മുംബൈ: നിയമസഭ തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ മഹാരാഷ്ട്രയില്‍ നാടകീയ സംഭവവികാസങ്ങള്‍. ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറിയും മുന്‍ മന്ത്രിയുമായ വിനോദ് താവ്‌ഡെയെ അഞ്ച് കോടി രൂപയുമായി പ്രതിപക്ഷ പാര്‍ട്ടി പ്രവര്‍ത്തകര്‍ പിടികൂടി. പല്‍ഖാര്‍ ജില്ലയിലെ വിരാറിലെ ഹോട്ടലില്‍ വെച്ച് ബഹുജന്‍ വികാസ് അഘാഡി പ്രവര്‍ത്തകരാണ് ബി.ജെ.പിയുടെ ദേശീയ നേതാവിനെ പിടികൂടിയത്. ഹോട്ടലില്‍ ബഹുജന്‍ വികാസ് അഘാഡി പ്രവര്‍ത്തകരും ബി.ജെ.പി പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി.

To advertise here,

പണം നല്‍കാനുള്ളവരുടെ പേര് അടങ്ങുന്ന ഡയറിയും താവ്‌ഡെയില്‍ നിന്ന് കണ്ടെത്തിയെന്നാണ് ആരോപണം. ഇത്തരത്തില്‍ രണ്ട് ഡയറികള്‍ കണ്ടെത്തിയെന്ന് ബഹുജന്‍ വികാസ് അഘാഡി നേതാവ് ഹിതേന്ദ്ര താക്കൂര്‍ പറഞ്ഞു. 15 കോടി രൂപയാണ് വിതരണം ചെയ്യാന്‍ പദ്ധതിയിട്ടതെന്നും ഇതിനെ കുറിച്ച് ഡയറിയില്‍ പറയുന്നുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പണവിതരണം നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് ബഹുജന്‍ വികാസ് അഘാഡി പ്രവര്‍ത്തകര്‍ ഹോട്ടലിലെത്തിയത്. തുടര്‍ന്ന് വിനോദ് താവ്‌ഡെയെ വളഞ്ഞിട്ട് പിടികൂടുകയായിരുന്നു.

പ്രവര്‍ത്തകര്‍ ബാഗില്‍ നിന്ന് നോട്ട് കെട്ടുകള്‍ ഉയര്‍ത്തിക്കാണിക്കുന്നതും ദൃശ്യങ്ങളില്‍ കാണാന്‍ കഴിയും. പൊലീസ് എത്തി വിനോദ് താവ്ഡെയെ സ്ഥലത്ത് നിന്ന് മാറ്റി. നല സോപാരയിലെ ബി.ജെ.പി സ്ഥാനാര്‍ഥിയായ രാജന്‍ നായിക്ക് വോട്ടര്‍മാര്‍ക്കായി വിതരണം ചെയ്യാനായി എത്തിച്ചതാണ് പണമെന്നാണ് ആരോപണം.

തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ബി.ജെ.പി കോടികള്‍ ഒഴുക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. വിനോദ് താവ്‌ഡെയെ പോലുള്ള മുതിര്‍ന്ന ദേശീയ നേതാക്കള്‍ ഉള്‍പ്പടെ ഇതില്‍ നേരിട്ട് പങ്കാളികളാവുകയാണ്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിഷയത്തില്‍ ഇടപെട്ട് ശക്തമായ നടപടി സ്വീകരിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

എന്‍.സി.പി നേതാവ് സുപ്രിയ സുലേയും ബി.ജെ.പിക്കെതിരെ ആരോപണവുമായി രംഗത്തെത്തി. നോട്ട് നിരോധനം നടപ്പിലാക്കിയ ബി.ജെ.പി തന്നെയാണ് മഹാരാഷ്ട്രയില്‍ കോടികള്‍ ഒഴുക്കുന്നത്. എവിടെ നിന്നാണ് ഇത്രയും പണം വരുന്നത്. താവ്‌ഡെയെ പോലുള്ള മുതിര്‍ന്ന നേതാക്കള്‍ ഇതിന്റെ ഭാഗമാവുന്നത് ഞെട്ടിക്കുന്നതാണെന്നും സുലേ പറഞ്ഞു.

അതേസമയം ബി.ജെ.പി നേതൃത്വം ഈ ആരോപണങ്ങളെല്ലാം നിഷേധിച്ച് രംഗത്തെത്തി. തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പുള്ള ബഹുജന്‍ വികാസ് അഘാഡിയുടെ നാടകമാണിതെന്നും തിരഞ്ഞെടുപ്പ് യോഗത്തില്‍ പങ്കെടുക്കാനാണ് താവ്‌ഡെ ഹോട്ടലിലെത്തിയതെന്നും ബി.ജെ.പി നേതാക്കള്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷണം നടത്തണമെന്നും സി.സി.ടി.വി ദൃശ്യങ്ങളുള്‍പ്പടെ പരിശോധിക്കണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടു. 

മഹാരാഷ്ട്രയിലെ ബി.ജെ.പിയുടെ പ്രധാന നേതാവായ വിനോദ് താവ്‌ഡെ ബി.ജെ.പിയുടെ ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നവരില്‍ പ്രധാനിയാണ്.