ബെംഗളൂരു: കർണാടക മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ സിദ്ധരാമയ്യയുമായി ഭിന്നതയില്ലെന്ന് വ്യക്തമാക്കി കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി.കെ. ശിവകുമാർ. പലപ്പോഴായി പാർട്ടിക്ക് വേണ്ടി സ്ഥാനങ്ങൾ ത്യജിച്ചിട്ടുണ്ടെന്നും സിദ്ധരാമയ്യയ്ക്കൊപ്പം നിന്ന് പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. കര്‍ണാടക മുഖ്യമന്ത്രി ആരാകുമെന്ന് നിശ്ചയിക്കുന്നതിനുള്ള നിര്‍ണായകയോഗം ചേരുന്നതിന് തൊട്ടുമുമ്പാണ് ശിവകുമാറിന്റെ പ്രതികരണം.
'ഞാനും സിദ്ധരാമയ്യയും തമ്മിൽ ഭിന്നതയുണ്ടെന്നാണ് ചില ആളുകൾ പറയുന്നത്. എന്നാൽ, ഞങ്ങൾക്കിടയിൽ അത്തരത്തിൽ യാതൊരു ഭിന്നതയുമില്ല. പലപ്പോഴായി പാർട്ടിക്ക് വേണ്ടി സ്ഥാനങ്ങൾ ത്യജിച്ചിട്ടുണ്ട്. സിദ്ധരാമയ്യയുമായി യോജിട്ട് പ്രവർത്തിക്കും' - ഡി.കെ. ശിവകുമാർ പറഞ്ഞു.
കര്‍ണാടകയില്‍ വ്യക്തമായ ജനവിധിയില്‍ ഭരണം ഉറപ്പാക്കിയ കോണ്‍ഗ്രസില്‍ ഇനി മുഖ്യമന്ത്രിയാരെന്ന ചർച്ചകൾ തുടരുന്നതിനിടെ, ഡി.കെ. ശിവകുമാറും സിദ്ധരാമയ്യയും തമ്മിൽ അധികാര പോരായി ചിലയിടങ്ങളിൽ നിന്ന് വ്യാഖ്യാനങ്ങളുയർന്നിരുന്നു. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി ഡി.കെ. ശിവകുമാർ തന്നെ രംഗത്തെത്തിയത്.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് മറ്റുപേരുകള്‍ ഉയര്‍ന്നുകേള്‍ക്കുന്നുണ്ടെങ്കിലും, ഡി.കെ, സിദ്ധരാമയ്യ എന്നിവരില്‍ നിന്ന് ഒരാളെയേ ഭരണതലപ്പത്തേക്ക് പരിഗണിക്കുകയുള്ളൂവെന്നാതാണ് വ്യക്തമായ ചിത്രം. ഖാര്‍ഗെയുടെ പേര് നേരത്തേ മുതല്‍ പ്രചരിക്കുന്നുണ്ടെങ്കിലും അദ്ദേഹവും പാര്‍ട്ടിയും അത് പലതവണ തള്ളിക്കളഞ്ഞിട്ടുണ്ട്. മുമ്പ് മൂന്ന് തവണ കപ്പിനും ചുണ്ടിനുമിടയിലാണ് ഖാര്‍ഗെയ്ക്ക് മുഖ്യമന്ത്രി സ്ഥാനം നഷ്ടമായത്. മുഖ്യമന്ത്രി സ്ഥാനം മറ്റുള്ളവര്‍ക്ക് വേണ്ടി മാറിക്കൊടുത്ത ഖാര്‍ഗെ പിന്നീട് എ.ഐ.സി.സി. അധ്യക്ഷനായെന്നതും ശ്രദ്ധേയമാണ്.
ലിംഗായത്ത് നേതാവായ എം.ബി. പാട്ടീല്‍, പാര്‍ട്ടിയുടെ ദളിത് മുഖമായ ജി. പരമേശ്വര, മുന്‍ ജെ.ഡി.എസ്. നേതാവുകൂടിയായ സതിഷ് ജര്‍ക്കിഹോളി എന്നിവരുടെ പേരും തിരഞ്ഞെടുപ്പിന് മുമ്പ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പറഞ്ഞുകേട്ടിരുന്നു. എന്നാല്‍, നിലവിലെ സാഹചര്യത്തില്‍ ഇവരെ പരിഗണിക്കാന്‍ സാധ്യതയില്ല. പകരം ഉപമുഖ്യമന്ത്രിമാരായി ഇവരില്‍ അരെയെങ്കിലും പരിഗണിച്ചേക്കും. സിദ്ധരാമയ്യ മുഖ്യമന്ത്രിയാവുകയാണെങ്കില്‍ ഡി.കെ. ശിവകുമാറടക്കം മൂന്ന് ഉപമുഖ്യമന്ത്രിമാരെന്ന നിര്‍ദേശവും പരിഗണിച്ചേക്കും. മുഖ്യമന്ത്രി സ്ഥാനം പങ്കിടാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.
Content Highlights: DKS on reports of row with Siddaramaiah over CM post
Published: 14 May 2023, 04:46 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented