ബെംഗളൂരു: കർണാടകയിലെ ഹോംസ്‌റ്റേയിൽ യുഎസ് വനിതയ്ക്ക് നേരേ ലൈംഗികാതിക്രമം. കുടകിലെ കുട്ടയിലുള്ള സ്വകാര്യഹോംസ്‌റ്റേയിലാണ് സംഭവം. ഹോംസ്‌റ്റേ ജീവനക്കാരനാണ് യുഎസ് വനിതയെ പീഡിപ്പിച്ചതെന്നാണ് പരാതി. സംഭവത്തിൽ ജീവനക്കാരനായ ഝാർഖണ്ഡ് സ്വദേശി വൃജേഷ്‌കുമാറിനെയും ഹോംസ്‌റ്റേ ഉടമയെയും പോലീസ് അറസ്റ്റ്‌ചെയ്തു.

To advertise here,

ഹോംസ്‌റ്റേയിൽ താമസിക്കുന്നതിനിടെയാണ് യുഎസ് വനിതയ്ക്ക് നേരേ അതിക്രമമുണ്ടായത്. എന്നാൽ, ഹോംസ്‌റ്റേ ഉടമ ഇത് മറച്ചുവെക്കാൻ ശ്രമിച്ചു. പരാതിക്കാരി ആരെയും വിവരമറിയിക്കാതിരിക്കാൻ മൂന്നുദിവസത്തേക്ക് ഹോംസ്‌റ്റേ ഉടമ വൈഫൈ സേവനം ഉൾപ്പെടെ തടസപ്പെടുത്തിയെന്നാണ് ആരോപണം. പിന്നീട് മൈസൂരുവിലേക്ക് പോകാനുണ്ടെന്ന് പറഞ്ഞ് പരാതിക്കാരി ഹോംസ്‌റ്റേ വിട്ടിറങ്ങുകയും യുഎസ് എംബസിയിൽ വിവരമറിയിക്കുകയുമായിരുന്നു.

യുഎസ് എംബസിയാണ് മൈസൂരു പോലീസിന് ഇമെയിൽ വഴി പരാതി കൈമാറിയത്. പിന്നാലെ പോലീസ് കേസെടുക്കുകയും രണ്ടുപ്രതികളെയും പിടികൂടുകയുമായിരുന്നു. സംഭവമറിഞ്ഞിട്ടും ഇത് മൂടിവെയ്ക്കാൻ ശ്രമിച്ചതിനാണ് ഹോംസ്‌റ്റേ ഉടമയ്‌ക്കെതിരേ കേസെടുത്തിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു. അറസ്റ്റിലായ രണ്ടുപ്രതികളെയും കോടതിയിൽ ഹാജരാക്കി മേയ് മൂന്ന് വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ്‌ചെയ്തു.