പ്രതികൂല സാഹചര്യങ്ങള്‍ മൂലം നടപ്പ് സാമ്പത്തിക വര്‍ഷത്തെ രണ്ടാമത്തെ പണനയ യോഗത്തില്‍ വളര്‍ച്ചാ(ജിഡിപി) അനുമാനം 6.5 ശതമാനത്തില്‍ നിലനിര്‍ത്തി. വ്യാപാര നയങ്ങളിലെ അനിശിചതത്വം, ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍, അനുകൂലമല്ലാത്ത കാലാവസ്ഥ തുടങ്ങിയവയാണ് വളര്‍ച്ചാ അനുമാനം മാറ്റമില്ലാതെ നിലനിര്‍ത്താന്‍ ആര്‍ബിഐയെ പ്രേരിപ്പിച്ചത്.  

To advertise here,

ഒന്നാം പാദത്തില്‍ 6.5 ശതമാനവും രണ്ടാം പാദത്തില്‍ 6.7 ശതമാനവും മൂന്നാം പാദത്തിലും നാലാം പാദത്തിലും 6.6 ശതമാനം വീതവും വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്. 

വളര്‍ച്ചാ വേഗം സ്ഥിരതയില്ലാത്തതാണെങ്കിലും വ്യാവസായിക പ്രവര്‍ത്തനത്തിലുള്ള വീണ്ടെടുക്കല്‍ പ്രതീക്ഷ പകരുന്നതാണെന്ന് ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര നിരീക്ഷിക്കുന്നു. നഗരങ്ങളിലെ ഉപഭോഗം മെച്ചപ്പെട്ടുവരുന്നതായാണ് ആര്‍ബിഐയുടെ വിലയിരുത്തല്‍. ഗ്രാമീണ ഉപഭോഗത്തില്‍ സ്ഥിരത പ്രകടമാണ്. 

കയറ്റുമതിയില്‍ കാര്യമായ വളര്‍ച്ച പ്രകടമായിട്ടുണ്ട്. അതേസമയം, വ്യാപാര നയങ്ങളിലെ അനിശ്ചിതത്വം കയറ്റുമതിയെ ബാധിച്ചേക്കാമെന്നും അദ്ദേഹം വിലയിരുത്തുന്നു. യുകെയുമായുള്ള സ്വതന്ത്ര വ്യാപാക കരാറും യുഎസുമായുള്ള ചര്‍ച്ചകളിലെ പുരോഗതിയും അനുകൂല സാഹചര്യമുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതൊക്കെയാണെങ്കിലും ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങളും ആഗോള വ്യാപാര തടസ്സങ്ങളും കാലാവസ്ഥാ  അനിശ്ചിതത്വങ്ങളും പ്രതിബന്ധമായേക്കാമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.  

തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ പ്രവചനം അനുകൂലമാണ്. കാര്‍ഷിക-ഗ്രാമീണ മേഖലയുടെ ചെലവഴിക്കലില്‍ ഇത് വര്‍ധനവുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ആര്‍ബിഐ ഗവര്‍ണര്‍ പറഞ്ഞു.