തിരുവനന്തപുരം: കോർപ്പറേഷനിലെ വിജയം രാജ്യവ്യാപക ചർച്ചയാക്കുന്ന ബി.ജെ.പി. നിയമസഭാ തിരഞ്ഞെടുപ്പിൽ പുതിയതന്ത്രം പരീക്ഷിക്കും. കേരളമാകെയുള്ള ഇളക്കിമറിക്കലിനല്ല, വോട്ടുബാങ്കുള്ളതും വിജയസാധ്യതയുള്ളതുമായ മേഖലകളിൽ ഊന്നൽ നൽകാനാണ് തീരുമാനം. ഇത്തരം മേഖലകളിൽ സ്ഥാനാർഥികളെ നിശ്ചയിക്കുന്നതടക്കമുള്ള കാര്യങ്ങൾ ചർച്ചചെയ്യാൻ ദേശീയനേതാക്കൾ ഉടനെത്തും.

To advertise here,

പ്രധാന ഘടകകക്ഷിയായ ബി.ഡി.ജെ.എസിന് മുപ്പതോളം സീറ്റുകൾ നൽകിയേക്കും. പത്തു സീറ്റ്‌ ട്വന്റി 20 ഉൾപ്പെടെയുള്ള ഘടകകക്ഷികൾക്കും നൽകും. എസ്.എൻ.ഡി.പി. യോഗത്തിന്റെ പിന്തുണ ഉറപ്പാക്കാൻ ബി.ഡി.ജെ.എസിന് മുന്തിയ പരിഗണന നൽകണമെന്നാണ് ബി.ജെ.പി. നിലപാട്. നൂറു സീറ്റിൽ പൊതുപ്രസക്തർ ഉൾപ്പെടെ ബി.ജെ.പി. സ്ഥാനാർഥികൾ മത്സരിക്കും. കേരളത്തിന്റെ തിരഞ്ഞെടുപ്പ് ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറി വിനോദ് താവ്‌ഡേ അടുത്തദിവസംതന്നെയെത്തും. ദേശീയ അധ്യക്ഷൻ നിതിൻ നബീൻ ഫെബ്രുവരി ആദ്യവുമെത്തും.

തിരുവനന്തപുരത്ത് വലിയ നേട്ടമുണ്ടാക്കാനാകുമെന്നാണ് പാർട്ടിപ്രതീക്ഷ. കൊല്ലത്തിന്റെ നഗരമേഖലകൾ, ആലപ്പുഴ, പത്തനംതിട്ട, ആറന്മുള, പൂഞ്ഞാർ, പാലാ, കാഞ്ഞിരപ്പള്ളി, തൃപ്പൂണിത്തുറ, എറണാകുളം ജില്ലയിൽ ട്വന്റി 20-ക്ക് സ്വാധീനമുള്ള പ്രദേശങ്ങൾ, തൃശ്ശൂർ, കൊടുങ്ങല്ലൂർ, പാലക്കാട് ടൗൺ, ഷൊർണൂർ, കോഴിക്കോട് നഗരപ്രദേശങ്ങൾ, തലശ്ശേരി, മഞ്ചേശ്വരം തുടങ്ങി ശക്തമായ വോട്ടുബാങ്കുണ്ടെന്ന് ബിജെപി കരുതുന്ന സ്ഥലങ്ങളിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കും.