കാസർകോട്: ജില്ലയിൽ ആകെയുള്ള അഞ്ച് മണ്ഡലങ്ങളിലും യു.ഡി.എഫിനും എൻ.ഡി.എയ്ക്കും സ്ഥാനാർഥിയായിക്കഴിഞ്ഞു. എന്നാൽ, നാല് മണ്ഡലങ്ങളിലും ആദ്യം സ്ഥാനാർഥിയെ പ്രഖ്യാപിച്ച എൽ.ഡി.എഫിൽ ഏറെ ചർച്ചകൾക്കൊടുവിൽ വെള്ളിയാഴ്ച രാത്രിയോടെ സ്ഥാനാർഥി നിർണയത്തിൽ തീരുമാനമായി. എൽ.ഡി.എഫ്. ഐ.എൻ.എല്ലിന് മാറ്റിവെച്ച സീറ്റിൽ സ്വതന്ത്രനായി ജില്ലാ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂരിനെ മത്സരിപ്പിക്കാനാണ് തീരുമാനം. സി.പി.എം., ഐ.എൻ.എൽ. നേതാക്കൾ തമ്മിൽ നടത്തിയ ചർച്ചയിലാണ് ഇക്കാര്യത്തിൽ ധാരണയായത്. ഔദ്യോഗിക പ്രഖ്യാപനം ശനിയാഴ്ച ഉച്ചയ്ക്കുണ്ടാകും.

To advertise here,

കാസർകോട്, മഞ്ചേശ്വരം മണ്ഡലങ്ങളുടെ സ്ഥാനാർഥിനിർണയക്കാര്യത്തിൽ ഐ.എൻ.എല്ലുമായി ചർച്ച നടത്താനായിരുന്നു സി.പി.എം. തീരുമാനം. ഐ.എൻ.എൽ. മുൻ വർഷങ്ങളിൽ മത്സരിച്ച കാസർകോട് തിരഞ്ഞെടുത്തപ്പോൾ സി.പി.എം. മഞ്ചേശ്വരത്ത് സ്ഥാനാർഥിയെ പ്രഖ്യപിച്ചു. ഈ രണ്ട് മണ്ഡലങ്ങളിലൊന്നിൽ മുൻ കോൺഗ്രസ് പ്രവർത്തകൻ കൂടിയായ ഷാനവാസ് പാദൂരിനെ ഇടതുസ്വതന്ത്രനായി മത്സരിപ്പിക്കാൻ ആലോചനയുണ്ടായിരുന്നെങ്കിലും മഞ്ചേശ്വരത്തിന്റെ കാര്യത്തിൽ സി.പി.എം. സംസ്ഥാന നേതൃത്വം ഇത് തടഞ്ഞു. പാർട്ടി കേഡറിനെത്തന്നെ മത്സരിപ്പിച്ചാൽ മതിയെന്നായിരുന്നു നേതൃത്വത്തിന്റെ നിലപാട്.

സ്വതന്ത്രനായി മത്സരിക്കാൻ ഷാനവാസ് പാദൂരും തയ്യാറായിരുന്നു. മഞ്ചേശ്വരത്ത് മത്സരിക്കുന്നതിലായിരുന്നു അദ്ദേഹത്തിന് താത്പര്യം. അവിടെ സി.പി.എം. സ്ഥാനാർഥിയെ പ്രഖ്യാപിച്ചതോടെ ആ സാധ്യത അടഞ്ഞു. കാസർകോട്ട് ഐ.എൻ.എൽ. സ്വന്തം സ്ഥാനാർഥിയെ നിർത്തുന്ന കാര്യത്തിലും ചർച്ച നടന്നെങ്കിലും കാര്യമായ പുരോഗതിയുണ്ടാകാത്ത ഘട്ടത്തിലാണ് ഷാനവാസിനെ സ്വതന്ത്രനായി ഇറക്കുന്നത്. ഐ.എൻ.എൽ. സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ, കാസർകോട് ജില്ലാ ജനറൽ സെക്രട്ടറി അസീസ് കടപ്പുറം തുടങ്ങിയവരുടെ പേരുകൾ നേരത്തെ പരിഗണനയിലുണ്ടായിരുന്നു. അസീസ് കടപ്പുറം മണ്ഡലത്തിൽ മുൻപ്‌ മത്സരിച്ചിട്ടുള്ളതുമാണ്. എന്നാൽ, ഇവരിലാരെയെങ്കിലും സ്ഥാനാർഥിയാക്കുന്ന നിലയിലേക്ക് ചർച്ചകൾ പുരോഗമിച്ചില്ല.

ഒടുവിൽ, ഷാനവാസ് പാദൂരിനെ തന്നെ മണ്ഡലത്തിൽ സ്വതന്ത്രനായി മത്സരിപ്പിക്കാൻ സി.പി.എം. ഉൾപ്പെടെ സമ്മർദം ചെലുത്തിയതായാണ് വിവരം. കാസർകോട് മണ്ഡലത്തിലെ ഏതാനും പഞ്ചായത്തുകളിൽ കുടുംബവേരുകളുള്ളതും പിതാവ് പാദൂർ കുഞ്ഞാമു ഹാജിയുടെ സ്വാധീനവും കാരണം എതിർസ്ഥാനാർഥികൾക്ക് വെല്ലുവിളിയുയർത്താൻ അദ്ദേഹത്തിനാകുമെന്നാണ് പൊതുവിലുള്ള വിലയിരുത്തൽ. യു.ഡി.എഫിൽ മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിൻ ഹാജിയും എൻ.ഡി.എ.യിൽ ബി.ജെ.പി. ജില്ലാ പ്രസിഡന്റ് എം.എൽ.അശ്വിനിയുമാണ് മണ്ഡലത്തിലെ മറ്റു സ്ഥാനാർഥികൾ.