കെ.എസ്.ആര്‍.ടി.സി. ബസുകളില്‍ വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള കണ്‍സെഷന്‍ പുതുക്കലിനും കടമ്പകളേറെ. കണ്‍സെഷന്‍ കാര്‍ഡ് അനുവദിച്ചിട്ടുള്ള വിദ്യാര്‍ഥി, ഇപ്പോഴും കോഴ്സ് തുടരുന്നുണ്ടെന്ന് സ്ഥാപനമേധാവി സാക്ഷ്യപ്പെടുത്തിയാല്‍ മാത്രമേ കണ്‍സെഷന്‍ പുതുക്കിനല്‍കുകയുള്ളൂ. മൂന്നുമാസത്തേക്കാണ് പരമാവധി കണ്‍സെഷന്‍ അനുവദിക്കുന്നത്. ഇതുകഴിയുമ്പോള്‍ വീണ്ടും സ്ഥാപനമേധാവി സാക്ഷ്യപത്രം നല്‍കണം. 

To advertise here,

സെമസ്റ്റര്‍ സംവിധാനത്തില്‍ ഓരോ സെമസ്റ്ററിനും പ്രത്യേകം കണ്‍സെഷന്‍ കാര്‍ഡാണ് നല്‍കുന്നത്. എന്തെങ്കിലും കാരണവശാല്‍ നിശ്ചിതസമയത്ത് കോഴ്സ് പൂര്‍ത്തിയായില്ലെങ്കില്‍ കണ്‍സെഷന്‍ പുതുക്കിക്കിട്ടില്ല. കോഴ്സ് നീണ്ടുപോയത് വിശദീകരിച്ചുകൊണ്ട് സ്ഥാപനമേധാവി വീണ്ടും കത്ത് നല്‍കിയാല്‍ മാത്രമേ കണ്‍സെഷന്‍ ലഭിക്കുകയുള്ളൂ. ബിരുദ, ബിരുദാനന്തര, സാങ്കേതിക കോഴ്സുകളിലെ വിദ്യാര്‍ഥികള്‍ക്കുമാത്രമാണ് ഈ ബുദ്ധിമുട്ടുള്ളത്. 

അതേസമയം, പ്ലസ്ടുവരെയുള്ള വിദ്യാര്‍ഥികള്‍ക്ക് യാത്ര പൂര്‍ണമായും സൗജന്യമാണ്. കാര്‍ഡ് വിതരണത്തിനുള്ള തുക മാത്രമാണ് ഇവരില്‍നിന്ന് ഈടാക്കുന്നത്. നിലവിലുള്ള അഞ്ചുലക്ഷം കണ്‍സെഷനുകളില്‍ ഭൂരിഭാഗവും സൗജന്യയാത്രയാണ്. ശേഷിക്കുന്നവരില്‍നിന്ന് യാത്രാനിരക്കിന്റെ 15 ശതമാനം മാത്രമാണ് ഈടാക്കുന്നത്. 

സര്‍ക്കാര്‍, എയ്ഡഡ്, സ്വാശ്രയ, സാങ്കേതിക സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ക്കെല്ലാം കണ്‍സെഷന്‍ അനുവദിക്കുന്നുണ്ട്. ലക്ഷങ്ങള്‍ ഫീസ് നല്‍കി സ്വകാര്യസ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍ക്കും സൗജന്യനിരക്കില്‍ യാത്ര അനുവദിച്ചിട്ടുണ്ട്. ഈ സൗകര്യം ദുരുപയോഗം ചെയ്യുന്നത് ഒഴിവാക്കാനാണ് വ്യവസ്ഥകള്‍ കര്‍ശനമാക്കിയിട്ടുള്ളതെന്ന് അധികൃതര്‍ പറയുന്നു.

കണ്‍സെഷന്‍ ഓണ്‍ലൈനിലേക്ക്

വിദ്യാര്‍ഥി കണ്‍സെഷന്‍ ഓണ്‍ലൈനാക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്‌സ് സെന്ററിന്റെ സഹകരണത്തോടെയാണിത് നടപ്പാക്കുന്നത്.

2020-ലെ കണ്‍സെഷന്‍ കണക്കുകള്‍

  • പ്ലസ്ടുവരെ (പൂര്‍ണമായും സൗജന്യം) 3,63,053 പേര്‍ക്ക്. ഒരുവര്‍ഷത്തെ സാമ്പത്തിക ബാധ്യത 68.50 കോടി രൂപ (സ്‌കൂള്‍വിദ്യാര്‍ഥികളില്‍നിന്നും ഹാഫ് ടിക്കറ്റ് കണക്കാക്കിയാണ് ബാധ്യത നിശ്ചയിച്ചിട്ടുള്ളത്.)
  • ബിരുദം മുതലുള്ള കണ്‍സെഷന്‍ 2,97,022 പേര്‍ക്ക്. സാമ്പത്തിക ബാധ്യത 52 കോടി രൂപ
  • ഒരുവര്‍ഷം വിദ്യാര്‍ഥി കണ്‍സെഷനിലൂടെയുള്ള ബാധ്യത 120.50 കോടി രൂപ