വടകര: വോട്ടഭ്യര്‍ഥിക്കാനെത്തിയ വടകരയിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥി ഷാഫി പറമ്പിലിനെതിരേ ഒരു കൂട്ടം ഇടത് പ്രവര്‍ത്തകരുടെ മുദ്രവാക്യം വിളി. ശനിയാഴ്ച മരുതോങ്കരയിലാണ് സംഭവം. രാത്രി പത്ത് മണിയോടെ മരുതോങ്കര പഞ്ചായത്തിലെ തൃക്കൈപ്പറമ്പ് ക്ഷേത്രോത്സവത്തോടനുബന്ധിച്ച് സ്ഥലത്തെത്തിയതായിരുന്നു  ഷാഫി പറമ്പില്‍. തുടര്‍ന്നാണ് നീല ഷര്‍ട്ടും കറുപ്പ് മുണ്ടുമുടുത്ത് ഒരു കൂട്ടം യുവാക്കള്‍ സംഘടിച്ച് നിന്ന് മുദ്രാവാക്യം വിളിച്ചത്.

To advertise here,

'ചെമ്പടയിത് ചെമ്പട മരുതോങ്കരയിലെ ചെമ്പട, ചെമ്പടയിത് ചെമ്പട ശൈലജ ടീച്ചറുടെ ചെമ്പട, ചെമ്പടയിത് ചെമ്പട ഇ.എം.എസ്സിന്റെ ചെമ്പട...' ഇങ്ങനെ പോവുന്നു മുദ്രാവാക്യം. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.

ഷാഫിയോടൊപ്പമുള്ള യു.ഡി.എഫ്. പ്രവര്‍ത്തകര്‍ മറിച്ചൊന്നും പറയാതെ മുന്നോട്ടുപോവുന്നുതും ഷാഫി സുരക്ഷിതമായി പുറത്തുവരുന്നതും വീഡിയോയില്‍ കാണുന്നുണ്ട്. വോട്ടഭ്യര്‍ഥിക്കുന്ന സ്ഥാനാര്‍ഥിക്കെതിരേ മനപൂര്‍വം പ്രശ്‌നമുണ്ടാക്കാനാണ് ഇവര്‍ ശ്രമിച്ചതെന്നാണ് യു.ഡി.എഫ് ആരോപിക്കുന്നത്.