ഭോപ്പാൽ: ജയിലിൽ കഴിയുന്ന സഹോദരനെ പരിഹസിച്ചതിൽ പ്രകോപിതയായ യുവതി സഹോദരഭാര്യയെ കുത്തിക്കൊലപ്പെടുത്തി. വന്ദന എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. മധ്യപ്രദേശിലെ ഇൻഡോറിലാണ് സംഭവം. കൊലപാതകത്തിനുശേഷം പോലീസിനേയും വീട്ടുകാരേയും തെറ്റിദ്ധരിപ്പിക്കാനായി മൃതദേഹം വീടിനുപുറത്തുള്ള ജലസംഭരണിയിൽ തള്ളി. സംഭവത്തിൽ സി.സി.ടി.വി. കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതി പാർവതി ഭായി കുശ്വാഹിനെ പോലീസ് അറസ്റ്റുചെയ്തു.

To advertise here,

കൊല്ലപ്പെട്ട വന്ദനയും പാർവതിയുടെ സഹോദരനായ ഉപേന്ദ്രയും കുടുംബാംഗങ്ങളുടെ എതിർപ്പ് അവഗണിച്ച് ഓഗസ്റ്റ് 11-ന് ക്ഷേത്രത്തിൽവെച്ച് വിവാഹിതരായിരുന്നു. കുടുംബാംഗങ്ങളുമായുള്ള അഭിപ്രായവ്യത്യാസങ്ങളേയും അസ്വാരസ്യങ്ങളേയും തുടർന്ന് ഇരുവരും വാടകവീട്ടിലാണ് കഴിഞ്ഞിരുന്നത്. പീഡനക്കേസിൽ പ്രതിയായ പാർവതിയുടെ സഹോദരൻ നിലവിൽ ദാമോയിലെ ജയിലിലാണ്. രക്ഷാബന്ധൻ ദിനത്തിൽ ഇയാളെക്കുറിച്ച് വന്ദന നടത്തിയ പരിഹാസം പാർവതിയെ പ്രകോപിപ്പിച്ചു. ഇതാണ് കൊലപാതകത്തിന് കാരണമായത്.

വന്ദനയുടെ കഴുത്തിൽ കത്തികൊണ്ട് രണ്ടുതവണ കുത്തിയാണ് കൊലപ്പെടുത്തിയത്. സംഭവം നടക്കുമ്പോൾ പാർവതിയുടെ മക്കൾ സ്‌കൂളിലും ഭർത്താവ് ആശുപത്രിയിലുമായിരുന്നു. കൊലപാതകത്തിനുശേഷം മൃതദേഹം വലിച്ചിഴച്ച് വീടിന് പുറത്തെ ടാങ്കിൽ തള്ളിയ യുവതി, നേരെ ഭർത്താവിനെ കാണാനായി ആശുപത്രിയിലേക്ക് പോയി. ഇതിനിടെ വന്ദനയെ കാണാനില്ലെന്ന് ബോധ്യപ്പെട്ട കുടുംബം പോലീസിനെ വിവരമറിയിച്ചു. തുടർന്ന് സി.സി.ടി.വി. പരിശോധിച്ച പോലീസ് പ്രതിയിലേക്കെത്തി. ആദ്യഘട്ടത്തിൽ പാർവതി പോലീസിനെ തെറ്റദ്ധരിപ്പിച്ചെങ്കിലും കുറ്റകൃത്യത്തിനുപയോഗിച്ച കത്തിയിൽ വിരലടയാളം പതിഞ്ഞത് ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിക്കുകയായിരുന്നു.