ഇരിങ്ങാലക്കുട: കരിങ്കൽക്വാറിയിൽ പങ്കാളിയാക്കാമെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് 88.20 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പ്രതി അറസ്റ്റിൽ. ആളൂർ വെള്ളാഞ്ചിറ സ്വദേശി അരിക്കാടൻ വീട്ടിൽ വാട്‌സ(42)നെയാണ് തൃശ്ശൂർ റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്‍പി എം.ജി. ഉല്ലാസ് കുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ബെംഗളൂരുവിൽ ക്രഷർ ബിസിനസ് നടത്തുന്ന ആളൂർ സ്വദേശിനിയിൽനിന്നും ഇവരുടെ മകളിൽ നിന്നും അവിടെയുള്ള കരിങ്കൽക്വാറിയിൽ പങ്കാളിയാക്കാമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. 2023 ഏപ്രിൽ 10 മുതൽ നവംബർ ഒന്നുവരെ 88.20 ലക്ഷം രൂപ ബാങ്ക് അക്കൗണ്ട് മുഖേനയാണ് പ്രതികൾ കൈക്കലാക്കിയത്.

To advertise here,

പരാതിക്കാരിയുടെയും മകളുടെയും ബെംഗളൂരുവിലെ ക്രഷർ ബിസിനസിൽ സഹായിയായിരുന്നു വാട്‌സൺ. ഇവർ നടത്തിയിരുന്ന ക്രഷറിലേക്ക് കരിങ്കൽ ലഭിക്കണമെങ്കിൽ അത് വാങ്ങുന്ന ക്വാറിയുടെ ഉടമയായ ബെംഗളൂരു സ്വദേശി ഗജേന്ദ്രബാബു(43)വിന്റെ ക്വാറിയിൽ പങ്കാളിത്തമെടുക്കണമെന്ന് പ്രതികൾ ഇവരെ വിശ്വസിപ്പിക്കുകയായിരുന്നു. തുടർന്ന് പരാതിക്കാരിയും മകളും ചേർന്ന് 57,50,000 രൂപ ഗജേന്ദ്രബാബുവിന്റെ അക്കൗണ്ടിലേക്കും ഗജേന്ദ്ര ബാബുവിന് നൽകാൻ 30,70,000 രൂപ വാട്‌സന്റ ബാങ്ക് അക്കൗണ്ടിലേക്കും അയച്ചു നൽകുകയായിരുന്നു. എന്നാൽ, പാർടണർമാരുമായുള്ള തർക്കത്തെത്തുടർന്ന് ഗജേന്ദ്ര ബാബുവിന്റെ ക്വാറി അടച്ചുപൂട്ടി. പരാതിക്കാരിയെയും മകളെയും പങ്കാളിയാക്കുകയോ പണം തിരികെ നൽകുകയോ ചെയ്തുമില്ല.

പരാതിക്കാരിക്ക് ഗജേന്ദ്രബാബു നൽകാനുള്ള 88,20,000 രൂപയിൽനിന്ന് മുപ്പത്തിയേഴുലക്ഷം രൂപ ഗജേന്ദ്രബാബുവുമായി വാട്‌സൺ ഗൂഢാലോചന നടത്തി തന്റെ ബാങ്ക് അക്കൗണ്ടിലേക്ക് വാങ്ങി. ഈ വിവരം പരാതിക്കാരിയിൽനിന്ന് മറച്ചുവെച്ച വാട്‌സൺ ബെംഗളൂരു ചിക്കബെല്ലാപുർ എന്ന സ്ഥലത്തുള്ള ജനപ്രിയ സ്റ്റോൺ ക്രഷർ എന്ന സ്ഥാപനത്തിൽ പങ്കാളിത്തമെടുത്തതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. വാട്‌സൺ ബഹ്‌റൈനിൽ ഷേക്ക് ഹമ്മദ് എന്നയാളുടെ സ്ഥാപനങ്ങളുടെ ജനറൽ മാനേജർ ആയിരുന്നു. സ അവിടെ മ്പത്തികതിരിമറി നടത്തിയതിന് ബഹ്‌റൈനിൽ നാലുമാസം ജയിലിൽ കിടന്നിട്ടുണ്ട്. പിന്നീട് പണം തിരികെ അടച്ച് ജയിൽ മോചിതനാകുകയായിരുന്നു. കൂടാതെ പരാതിക്കാരിയെ വഴിയിൽ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്ത കേസിലും പ്രതിയാണ്.

ജിഎസ്‌ഐ മാരായ ബെനഡിക്ട്, രാജേഷ്, ശിവൻ, ജിഎഎസ്‌ഐ മാരായ റാഫി എന്നിവരാണ് അന്വേഷണസംഘത്തിലുള്ളത്.