തിരുവനന്തപുരം: അമീബിക് മസ്തിഷ്‌കജ്വരത്തിന്റെ കാരണമറിയാന്‍ വലിയ ഗവേഷണമൊന്നും നടത്തേണ്ടതില്ലെന്നും മാലിന്യം വലിച്ചെറിയാതിരുന്നാല്‍ മതിയെന്നും ഡോ. ഹാരിസ് ചിറയ്ക്കല്‍. ഈ പ്രശ്നം പരിഹരിക്കുകയെന്നത് സമൂഹത്തിന്റെയാകെ ബാധ്യതയാണ്. ഡോക്ടറെ തലയില്‍ വെട്ടിയിട്ടു കാര്യമില്ലെന്നും തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ യൂറോളജി വിഭാഗം തലവനായ ഡോ. ഹാരിസ് ഫെയ്സ്ബുക്കില്‍ കുറിച്ചു.

To advertise here,

കുറിപ്പിന്റെ പൂര്‍ണ രൂപം

അമീബിക് മസ്തിഷ്‌കജ്വരം ഏകദേശം 140 പേരെ ബാധിച്ചുകഴിഞ്ഞു. 26 മരണങ്ങളും. തൊട്ടടുത്ത തമിഴ്നാട്ടിലും കര്‍ണാടകയിലും മറ്റു സംസ്ഥാനങ്ങളിലും ഈ രോഗം റിപ്പോര്‍ട്ട് ചെയ്യുന്നില്ല. കാരണംതേടി വലിയ റിസര്‍ച്ച് ഒന്നും ആവശ്യമില്ല. മാലിന്യം വലിച്ചെറിയല്‍ തന്നെ.

കഴിഞ്ഞ 20-30 വര്‍ഷങ്ങള്‍ക്കു മുന്‍പ് കേട്ടുകേള്‍വിയില്ലാത്ത ഇത്തരം വൃത്തികെട്ട രോഗങ്ങള്‍ക്ക് ഒറ്റകാരണം പരിസരശുചിത്വം ഇല്ലായ്മയാണ്. കുളങ്ങളിലും പുഴകളിലും അറവുമാലിന്യങ്ങള്‍, ഹോട്ടല്‍മാലിന്യങ്ങള്‍, സെപ്റ്റിക് ടാങ്ക് മാലിന്യങ്ങള്‍ ഇതൊക്കെ തള്ളുന്നതിന്റെ വില തിരിച്ചുകിട്ടുന്നുവെന്നു കരുതിയാല്‍ മതി. എലിപ്പനി, കൊതുക് പരത്തുന്ന ഡെങ്കിപ്പനിപോലെയുള്ള രോഗങ്ങള്‍, തെരുവുനായകള്‍ ഇതൊക്കെ വൃത്തികേടിന്റെ സൂചകങ്ങളാണ്. സമൂഹത്തിന്റെയാകെ ബാധ്യതയാണ് ഇതു പരിഹരിക്കുക എന്നുള്ളത്. ഡോക്ടറുടെ തലയില്‍ വെട്ടിയിട്ടു കാര്യമൊന്നും ഇല്ല.