മോഹിനിയാട്ടത്തിന്റെ അരങ്ങിലും കളരിയിലും പാരമ്പര്യത്തിന്റെ പുനര്‍നിര്‍മിതിക്കും പുനരാഖ്യാനത്തിനും നേതൃത്വംനല്‍കിയ നര്‍ത്തകിയും ആചാര്യയുമായിരുന്നു ഡോ. കനക് റെലെ. പാഞ്ചാലി കരുണാകരപ്പണിക്കരില്‍നിന്ന് കഥകളിയില്‍ പരിശീലനം നേടിയതിന്റെ പിന്‍ബലത്തിലാണ് അവര്‍ മോഹിനിയാട്ടത്തില്‍ ആകൃഷ്ടയായി കേരളത്തിലെത്തിയത്. അതിനുമുമ്പുതന്നെ കലാമണ്ഡലം രാജലക്ഷ്മിയില്‍നിന്ന് മോഹിനിയാട്ടം രുചിച്ചുനോക്കിയ കനക് റെലെ കേരളത്തില്‍ വന്നശേഷം കുഞ്ചുക്കുട്ടിഅമ്മ, ചിന്നമ്മുവമ്മ, കല്യാണിക്കുട്ടിഅമ്മ എന്നീ ആചാര്യകളുടെ ശൈലീവിശേഷങ്ങള്‍ ദൃശ്യലേഖനം ചെയ്തു. 

To advertise here,

കേന്ദ്ര സംഗീതനാടക അക്കാദമിയുടെയും ഫോര്‍ഡ് ഫൗണ്ടേഷന്റെയും സഹായം ഇതിന് ഏറെ പ്രയോജനം ചെയ്തു. ഇതില്‍ കുഞ്ചുക്കുട്ടിഅമ്മയുടെ ശൈലിയാണ് താരതമ്യേന കൂടുതല്‍ വിശ്വസ്തവും സൗന്ദര്യബദ്ധവുമായി അവര്‍ക്ക് അനുഭവപ്പെട്ടത്.

പരമ്പരാഗതമായി കൈവന്ന ഇനങ്ങള്‍ കാര്യമായ മാറ്റങ്ങളൊന്നും കൂടാതെ അവതരിപ്പിക്കുന്നതുകൊണ്ടുമാത്രം മോഹിനിയാട്ടം കാലത്തെ അതിജീവിക്കില്ല എന്ന തിരിച്ചറിവില്‍, വിയര്‍ത്ത് പണിയെടുത്താല്‍ അതിന്റെ ഭാവി ശോഭനമാണെന്ന ദീര്‍ഘദര്‍ശനത്തില്‍, കനക് റെലെ തന്റെ പില്‍ക്കാലജീവിതം ഈ ലാസ്യകലയുടെ നിത്യാഭിവൃദ്ധിക്കായി സമര്‍പ്പിച്ചു. 

നാട്യശാസ്ത്രവും ഹസ്തലക്ഷണദീപികയും ബാലരാമഭരതവും ആധാരമാക്കി അവര്‍ മോഹിനിയാട്ടത്തിന്റെ രൂപവും ഉള്ളടക്കവും പുനര്‍നിര്‍ണയിച്ചു. അതിനെതിരേ കേരളത്തിലെ നര്‍ത്തകികള്‍ രൂക്ഷമായി പ്രതികരിച്ചു. പക്ഷേ, അതൊന്നും അവരെ തളര്‍ത്തിയില്ല. അവര്‍ക്ക് നാടകകാരനും സംവിധായകനുമായ കാവാലം നാരായണപ്പണിക്കരുടെ നിര്‍ലോഭമായ പിന്തുണ ലഭിച്ചു.

അന്നുവരെ ആരും കൈയാളാത്ത സ്വാതിതിരുനാള്‍ പദങ്ങളും കാവാലത്തിന്റെ തന്നെ മുഖചാലവും ജീവയുമടക്കം ധാരാളം ഇനങ്ങളും കനക് റെലെ തന്റെ കളരിയിലും അരങ്ങുകളിലും പ്രയുക്തമാക്കി. സുനന്ദാ നായരെപ്പോലെ പ്രഗല്ഭമതികളായ ശിഷ്യര്‍ ഗുരുനാഥയുടെ ശൈലിയും യശസ്സും സുദൃഢമാക്കി. മുംബൈയില്‍ അവര്‍ സ്ഥാപിച്ച നളന്ദ ഡാന്‍സ് റിസര്‍ച്ച് സെന്റര്‍ മോഹിനിയാട്ടം എന്ന നൃത്തകലയ്ക്ക് അന്താരാഷ്ട്ര പ്രശസ്തിയും പ്രാധാന്യവും സമ്മാനിച്ചു. 

ഒരു പ്രാദേശിക നൃത്തരൂപമായി നിലകൊണ്ട മോഹിനിയാട്ടം കനക് റെലെയിലൂടെ ഭാരതത്തിന്റെ അഭിമാനമായി വളര്‍ന്നു. കനക് റെലെയ്ക്ക് കേരളത്തില്‍നിന്ന് പുരസ്‌കാരങ്ങളോ അംഗീകാരങ്ങളോ ലഭിച്ചില്ല എന്നതില്‍ അദ്ഭുതമില്ല. കാലത്തിനു മുമ്പേ നടക്കുന്നവരെ ആദരിച്ച ചരിത്രം മലയാളിക്കുള്ളതായി അറിവില്ല. ഏതാനും മാസംമുമ്പ് സുനന്ദാ നായര്‍ മുംബൈയില്‍ സംഘടിപ്പിച്ച ചടങ്ങില്‍വെച്ചാണ് കനക് റെലെയെ അവസാനമായി കണ്ടത്. ആ സൗഹൃദത്തിന്റെ സ്‌നേഹോഷ്മളത മറക്കാനാവില്ല. ആ മഹിതജീവിതത്തിന് പ്രണാമം.