എം.ടിയും ഭാര്യ കലാമണ്ഡലം സരസ്വതിയും / ഫോട്ടോ മധുരാജ്
കലാമണ്ഡലം സരസ്വതിയുടെ ആത്മകഥയായ സാരസ്വതത്തെക്കുറിച്ച് മേലാറ്റൂർ രാധാകൃഷ്ണൻ എഴുതുന്നു.
'സാധാരണ എന്തെങ്കിലും കാര്യത്തിനായി കോഴിക്കോട് ചെല്ലുമ്പോഴൊക്കെ ഹോട്ടലില്‍ നിന്ന് എം.ടി.യെ വിളിക്കാറുണ്ട്. അദ്ദേഹത്തിന് സൗകര്യമാണെങ്കില്‍ ആ വീട്ടില്‍ പോകാറുമുണ്ട്. അങ്ങനെ മുന്‍പൊരിക്കല്‍ അളകാപുരി ഹോട്ടലില്‍ നിന്ന് വിളിച്ചപ്പോള്‍ എം.ടി.പറഞ്ഞു. 'ഇവിടെയുണ്ടോ, നന്നായി, ഇങ്ങോട്ടു വന്നോളൂ.'
അതൊരു പ്രത്യേക ദിവസമോ സന്ദര്‍ഭമോ ആണെന്നൊന്നും എനിക്കറിയാമായിരുന്നില്ല, പതിവുപോലെ 'സിതാര'യില്‍ ചെന്നപ്പോള്‍ അവിടെയൊരു പ്രത്യേകതയും കണ്ടില്ല. മുറ്റത്ത് ഒന്നുരണ്ടു പേര്‍ ഉണ്ടായിരുന്നുവെന്ന് തോന്നുന്നു. സ്വീകരണമുറിയില്‍ ചെന്നപ്പോള്‍ എം.ടി.യുടെ മുഖത്ത് പതിവില്ലാത്തൊരു ഭാവമാറ്റം കണ്ടു. ഞാന്‍ സോഫയില്‍ ഇരുന്നശേഷം എം.ടി അകത്തോക്ക് നോക്കി പറയുന്നത് കേട്ടു.
കുട്ടീ ഇങ്ങോട്ടുവരൂ...'
ഞാന്‍ പകച്ചിരിക്കേ, അകത്തുനിന്ന് കടന്നുവന്നത് സരസ്വതി ടീച്ചറായിരുന്നു.
ഇന്നെന്റെ വിവാഹം കഴിഞ്ഞു കുടല്ലൂര്‍ ക്ഷേത്രത്തില്‍'..., എം.ടി. പരിചയപ്പെടുത്തി.
ശരിക്കും വല്ലാതെ അമ്പരന്നുപോയ നിമിഷം. ആ ദിവസം തന്നെ ഞാന്‍ കൃത്യമായി അവിടെ ചെന്നുപെട്ടത് വലിയൊരു നിയോഗമായി തോന്നി. ഒരു തരത്തില്‍ ഒരു അനുഗ്രഹവും.'
(അക്കങ്ങളില്‍ കൊത്തിയ അക്ഷരങ്ങള്‍'(ആത്മകഥ) സേതു. മാതൃഭൂമി ആഴ്ചതിപ്പ് 20.11.2022.)
മലയാള ആത്മകഥാസാഹിത്യത്തിന് മുപ്പതോളം വനിതകളുടെ അനര്‍ഘമായ സംഭാവനകളുണ്ട്. ആകെ ആത്മകഥകള്‍ മൂന്നൂറില്‍പരം. വ്യാഴവട്ടസ്മരണകള്‍ (ബി.കല്യാണി അമ്മ) ഇവന്‍ എന്റെ പ്രിയ സി.ജെ (റോസി തോമസ്), എന്റെ കഥ, നീര്‍മാതളം പൂത്തകാലം, വര്‍ഷങ്ങള്‍ക്കുമുമ്പ്, ബാല്യകാല സ്മരണകള്‍ (മാധവിക്കുട്ടി), പഥികയും വഴിയോരത്തെ മണിദീപങ്ങളും' (കല്യാണിക്കുട്ടിയമ്മ കെ) സ്വരഭേദങ്ങള്‍ (ഭാഗ്യലക്ഷ്മി), എം.പി പോള്‍ സ്മരണകള്‍ (മിസിസ്സ് എം.പി.പോള്‍) 'ധ്വനിപ്രകാരം' (ഡോ.എം.ലീലാവതി), ആത്മകഥയ്‌ക്കൊരു ആമുഖം' (ലളിതാംബികാ അന്തര്‍ജനം), കിളിക്കാലം (പി.വത്സല) ഓര്‍മ്മകളിലെ വസന്തകാലം (ബി.ഹൃദയകുമാരി) എന്നിവ ശ്രദ്ധാര്‍ഹങ്ങളാണ്.
ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി എന്നീ നൃത്തനൃത്യ സൗഭാഗ്യങ്ങളുടെ സമന്വയമാകുന്ന വിഖ്യാതനര്‍ത്തകിയും നൃത്താധ്യാപികയുമായ കലാമണ്ഡലം സരസ്വതി. 'സാരസ്വതം' എന്ന പദത്തിന് ഭാഷ, വാക്ക്, സാഹിത്യം എന്നൊക്കെയാണര്‍ത്ഥം. പുസ്തകത്തോടനുബന്ധിച്ച് അമ്പത്തിരണ്ട് ചിത്രങ്ങളുള്ള ഒരു ആല്‍ബവുമുണ്ട്.
ഗ്രന്ഥകര്‍ത്രിയുടെ മാതാപിതാക്കളും എട്ട് സഹോദരങ്ങളും ഡോ.പത്മാ സുബ്രഹ്‌മണ്യം (പദുക്ക), ഡോ.സുമതി എസ് മേനോന്‍, (മമ്മ), കലാമണ്ഡലും ഹൈദരാലി എന്നിവരും ഈ ആത്മകഥായനത്തില്‍ നിറഞ്ഞുനില്‍ക്കുന്നു. സര്‍വ്വോപരി ജീവിതത്തിന്റെ നല്ലപാതിയായ എം.ടി.വാസുദേവന്‍ നായരും. സിതാരയും അശ്വതിയും ശ്രീകാന്ത് നടരാജനും മാധവും ഓര്‍മകളില്‍ ഒപ്പമുണ്ട്.
പത്താമത്തെ വയസ്സില്‍, അഞ്ചാംക്ലാസിനുശേഷം, നൃത്താഭ്യാസം തുടങ്ങിയ കലാമണ്ഡലം സരസ്വതിക്കു തന്റെ വിദ്യാര്‍ത്ഥികളാണ് അന്നം. നൃത്ത പഠനത്തിന് മുന്‍കൈയെടുത്തത് അച്ഛനായിരുന്നു. ഒട്ടേറെ കഷ്ടപ്പാടുകളും വെല്ലുവിളികളും നേരിട്ടുകൊണ്ടാണ് അവര്‍ കലാരംഗത്ത് ഉയരങ്ങളിലെത്തിയത്. തപസ്യ തന്നെ. നൃത്തം പരിശീലിപ്പിക്കുമ്പോള്‍ ഒരു വിട്ടുവീഴ്ചയുമില്ല! പാലായില്‍ വെച്ചുനടന്ന സംസ്ഥാന യുവജനോത്സവത്തില്‍ (1966) കോഴിക്കോട് സരസ്വതിയുടെ വിദ്യാര്‍ത്ഥിനിയായ ശാന്തി ഭരതനാട്യത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത് വഴിത്തിരിവായി. അന്ന് ആ അധ്യാപികയുടെ പ്രായം വെറും പതിനെട്ട്! നൃത്തവേഷത്തിലിരിക്കുന്ന കുമാരി സരസ്വതി മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ കവര്‍ച്ചിത്രമായി (1971 ഏപ്രില്‍ 25) പദാഭിനയ ചിത്രങ്ങള്‍ നടുപ്പേജിലും. ശ്രീധരന്‍ മാസ്റ്ററാണ് ചിത്രങ്ങളെടുത്തത്. 'നിര്‍മ്മാല്യം'എന്ന ചലച്ചിത്രത്തിലൂടെയാണ് എം.ടി.യെ പരിചയപ്പെടുന്നത്. (1971) 'പനിമതി മുഖീ ബാലേ'എന്ന നൃത്തരംഗം (സരസ്വതിയും ലീലാമ്മയും) പ്രേക്ഷക മനസ്സുകള്‍ കീഴടക്കി.
ഈ പ്രസിദ്ധകലാകാരിയുടെ കുടുംബവേരുകള്‍ തഞ്ചാവൂരിലാണ്. പാചകവിദഗ്ധനായ അച്ഛന്‍ സുബ്രഹ്‌മണ്യയ്യര്‍, അമ്മ മീനാക്ഷിയമ്മാള്‍, മൂന്നു കൂടപ്പിറപ്പുകള്‍ എന്നിവരോടൊപ്പം പാലക്കാട്ടു നിന്നു കോഴിക്കോട്ടെത്തിയപ്പോള്‍ സരസ്വതിയുടെ പ്രായം വെറും അമ്പത് ദിവസം. കലാമണ്ഡലത്തിലെ അഞ്ച് വര്‍ഷത്തെ ചിട്ടയായ നൃത്തപഠനം, ഒന്നാം റാങ്ക്. പ്രശസ്ത നര്‍ത്തകി ഡോ. പദ്മാസുബ്രഹ്‌മണ്യം മദ്രാസിലെ നൃത്യോദയയില്‍ ഭരതനാട്യത്തില്‍ ഗുരുവായി. ചിത്രാവിശ്വേശരന്‍ (മോഹിനിയാട്ടം) കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ (മോഹിനിയാട്ടം), വെമ്പട്ടി ചിന്നസത്യംമാഷ് (കുച്ചിപ്പുടി) എന്നിവരുടെ കീഴില്‍ തീവ്രശിക്ഷണം. കയ്യുംമെയ്യും മനസ്സും അര്‍പ്പിച്ച ചുവടുവെയ്പ്പുകള്‍. വശ്യമായ പദാഭിനയം. കലാപൂര്‍ണ്ണിമ.
കേരളത്തിനകത്തും പുറത്തുമുള്ള നൃത്തപാഠശാലകളിലേക്കു കലാമണ്ഡലം സരസ്വതിയുടെ മതിമറന്ന ഓട്ടങ്ങള്‍ നില്പില്ലാത്തവയായിരുന്നു! മതിമോഹനശുഭനര്‍ത്തനം. പാവം, താഴെയുള്ള സഹോദരങ്ങളായിരുന്നു, അംഗരക്ഷകര്‍. കാലുകള്‍ക്കുണ്ടോ വിശ്രമമറിഞ്ഞ ജീവിതം? (പേജ് 115) ഏതു കലയും പുതുക്കിക്കൊണ്ടിരിക്കണം. രക്ഷിതാക്കളുടെ സഹായ സഹകരണങ്ങള്‍ കരുത്തായി. വലിയ വീടുകളിലെ കാല്‍പോര്‍ച്ചുകള്‍ നൃത്തപരിശീലന കേന്ദ്രങ്ങളായി! ഡോ.സുമതി എസ്. മേനോന്‍ താങ്ങും തണലും. ഡോക്ടര്‍ കനിഞ്ഞനുവദിച്ച ഇടം അനുഗ്രഹമായി. വര്‍ഷങ്ങള്‍ക്കുശഷമാണ് സ്വന്തമായി ഒരു സ്ഥാപനമുണ്ടാകുന്നത്.
കോഴിക്കോട് സരസ്വതി കലാമണ്ഡലം സരസ്വതിയായി, പൂര്‍വ്വാഹ്നത്തിലെ വെയില്‍പോലെ, വളരുകയായിരുന്നു! ഏറെ കണിശക്കാരി. വിശ്രമമെന്തെന്നറിയാത്ത നാളുകള്‍. ഉദാരമതിയായ തന്റെ അച്ഛന്റെ അധ്വാനമാണ് തന്നിലെ നൃത്തമെന്നു അവര്‍ തുറന്നെഴുതുന്നു.' അച്ഛനെന്ന മഹാത്യാഗത്തിന്റെ ബാക്കിയിരിപ്പാണ് ഇന്നു കാണുന്ന ഞാന്‍.'(പുറം 9) അച്ഛന്‍ രാശപ്പ അയ്യര്‍ അക്കാലത്തെ കോഴിക്കോട്ടുള്ള പലരുടെയും ആശ്രയ കേന്ദ്രമായിരുന്നു.
വായനയിലും എഴുത്തിലും ആലോചനയിലും സദാ വ്യാപൃതനായ എം.ടി.യെപ്പറ്റി ഈ സുപത്‌നി മനസ്സഴിക്കുന്നു. 'ആരാണ് എം.ടി.എന്നന്വേഷിച്ച് ഞാന്‍ വലഞ്ഞുനടക്കേണ്ടതില്ല. എം.ടി എനിക്ക് ആരാണ് എന്നതാണ് എന്നെ സംബന്ധിച്ചു പ്രസക്തമായിരിക്കുന്നത്. എം.ടി. എനിക്ക് എന്റെ ജീവിതമാണ്. ആ ജീവിതം സുഗമമാക്കേണ്ടത് എന്റെ ആവശ്യമാണ്. നന്ദിയുണ്ട് ബാക്കിയുള്ള ജീവിതത്തിലേക്ക് ആ വലിയ കരം നീട്ടിയതിന്.'
ഉടുപ്പി ശ്രീകൃഷ്ണ ക്ഷേത്രത്തിലേയും തൃപ്പൂണിത്തുറയിലേയും അരങ്ങനുഭവങ്ങള്‍ മൗനനൊമ്പരങ്ങളാണ്! നിരവധി പുരസ്‌കാരങ്ങള്‍, കേരള കലാമണ്ഡലം ഡീന്‍ പദവി.
അഷ്ടനായികമാരാണ് നൃത്യാലയയിലെ വിശിഷ്ട മോഹിനിയാട്ട വിഭവം. മഹാകവികാളിദാസന്റെ 'ഋതുസംഹാര'ത്തെ ആസ്പദമാക്കി ഓരോ ഋതുവ്യതിയാനം. ആ പകര്‍ന്നാട്ടം ഈ നൃത്താധ്യാപിക മനോഹരമായി അവതരിപ്പിച്ചു. തന്റെ എട്ട് വിദ്യാര്‍ത്ഥികളെ അണിനിരത്തി ആ നൃത്തവിസ്മയം രംഗത്തെത്തിച്ചു.
ലളിതമാര്‍ന്ന രചന. ചൂര്‍ണ്ണികാവാക്യങ്ങള്‍. പ്രേംനസീര്‍, ജയചന്ദ്രന്‍, പത്മിനി, ഡോ.എസ്.കെ.നായര്‍, സുകുമാരി നരേന്ദ്രമേനോന്‍, കൈതപ്രം, പി.ടി.നരേന്ദ്രമേനോന്‍, ഏട്ടത്തിയമ്മ മാധവിക്കുട്ടി, കാര്‍ത്ത്യായനി ഒപ്പു, മന്നി, ജയശ്രീ, ശ്രീറാം, നടന്‍ വിനീത്, വിനീത് കുമാര്‍, വി.ടി. ഇന്ദുചൂഢന്‍ എന്നിവരുടെ സാന്നിധ്യം...
ഒരു വലിയ ആഗ്രഹം അവതരിപ്പിച്ചുകൊണ്ടാണ് തിളക്കമുള്ള ആത്മരേഖകള്‍ സമാപിക്കുന്നത്: 'ഒരിക്കല്‍ കൂടി, ഒരേയൊരു വേദിയില്‍ മൂന്നുപേര്‍ നിറഞ്ഞാടുമായിരിക്കും, അശ്വതിക്കും ശ്രീകാന്തിനുമൊപ്പം ഞാനും കൂടി'...
Content Highlights: Saraswatham, Kalamandalam Saraswatham,MT Vasudevan Nair, Melattoor Radhakrishnan, Mathrubhumi Books


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..