പഠനത്തിനോ ജോലിസംബന്ധമായോ വിവാഹംകഴിഞ്ഞോ മക്കൾ മാറിത്താമസിക്കുമ്പോൾ അനുഭവപ്പെടുന്ന ശൂന്യത, ഒറ്റപ്പെടൽ, സങ്കടം എന്നീ മാനസികാവസ്ഥയ്ക്ക് ശാസ്ത്രം വിളിക്കുന്ന പേരാണ് ‘എംറ്റിനെസ്റ്റ് സിൻഡ്രോം’. ഇത് ഒരു ക്ലിനിക്കൽ രോഗാവസ്ഥയല്ലെങ്കിലും ആളുകളെ തളർത്തിയേക്കാം. കേരളത്തിൽ ഉപരിപഠനത്തിനായും ജോലിസംബന്ധമായും അന്യരാജ്യങ്ങളിലേക്കുപോകുന്നത് കൂടിയതോടെ ഒട്ടേറെ മാതാപിതാക്കൾ ഈ അവസ്ഥയെ അഭിമുഖീകരിക്കുന്നുണ്ടെന്നാണ് മാനസികാരോഗ്യവിദഗ്‌ധരുടെ അഭിപ്രായം.

To advertise here,

പ്രധാനലക്ഷണങ്ങൾ

കടുത്ത വിഷമം: മക്കൾ ഉപയോഗിച്ച വസ്തുക്കളും അവരുടെ മുറികളും കാണുമ്പോൾ വലിയ സങ്കടവും കരച്ചിലും

ലക്ഷ്യബോധമില്ലാതാവുക: മക്കൾ ജനിച്ച അന്നുമുതൽ അവരെ പരിപാലിച്ചവർക്ക് അവർ പോകുന്നതോടെ ജീവിതത്തിൽ ഒരു ലക്ഷ്യവുമില്ലാതായതുപോലെ തോന്നാം

അമിത ആശങ്ക: മക്കളെത്തിയ പ്രദേശത്ത് അവർ സുരക്ഷിതരാണോ ആരോഗ്യപ്രശ്നങ്ങളുണ്ടോ ഭക്ഷണം കിട്ടുന്നുണ്ടോ തുടങ്ങിയ ആശങ്കകൾ

പങ്കാളിയുമായി അകൽച്ച: മക്കളുടെ കാര്യംമാത്രം ശ്രദ്ധിച്ച ദമ്പതിമാർക്ക് അവർ വീട്ടിലില്ലാതെയാകുന്നതോടെ സംസാരിക്കാൻ വിഷയങ്ങളില്ലാത്ത അവസ്ഥയുണ്ടാകാം.

മറികടക്കാനുള്ള വഴികൾ

  • മക്കൾ സ്വതന്ത്രമായി മികച്ച ജീവിതവഴികൾ തിരഞ്ഞെടുത്തു പോകുന്നത് മാതാപിതാക്കളെന്ന നിലയിൽ ലഭിച്ച അംഗീകാരമാണെന്ന സത്യം മനസ്സിലാക്കുക
  • മക്കൾക്കായി ഉപേക്ഷിച്ച യാത്രകൾ, വായന, എഴുത്ത്, കൃഷി തുടങ്ങിയവ വീണ്ടും തുടങ്ങാം. പുതിയ കാര്യങ്ങൾ പഠിച്ചെടുക്കാം
  • പങ്കാളിക്കൊപ്പം സമയം ചെലവിടാം. ഇഷ്ടപ്പെടുന്ന കാര്യങ്ങൾ ചെയ്യാം
  • ഫോൺ, വീഡിയോ കോളുകൾ വഴി മക്കളുമായി ബന്ധപ്പെടാം
  • പുതിയ സൗഹൃദങ്ങൾ ഒറ്റപ്പെടൽ മാറ്റാൻ സഹായിക്കും. വയോജനക്കൂട്ടായ്മകൾ, ക്ലബ്ബുകൾ, ലൈബ്രറി, പകൽവീട്, െറസിഡൻറ്‌സ് അസോസിയേഷൻ എന്നിവയിൽ സജീവമാകാം

സന്നദ്ധസേവനങ്ങളിൽ പങ്കാളികളാവാം

കേരളം ‘വയോജന സംസ്ഥാന’മായി മാറിക്കൊണ്ടിരിക്കുന്നു. ‘എംറ്റിനെസ്റ്റ് സിൻഡ്രോം’ അധികം ചർച്ച ചെയ്യപ്പെടാത്ത, എന്നാൽ സംസ്ഥാനത്ത് വളരെയേറെപ്പേർ അനുഭവിക്കുന്ന മാനസികാവസ്ഥയാണ്. ചിലർക്കത് വേണ്ടപ്പെട്ട ഒരാൾ മരിച്ചുപോയ അതേ വേദന സമ്മാനിക്കുന്നു. മക്കൾ മറ്റൊരിടത്തേക്കു പോകുന്നതിനു മുൻപുതന്നെ അതുമായി പൊരുത്തപ്പെടാൻ തയ്യാറാകണം. തീരേ കൈകാര്യംചെയ്യാൻ കഴിയാത്ത അവസ്ഥ വന്നാൽ വൈദ്യസഹായം തേടേണ്ടത് അത്യാവശ്യമാണ്.

-ഡോ.പി.എൻ. സുരേഷ് കുമാർ

കൺവീനർ, ഐ.എം.എ. കേരള സ്റ്റേറ്റ് കമ്മിറ്റി ഫോർ ഹെൽത്ത്