അക്കാദമി പ്രസിഡന്റ് എന്‍. മുരളി പറഞ്ഞു.

To advertise here,

പുരസ്‌കാരവിവരം ബോംബെ ജയശ്രീയെ അറിയിച്ചതായി എന്‍.മുരളി ദേശീയമാധ്യമങ്ങളോട് പ്രതികരിച്ചു. മലയാളം, തമിഴ്, കന്നഡ, ഹിന്ദി, തെലുങ്ക് ഭാഷകളിലായി നിരവധി ചലച്ചിത്രഗാനങ്ങളും അവര്‍ ആലപിച്ചിട്ടുണ്ട്. ഗായിക എന്നതിലുപരി സംഗീതസംവിധായിക, അധ്യാപിക തുടങ്ങിയ മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ച ബോംബെ ജയശ്രീ സാധാരണക്കാരായ കുട്ടികള്‍ക്കായി സംഗീതം പകര്‍ന്നുനല്‍കുന്നുമുണ്ട്.

സംഗീത ചൂഡാമണി (2005), കലൈമാമണി (2007), സംഗീത കലാസാരഥി (2007), ഓണററി ഡോക്ടറേറ്റ് (2009) എന്നിവ നേടിയ ജയശ്രീയെ 2021-ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു. 

കര്‍ണാടക സംഗീതജ്ഞ പാല്‍ക്കുളങ്ങര അംബികാ ദേവി, മൃദംഗ വിദ്വാന്‍ കെ.എസ്. കാളിദാസ് എന്നിവര്‍ക്കാണ് സംഗീത കലാ ആചാര്യ പുരസ്‌കാരം. ഡിസംബര്‍ 15 മുതല്‍ ജനുവരി ഒന്നുവരെ നടക്കുന്ന മ്യൂസിക് അക്കാദമിയുടെ 97-ാമത് വാര്‍ഷിക കോണ്‍ഫറന്‍സില്‍ ബോംബെ ജയശ്രീ പങ്കെടുക്കും. ഒന്നാം തീയതിയാണ് അവര്‍ക്കുള്ള സംഗീത കലാനിധി പുരസ്‌കാരം കൈമാറുക. ജനുവരി മൂന്നിന് നടക്കുന്ന പതിനേഴാമത് വാര്‍ഷിക നൃത്തോത്സവത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ വസന്തലക്ഷ്മി നരസിംഹാചാരി നൃത്യകലാനിധി പുരസ്‌കാരം ഏറ്റുവാങ്ങും.