
തിരുവനന്തപുരം: കിറ്റക്‌സ് എം.ഡി. സാബു ജേക്കബിന്റെ നേതൃത്വത്തിലുള്ള ട്വന്റി ട്വന്റി എൻഡിഎയുടെ ഭാഗമായതിൽ വലിയ സന്തോഷമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. വെള്ളിയാഴ്ച തിരുവനന്തപുരത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന പരിപാടിയിൽ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. ജനങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്ന വികസനം കൊണ്ടുവരുന്ന പാർട്ടിയാണ് ട്വന്റി ട്വന്റിയെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ട്വന്റി ട്വന്റി മുന്നണി പ്രവേശനത്തിനു പിന്നാലെ തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാബു ജേക്കബ് ഒരുപാട് പേർക്ക് തൊഴിൽ കൊടുക്കുന്ന ഒരു സംരംഭകൻ കൂടിയാണ്. തെലങ്കാനയിലടക്കം നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിച്ചിട്ടുണ്ട് അദ്ദേഹം. അങ്ങനെയുള്ള ആ പാർട്ടി മുന്നണിയുടെ ഭാഗമാകേണ്ടത് എൻഡിഎയുടേയും എല്ലാ മലയാളികളുടേയും ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ ഇതുവരെ നടന്ന രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങളാണ് ഈ തിരഞ്ഞെടുപ്പിലൂടെ വരാൻ പോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിൽ ഇതുവരെ നടന്ന രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങളാണ് ഈ തിരഞ്ഞെടുപ്പിലൂടെ വരാൻ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. എത്രയോ തവണ യുഡിഎഫും എൽഡിഎഫും മാറിമാറി ഭരിച്ച വിവാദരാഷ്ട്രീയം നാം കണ്ടതാണ്. അവരെ സാമ്പത്തിക നയങ്ങൾ പരാജയമാണ്. പത്തുകൊല്ലം എൽഡിഎഫ് നാടിനെ നശിപ്പിച്ചു. വരുന്ന തിരഞ്ഞെടുപ്പിൽ എൻഡിഎയ്ക്ക് നിർണായകമായ പിന്തുണ ജനം തരുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തെ മാറ്റിയെടുക്കാനുള്ള ശ്രമം ഒറ്റയ്ക്ക് നിന്നാൽ എത്രത്തോളം പ്രായോഗികമാകുമെന്ന ആശങ്കയുടെ അടിസ്ഥാനത്തിലാണ് എൻഡിഎയ്‌ക്കൊപ്പം ചേരാൻ തീരുമാനിച്ചതെന്ന് സാബു ജേക്കബ് പറഞ്ഞു. എൽഡിഎഫും യുഡിഎഫും കേരളത്തെ കട്ടുമുടിച്ച് നാട് നശിപ്പിക്കുന്നത് കണ്ട് മനംമടുത്താണ് ട്വിന്റി ട്വന്റിയുടെ പിറവിയുണ്ടാവുന്നത്. തങ്ങളുടെ വളർച്ചകണ്ട് ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ എൽഡിഎഫും യുഡിഎഫും വെൽഫെയർ പാർട്ടിയും എസ്ഡിപിഐയും ഉൾപ്പെടെ 25 പാർട്ടികൾ ചേർന്ന് സഖ്യമുണ്ടാക്കി ഞങ്ങളെ ഉന്മൂലനം ചെയ്യാൻ തുനിഞ്ഞു. ട്വന്റി ട്വന്റി മത്സരിച്ചിരുന്നിടത്ത് എൽഡിഎഫും യുഡിഎഫും കൈപ്പത്തിയോ അരിവാൾചുറ്റിക നക്ഷത്രമോ ഉപയോഗിച്ചില്ല എന്നത് അവർ എത്രത്തോളം തകർന്നെന്നാണ് കാണിക്കുന്നത്. ഇല്ലാതാക്കാൻ ശ്രമിച്ചവർക്ക് മുന്നിൽ എങ്ങനെ മാറ്റിമറിക്കും എന്ന് കാണിച്ചുകൊടുക്കാനാണ് എൻഡിഎയ്‌ക്കൊപ്പം നിന്നതെന്നും വികസിത കേരളം യാഥാർഥ്യമാക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും സാബു ജേക്കബ് പറഞ്ഞു.
Content Highlights: Entry of Twenty 20 into NDA
Published: 22 Jan 2026, 04:05 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented