ഈസ്താംബൂൾ: 15 വയസ്സിനുതാഴെയുള്ളവരിലെ സാമൂഹികമാധ്യമ ഉപയോഗത്തിനു നിയന്ത്രണമേർപ്പെടുത്തുന്ന ബിൽ തുർക്കി പാർലമെന്റ് ബുധനാഴ്ച പാസാക്കി. ബിൽ നടപ്പാകുന്നതോടെ സാമൂഹികമാധ്യമ പ്ലാറ്റ്‌ഫോമുകൾ പ്രായപരിശോധനാ സംവിധാനങ്ങൾ ഏർപ്പെടുത്തണം. യുറ്റ്യൂബ്, ടിക് ടോക്, ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ 15 വയസ്സിൽത്താഴെയുള്ളവർക്ക് അക്കൗണ്ട് തുടങ്ങാൻ സാധിക്കില്ല.

To advertise here,

കുട്ടികളുടെ ഓൺലൈൻ ഇടപാടുകൾ നിരീക്ഷിക്കാൻ മാതാപിതാക്കൾക്ക് കമ്പനികൾ പ്രത്യേക നിയന്ത്രണസംവിധാനങ്ങൾ നൽകണം, ഓൺലൈൻ ഗെയിം കമ്പനികൾ തുർക്കിയിൽ അവരുടെ പ്രതിനിധികളെ നിയമിക്കണം എന്നിവയുമുണ്ട്. നിയമം ലംഘിച്ചാൽ ഇന്റർനെറ്റ് വേഗം കുറയ്ക്കുന്നത് ഉൾപ്പെടെയുള്ള കടുത്തനടപടികൾ കമ്പനികൾ നേരിടേണ്ടിവരും.

15 ദിവസത്തിനുള്ളിൽ പ്രസിഡന്റ് രജബ് തയ്യിപ് ഉർദുഗൻ ഒപ്പിടുന്നതോടെ നിയമം പ്രാബല്യത്തിലാകും.

കഴിഞ്ഞയാഴ്ച കഹ്‌റാമൻമാരാസിൽ 14 വയസ്സുകാരൻ നടത്തിയ വെടിവെപ്പിൽ പത്തുപേർ കൊല്ലപ്പെട്ടിരുന്നു. ഈ ആക്രമണത്തിന്റെ പ്രേരണ കണ്ടെത്താൻ പോലീസ് കുട്ടിയുടെ ഓൺലൈൻ പ്രവർത്തനങ്ങൾ പരിശോധിച്ചുവരുകയാണ്.