മുംബൈ: വിനോദ് താവ്‌ഡെയെ ഒറ്റിക്കൊടുത്തത് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ് ആണെന്ന് ആരോപണമുയരുന്നു. ഏറെ മുൻപെയുള്ളതാണ് ഇരുവരുംതമ്മിലുള്ള ശത്രുത. താവ്‌ഡെ പണവുമായി നല്ലസൊപ്പാരയിൽ എത്തിയിട്ടുണ്ടെന്ന വിവരം ബി.ജെ.പി. പ്രവർത്തകരാണ് തന്നെ അറിയിച്ചതെന്ന് ബഹിജൻ വികാസ് അഘാഡി നേതാവ് ഹിതേന്ദ്ര താക്കൂർ പറഞ്ഞിട്ടുണ്ട്. അങ്ങിനെയെങ്കിൽ അത് ദേവേന്ദ്ര ഫഡ്‌നവിസിന്റെ അനുയായികളാവും എന്നാണ് ബി.ജെ.പി. വൃത്തങ്ങൾതന്നെ സൂചിപ്പിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി. നേതൃത്വംനൽകുന്ന മഹായുതി വിജയിച്ചാൽ മുഖ്യമന്ത്രിയാകുന്നത് ദേവേന്ദ്ര ഫഡ്‌നവിസ് തന്നെയാകുമെന്നായിരുന്നു കേന്ദ്രനേതാക്കൾ മുൻപ് പറഞ്ഞിരുന്നത്. എന്നാൽ ഫഡ്‌നവിസിനെ മറാഠ സംവരണ പ്രക്ഷോഭനേതാവ് ജരാങ്കെ പാട്ടീലും മറ്റും എതിർക്കുന്നതിനെ തുടർന്ന് ആ പ്രചാരണം ബി.ജെ.പി. അവസാനിപ്പിക്കുകയായിരുന്നു. ഫഡ്‌നവിസിന് എന്തെങ്കിലും കാരണവശാൽ മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെട്ടാൽ ആ പദവിയിലേക്ക് വിനോദ് താവ്‌ഡെ വരാൻ സാധ്യതയുണ്ട്. മുൻപും മുഖ്യമന്ത്രി പദവിയിലേക്ക് അദ്ദേഹം പരിഗണിക്കപ്പെട്ടിരുന്നെങ്കിലും പിന്നീട് വിദ്യാഭ്യാസമന്ത്രിയായി മാറേണ്ട അവസ്ഥ താവ്‌ഡെയ്ക്കുണ്ടായിട്ടുണ്ട്. മുഖ്യമന്ത്രി പദത്തിലേക്കുള്ള താവ്‌ഡെയുടെ നീക്കം അവസാനിപ്പിക്കുക എന്ന ലക്ഷ്യം വെച്ചാണ് ഫഡ്നവിസിന്റെ ഇപ്പോഴത്തെ നീക്കമെന്നും വിലയിരുത്തലുണ്ട്.
പണംകണ്ടെടുത്ത സംഭവത്തിൽബി.വി.എ. പ്രവർത്തകർ ഹോട്ടലിലേക്ക് തള്ളിക്കയറുമ്പോൾ സി.സി.ടി.വി. പ്രവർത്തിപ്പിച്ചിരുന്നില്ലെന്നും പിന്നീട് അഘാഡി നേതാക്കളായ ഹിതേന്ദ്ര താക്കൂറിന്റെയും മകൻ ക്ഷിതിജ് താക്കൂറിന്റെയും നിർബന്ധത്തെ തുടർന്നാണ് സിസിടിവി പ്രവർത്തിപ്പിച്ചതെന്നും പറയുന്നു. തിരഞ്ഞെടുപ്പ് കമ്മിഷൻ നിഷ്പക്ഷമായി അന്വേഷിക്കട്ടെയെന്നാണ് ബി.ജെ.പി. നേതാക്കളും ബഹുജൻ വികാസ് അഘാഡി നേതാക്കളും പറയുന്നത്. ഇരു പാർട്ടികളും ഒന്നിച്ച് ഹോട്ടലിൽ പത്രസമ്മേളനം നടത്താൻ പരിപാടിയിട്ടെങ്കിലും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ സമ്മതിച്ചില്ല. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് കേസുകൾ എടുത്തിട്ടുണ്ടെന്ന് ഡെപ്യൂട്ടി പോലീസ് കമ്മിഷണർ പൂർണിമ ചൗഗലെ പിന്നീട് അറിയിച്ചു.
Content Highlights: Devendra Fadnavis behind cash-for-vote allegation against Vinod Tawde?
Published: 20 Nov 2024, 08:50 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented