ബെംഗളൂരു: തിരഞ്ഞെടുപ്പിനുതൊട്ടുമുമ്പ് പട്ടികജാതി-വർഗ വിഭാഗത്തിന് സംവരണമുയർത്തിയ ബി.ജെ.പി.യുടെ തന്ത്രവും തിരഞ്ഞെടുപ്പിൽ ഗുണംചെയ്തില്ല. 51 സംവരണമണ്ഡലങ്ങളിൽ 11 എണ്ണത്തിൽമാത്രമാണ് ബി.ജെ.പി.ക്ക് ജയിക്കാനായത്. 15 എസ്.ടി. സംവരണമണ്ഡലങ്ങളിൽ ഒന്നുപോലും ബി.ജെ.പി.ക്ക് ലഭിച്ചില്ല. അതേസമയം, സംവരണമണ്ഡലങ്ങളിൽ കോൺഗ്രസ് 36 സീറ്റുനേടി. 2018-ൽ 18 പട്ടികജാതി മണ്ഡലങ്ങളിലും ഏഴ് പട്ടികവർഗമണ്ഡലങ്ങളിലും ബി.ജെ.പി. ജയിച്ചിരുന്നു.

To advertise here,

തിരഞ്ഞെടുപ്പിന് മൂന്നുമാസംമുമ്പാണ് പട്ടികജാതിസംവരണം 15-ൽനിന്ന് 17 ശതമാനമായും പട്ടികവർഗസംവരണം മൂന്നിൽനിന്ന് ഏഴുശതമാനമായും സർക്കാർ ഉയർത്തിയത്. 2018-ലെ തിരഞ്ഞെടുപ്പിൽ സംവരണമണ്ഡലങ്ങളിൽ ഭേദപ്പെട്ട പ്രകടനം നടത്തിയതിനാൽ സംവരണം ഉയർത്തുന്നതോടെ കൂടുതൽ പിന്തുണ ലഭിക്കുമെന്നായിരുന്നു ബി.ജെ.പി.യുടെ പ്രതീക്ഷ. എന്നാൽ, സംവരണമുയർത്താനുള്ള സർക്കാരിന്റെ തീരുമാനം ആത്മാർഥതയില്ലാത്തതാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താൻ കോൺഗ്രസ് നടത്തിയ ശ്രമം ഫലം കണ്ടതായാണ് തിരഞ്ഞെടുപ്പ് വ്യക്തമാക്കുന്നത്. ജാതിസംവരണമുയർത്തണമെങ്കിൽ ശാസ്ത്രീയമായ വിവരങ്ങൾ ആവശ്യമാണെന്നിരിക്കേ, അതൊന്നും പരിഗണിക്കാതെ ബി.ജെ.പി. തിടുക്കത്തിൽ സംവരണമുയർത്തിയെന്നായിരുന്നു കോൺഗ്രസിന്റെ ആരോപണം.

ആകെയുള്ള സംവരണപരിധി 50 ശതമാനം മറികടക്കാൻ അനുവദിക്കുന്ന ഭരണഘടനാഭേദഗതിക്കായി കേന്ദ്രത്തിൽ സമ്മർദംചെലുത്താൻ ബി.ജെ.പി. ശ്രമിക്കുന്നില്ലെന്നുള്ള പ്രതിപക്ഷ പാർട്ടികളുടെ ആരോപണവും തിരിച്ചടിയായി.