കൊച്ചി; ശബരിമല സ്വർണക്കൊള്ളയിൽ ഉണ്ണികൃഷ്ണൻ പോറ്റി സ്‌പോൺസർ ചമഞ്ഞത് മറ്റുള്ളവരുടെ പണത്തിൽ. കേസിൽ എസ്‌ഐടി അറസ്റ്റ് ചെയ്ത സ്വർണവ്യാപാരി ഗോവർധൻ പോറ്റി വഴി നൽകിയത് ഒന്നരക്കോടിയാണ്. ചെന്നൈ, ആന്ധ്ര എന്നിവിടങ്ങളിലെ വ്യാപാരികളും പോറ്റി വഴി ബോർഡിന് പണം നൽകി. വ്യവസായികൾ നൽകിയ പണം വകമാറ്റി പോറ്റി പലിശയ്ക്ക് നൽകി. കോടികളാണ് ഇതുവഴി പോറ്റി തട്ടിയെടുത്തത്.

To advertise here,

അതേ സമയം യഥാർഥ പാളികൾക്ക് എന്ത് സംഭവിച്ചു എന്നതിനെക്കുറിച്ച് എസ്‌ഐടിയ്ക്ക് വിവരം ലഭിച്ചിട്ടില്ല. തങ്കം പൊതിഞ്ഞ പാളികൾ ഉരുക്കിയെന്ന മൊഴി എസ്‌ഐടി വിശ്വാസത്തിലെടുത്തിട്ടില്ല. ഉണ്ണികൃഷ്ണൻ പോറ്റിയും സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരിയും ബെല്ലാരിയിലെ റൊദാം ജ്വല്ലറി ഉടമ ഗോവർധനും ചോദ്യം ചെയ്യലിൽ സഹകരിക്കുന്നില്ലെന്നാണ് വിവരം.

പങ്കജ് ഭണ്ഡാരിയെയും ഗോവർധനെയും കസ്റ്റഡിയിൽ വാങ്ങാനാണ് എസ്‌ഐടിയുടെ നീക്കം. ഗോവർധന്റെ പക്കലുള്ള സ്വർണം ശബരിമലയിലേതല്ലെന്നാണ് നിഗമനം. ഗോവർധൻ സ്വർണം നൽകിയത് അന്വേഷണത്തിന്റെ വഴിതെറ്റിക്കാനെന്നും എസ്.ഐ.ടി നിഗമനം.

ഗോവർധന്റെ ജാമ്യഹർജി ഹൈക്കോടതി അവധിക്കാല ബെഞ്ച് ഇന്ന് പരിഗണിക്കുമെന്നാണ് വിവരം. അതേസമയം മുൻ ദേവസ്വം ബോർഡ് അംഗങ്ങളായ കെ.പി. ശങ്കരദാസ്, വിജയകുമാർ എന്നിവരെ എസ്‌ഐടി വീണ്ടും ചോദ്യം ചെയ്യും. ഇവരുടെ പങ്ക് സംബന്ധിച്ച് വ്യക്തമായ തെളിവ് ലഭിച്ചെങ്കിൽ മാത്രമേ അറസ്റ്റ് നടക്കൂ. യഥാർത്ഥ സ്വർണ്ണത്തിന്റെ അളവ് നിർണ്ണയിക്കാൻ വിക്രം സാരാഭായ് സ്‌പേസ് സെന്ററിലെ മെറ്റലർജിക്കൽ വിദഗ്ദ്ധരുടെ സഹായം എസ്‌ഐടി തേടിയിരുന്നു. ഈ റിപ്പോർട്ട് ഫലം കേസിൽ വളരെ നിർണായകമാണ്.