നിരക്കില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക് ഇത്തവണത്തെ പണനയം പ്രഖ്യാപിച്ചു. റിപ്പോ നിരക്ക് 5.50 ശതമാനത്തില്‍ തുടരും. അതേസമയം ജി.ഡി.പി അനുമാനം 6.8 ശതമാനമായി പരിഷ്‌കരിക്കുകയും ചെയ്തു.

To advertise here,

ചരക്ക് സേവന നികുതിയിലെ പരിഷ്‌കാരം പണപ്പെരുപ്പത്തില്‍ കാര്യമായ സ്വാധീനം ചെലുത്തുമെന്നും ഉപഭോഗത്തെയും വളര്‍ച്ചയെയും ഉത്തേജിപ്പിക്കുമെന്നും ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പണനയ സമതിയിലെ മുഴുവന്‍ അംഗങ്ങളും ഏകകണ്ഠമായി വോട്ട് ചെയ്തു.

പണ നയ നിലപാട് 'നിക്ഷ്പക്ഷത'യില്‍ നിലനിര്‍ത്തി. ഫെബ്രുവരി മുതല്‍ തുടര്‍ച്ചയായി ഒരു ശതമാനം കുറച്ചശേഷം ഓഗസ്റ്റിലെ യോഗത്തിലാണ് റിപ്പോ 5.50 ശതമാനമാക്കിയത്. ബാങ്കുകള്‍ക്ക് ആര്‍ബിഐ വായ്പ നല്‍കുമ്പോള്‍ ഈടാക്കുന്ന പലിശയായ റിപ്പോ നിരക്ക് ഫെബ്രുവരിയില്‍ 6.5 ശതമാനമായിരുന്നു.

ഭക്ഷ്യവസ്തുക്കളുടെയും മറ്റ് ഉപഭോക്തൃ ഉത്പന്നങ്ങളുടെയും വില കുറയുന്ന സാഹചര്യമായതിനാല്‍ റീട്ടെയില്‍ വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ അനുമാനങ്ങള്‍ താഴ്ത്തിയിട്ടുണ്ട്.