പാലക്കാട്: കഞ്ചിക്കോട് വാട്ടർ ടാങ്ക് ജംഗ്ഷന് സമീപം താമസിക്കുന്ന തമിഴ്നാട് സ്വദേശി ആർ. ബാബു മർദനമേറ്റ് കൊല്ലപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ ജ്യേഷ്ഠനായ സതീഷിനെ വാളയാർ പോലീസ് കസ്റ്റഡിയിലെടുത്തു.

To advertise here,

സഹോദരങ്ങൾ തമ്മിലുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം. മദ്യപിച്ചെത്തിയ ബാബുവും സതീഷും തമ്മിൽ തർക്കമുണ്ടാകുകയും ഇതിനിടയിൽ സതീഷ് ബാബുവിനെ മർദിക്കുകയുമായിരുന്നു. മർദനത്തെത്തുടർന്ന് ഗുരുതരാവസ്ഥയിലായ ബാബുവിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മദ്യപിച്ച് വീട്ടിലെത്തിയ ബാബു തനിയെ വീണതാണ് മരണകാരണമെന്നാണ് സതീഷ് ആദ്യം പോലീസിന് മൊഴി നൽകിയിരുന്നത്. എന്നാൽ, ഇൻക്വസ്റ്റ് നടപടികൾക്കിടെ ബാബുവിന്റെ ശരീരത്തിൽ മർദനമേറ്റ പാടുകൾ കണ്ടെത്തിയത് പോലീസിൽ സംശയം ജനിപ്പിച്ചു. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തുവന്നതും പ്രതിയെ പിടികൂടിയതും.