വായന തരുന്ന അനുഭവത്തെപ്പറ്റി എന്റെ അധ്യാപകന്‍ പറയാറുള്ള ഒരു ഉദാഹരണമുണ്ടായിരുന്നു. ബി.ആര്‍. ചോപ്രയ്ക്കു ശേഷം ഇന്ത്യക്കാര്‍ക്ക്  ഭഗവാന്‍ വിഷ്ണു വെളുത്ത് ആറടി പൊക്കമുള്ള നടന്‍ നിതീഷ് ഭരദ്വാജായി തീര്‍ന്നുവെന്ന്.  വായിച്ചതും കണ്ടതും തമ്മിലുള്ള മഹാഭാരതങ്ങള്‍ തമ്മില്‍ നിലനിന്ന വ്യത്യാസം സങ്കല്‍പിക്കുന്നതിലുള്ള സ്വാതന്ത്രമായിരുന്നു. ഒരു സന്ദര്‍ഭത്തെ അല്ലെങ്കില്‍ കഥാപാത്രത്തെയൊക്കെ സങ്കല്‍പിക്കുന്നതിന്റെ സാധ്യതകളെ ദൃശ്യങ്ങള്‍ ചുരുക്കുന്നുണ്ടെന്ന് പറയാറുള്ളതുപോലെ.  ദൃശ്യങ്ങള്‍ സങ്കല്‍പത്തെ ഒരു കുഴലിലൂടെ കടത്തിവിടുമ്പോള്‍ വായന നല്‍കുന്നത് തുറന്ന സങ്കല്‍പ സ്വാതന്ത്രമാണ്. 2021-ല്‍ കൊറോണ കാലത്ത് ഒന്നാം ക്ലാസില്‍ ചേര്‍ന്ന ഒരു കുട്ടിയോട് എവിടെയാണ് സ്‌കൂള്‍ എന്ന് ചോദിച്ചപ്പോള്‍ 'സ്‌കൂള് ടി. വിയിലാണ്' എന്ന് പറഞ്ഞതുകേട്ട് എനിക്ക് കൗതുകം തോന്നിയിരുന്നു. പരന്ന ഗ്രൗണ്ടിന്റെയും സിമന്റ് പൊതിഞ്ഞ ചതുരപ്പെട്ടി കണക്കുള്ള കെട്ടിടങ്ങളുടേയും ആകൃതിയാണെന്ന് സ്‌കൂളിനെന്ന് സങ്കല്‍പിച്ചിരുന്ന കുട്ടികള്‍ക്ക് ഒരു ട്രെയിനിന്റെ ആകൃതിയില്‍ ഓടിക്കൊണ്ടേ ഇരിക്കുന്ന ഒന്നായും സങ്കല്‍പ്പിക്കാമെന്ന് പറഞ്ഞുതന്ന പുസ്തകമാണ് തെത്സുകോ കുറോയാനകിയുടെ ടോട്ടോച്ചാന്‍, ജനാലക്കരികിലെ വികൃതിക്കുട്ടി. തെത്സുകോ കുറോയാനഗി യൂണിസെഫിന്റെ ഗുഡ് വില്‍ അംബാസഡാറായിരുന്നു. ടോട്ടോച്ചാന്‍ എന്ന കുട്ടി വളര്‍ന്ന് വലുതായതിന്റെ കഥ ആമുഖത്തില്‍ തെത്സുകോ തന്നെ വിവരിക്കുന്നുണ്ട്. 

To advertise here,

ഒരു പുസ്തകത്തിന് പുതിയതായി എന്തെങ്കിലും ചിന്തിക്കാനും സങ്കല്‍പിക്കാനുമൊക്കെ കഴിയുന്നുണ്ടെങ്കില്‍ അത് കാലത്തെ അതിജീവിച്ച് വായിക്കപ്പെട്ടുക്കൊണ്ടേയിരിക്കും. പുസ്തകങ്ങള്‍ക്ക് തരാന്‍ കഴിയുന്ന അനുഭൂതി ഒരു മനുഷ്യനെ രൂപീകരിക്കുന്നതില്‍ വലിയ സ്വാധീനമുണ്ടാക്കാന്‍ കഴിയുന്ന ഒന്നാണ്. ടോട്ടോ എന്ന പെണ്‍ക്കുട്ടിയുടെ റ്റോമോ എന്ന വിദ്യാലയത്തിലെ ക്രിയാത്മമകവും സര്‍ഗാത്മകവുമായ അനുഭവങ്ങളാണ് ടോട്ടോച്ചാന്‍.  മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട ബാലസാഹിത്യകൃതികളില്‍ കേരളത്തില്‍ വളരെ പ്രചാരം നേടിയ കൃതി കൂടിയാണ് ടോട്ടോച്ചാന്‍. 

1982-ല്‍ ജാപ്പനീസ് ഭാഷയില്‍ ഇറങ്ങിയ പുസ്തകം 1991-ല്‍ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആണ് മലയാളത്തിലേക്ക് ആദ്യമായി പ്രസിദ്ധീകരിച്ചത്. അന്‍വര്‍ അലിയാണ് പരിഭാഷപ്പെടുത്ത്തിയിരിക്കുന്നത്. തെത്സുകോ കുറോയാനഗിയുടെ ആത്മകഥാപരമായ രചനയാണെങ്കിലും ലോകത്തിലെ തന്നെ ഏറെ ചര്‍ച്ചചെയ്യപ്പെട്ട ഗ്രന്ഥമായി ടോട്ടോച്ചാന്‍ മാറി. ടോട്ടോ എന്ന വികൃതിക്കാരി പെണ്‍കുട്ടി കൊമ്പയാഷി മാസ്റ്ററുടെ സ്‌ക്കൂളില്‍ പഠിക്കുന്ന ചുരുങ്ങിയ കാലമാണ് പുസ്തകം. 1945-ല്‍ രണ്ടാം ലോക മഹായുദ്ധത്തില്‍ അമേരിക്ക ജപ്പാനില്‍ ബോംബിടുന്നതോടു കൂടി റ്റോമോ എന്ന വിദ്യാലയം ഇല്ലാതാവുന്നു. പച്ച ചട്ടയില്‍ ഒരു ചതുരജനലിലൂടെ പുറത്തേക്ക് നോക്കിയിരിക്കുന്ന ടോട്ടോയുടെ ചിത്രവും അതിനു മുകളിലായി ജാപ്പനീസ് ഭാഷ പോലെ മുകളില്‍ നിന്ന് താഴോട്ട് ടോട്ടോച്ചാന്‍ എന്ന് കറുത്ത ഫോണ്ടില്‍ എഴുതിയ പുസ്തകവും. എന്റെ അച്ഛനാണ് അതിന്റെ ആദ്യത്തെ എഡിഷന്‍ വീട്ടിലെത്തിക്കുന്നത്. 

കള്ളികള്‍ക്കകത്തേക്കാണ് ഓരോരുത്തരും ജനിച്ചുവീഴുന്നത്. പുറത്തേക്ക് നോക്കാനുള്ള സാധ്യത ഉണ്ടെന്ന് തന്നെ തിരിച്ചറിയാനുള്ള അവസരം കിട്ടുന്നവര്‍ ചുരുക്കമാണ്. പുറത്തേക്ക് നോക്കാനും സ്വപ്നം കാണാനും സങ്കല്‍പിക്കാനും ഒക്കെ കുട്ടികളോട് കുട്ടികള്‍ക്ക് മനസ്സിലാവുന്ന ഭാഷയില്‍ എഴുതിയ പുസ്തകമാണ് ടോട്ടോച്ചാന്‍. ക്ലാസിക് പുസ്തകങ്ങളെപ്പറ്റി എഴുതാന്‍ പറഞ്ഞപ്പോള്‍ എന്റെ മനസിലേക്ക് ആദ്യം വന്നതും ടോട്ടോച്ചാനാണ്. പ്രസിദ്ധീകരിച്ച് 40 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ടോട്ടോച്ചാന്റെ പതിപ്പുകള്‍ പുറത്തിറങ്ങിക്കൊണ്ടിരിക്കുന്നു. വിദ്യാഭ്യാസ ചിന്തകള്‍ക്ക് പുതിയ ഭാവുകത്വം നല്‍കാന്‍ കഴിയുന്നു എന്നതു മാത്രമല്ല ടോട്ടോച്ചാനെ കാലം അതിജീവിക്കുന്ന കൃതിയാക്കുന്നത്. കാരണം വ്യത്യസ്തമായ വിദ്യാഭ്യാസ മാതൃകകള്‍ ലോകത്തെമ്പാടും പരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ജോണ്‍ ഡിവി തൊട്ട് മരിയ മോണ്ടിസോറി പോലെ വൈഗോട്ട്‌സ്‌കിയും പൗലോ ഫ്രെയറുമൊക്കെ അത്തരം പരീക്ഷണങ്ങള്‍ക്ക് വഴി വെട്ടിയവരാണ്. പക്ഷെ അവരുടെയൊക്കെ കൃതികള്‍ പരിശോധിച്ചാല്‍ അതിന്റെയൊക്കെ വായനക്കാര്‍ മുതിര്‍ന്നവരാണ്. 

കുട്ടികള്‍ക്ക് വേണ്ടി, മുതിര്‍ന്നവര്‍ക്കായി, മുതിര്‍ന്നവര്‍ എഴുതിയതാണവ. ലോകത്തെമ്പാടും വായിക്കപ്പെട്ട ബ്രസീലിയന്‍ ചിന്തകനായ പൗലോ ഫ്രെയുടെ മര്‍ദ്ധിതരുടെ ബോധന ശാസ്ത്രമാകട്ടെ അതൊരു സങ്കീര്‍ണ്ണമായ പുസ്തകമാണ്.  തെത്സുകോ സംസാരിക്കുന്നത് മുതിര്‍ന്നവരോട് മാത്രമല്ല. തെത്സുകോ കുട്ടിടോട്ടായായി പുസ്തകം വായിക്കുന്ന ഓരോ കുട്ടിയോടും ലളിതമായി എന്നാല്‍ നിങ്ങള്‍ക്കിതുവരെ കാണിച്ചു തരാത്ത രസമുള്ള സ്‌കൂളുണ്ടെന്നു പറയുമ്പോള്‍ അത് തൊടുന്നത് ഓരോ കുട്ടിയേയുമാണ്. ബാലസാഹിത്യമെന്നോ ആത്മകഥാംശമുള്ള നോവലെന്നോ ഒക്കെ വിളിക്കാവുന്ന ലോകത്തിലെ തന്നെ മികച്ച വിദ്യാഭ്യാസ മാതൃകയായാണ് ടോട്ടോച്ചാല്‍ ഈ ദിവസത്തില്‍ ഓര്‍ക്കുന്നത്.