തിരുവനന്തപുരം: കോവളത്തെ യുഡിഎഫ് സ്ഥാനാർഥി എം. വിൻസെന്റിന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിനുനേരെ അക്രമം. ബാലരാമപുരത്തിന് സമീപം ഉച്ചക്കട എന്ന സ്ഥലത്ത് പ്രവർത്തിക്കുന്ന ഓഫീസിനു നേരെയാണ് അക്രമമുണ്ടായത്. ഓഫീസിന്റെ അകത്തുണ്ടായിരുന്ന കമ്പ്യൂട്ടർ, പ്രിന്റർ, ലൈറ്റുകൾ തുടങ്ങിയവയെല്ലാം അടിച്ചുതകർത്ത നിലയിലാണ്. ഞായറാഴ്ച രാവിലെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലുണ്ടായിരുന്നവർ ഭക്ഷണം കഴിക്കാനും മറ്റും പോയ സമയത്താണ് സംഭവമെന്നാണ് വിവരം.

To advertise here,

രാവിലെ ഏഴേമുക്കാലോടെ ഒരാൾ ഫോൺ വിളിച്ച് അറിയിച്ചപ്പോഴാണ് അക്രമം നടന്ന വിവരം അറിയുന്നതെന്ന് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസുമായി ബന്ധപ്പെട്ട കോൺഗ്രസ് പ്രവർത്തകരിലൊരാൾ പറഞ്ഞു. കമാനം, പ്രചാരണ വാഹനം, പ്രചാരണ ബോർഡുകൾ, കമ്പ്യൂട്ടർ, ലൈറ്റ്, പ്രിന്റർ തുടങ്ങിയവ നശിപ്പിക്കപ്പെട്ടുവെന്നും രണ്ടരലക്ഷം രൂപയുടെ നഷ്ടമുണ്ടായതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഓഫീസിന് ഒരു കാവൽക്കാരനുണ്ടായിരുന്നെന്നും അദ്ദേഹം ശുചിമുറിയിൽ പോയ സമയത്താണ് അക്രമമുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

പോലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും അവർ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നുണ്ടെന്നും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസുമായി ബന്ധപ്പെട്ട കോൺഗ്രസ് പ്രവർത്തകൻ പറഞ്ഞു. ആരെയും സംശയമില്ലെന്നും ആരോപണം ഉന്നയിക്കുന്നില്ലെന്നും പോലീസ് അന്വേഷണത്തിൽ കണ്ടുപിടിക്കട്ടേയെന്നും അവർ വ്യക്തമാക്കി.