ലയാള സിനിമയ്ക്ക് അന്യമല്ല ​ഗുണ്ടാപ്പകയെന്ന വിഷയം. കേരളത്തിന്റെ മണ്ണിനെ രക്തനിറം അണിയിച്ച കഥകൾ പലതവണ നാം കണ്ടിരിക്കുന്നു. ബോളിവുഡ് ചിത്രങ്ങളിൽ സ്ഥിരസാന്നിധ്യമായിരുന്നുവെങ്കിലും മലയാളത്തിൽ നിന്ന് ഇടക്കാലത്ത് അന്യംനിന്നുപോയിരുന്ന വിഷയംകൂടിയാണിത്. ആ വിഷയത്തെ വീണ്ടും പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുകയാണ് കാപ്പ എന്ന ചിത്രത്തിലൂടെ ഷാജി കൈലാസ്.

To advertise here,

ജി.ആർ. ഇന്ദു​ഗോപൻ എഴുതിയ ശംഖുമുഖി എന്ന കൃതിയെ അടിസ്ഥാനമാക്കിയാണ് കാപ്പ എന്ന അണിയിച്ചൊരുക്കിയിരിക്കുന്നത്. തിരുവനന്തപുരം ന​ഗരത്തേയും ആ ന​ഗരത്തിന്റെ അധികാരകേന്ദ്രങ്ങളേയും വിറപ്പിച്ച കൊട്ട മധു എന്ന ​ഗുണ്ടാ നേതാവിനേയും അയാളെ ചുറ്റിപ്പറ്റിയുള്ള ജീവിതങ്ങളേയുമാണ് കാപ്പ കാണിച്ചുതരുന്നത്. എ എൻ മധുകുമാർ എന്ന തിരുവനന്തപുരംകാരന്റെ കൊട്ട മധുവിലേക്കുള്ള പരിണാമമാണ് ചിത്രത്തിന്റെ ആകെത്തുക. അടിയും തിരിച്ചടികളുമായി സംഘർഷഭരിതമാണ് മധുവിന്റെ ജീവിതം.

കൊട്ട മധു എന്ന കഥാപാത്രത്തെ നേരിട്ട് ഒരു മാസ് അവതാരം എന്നപോലെ ആവിഷ്കരിക്കാതെ പുതിയൊരു ശൈലിയിലാണ് ഷാജി കൈലാസ് ശ്രമിച്ചിരിക്കുന്നത്. അതായത് മറ്റുള്ള കഥാപാത്രങ്ങളുടെ കണ്ണിലൂടെ. അവർ ഓരോരുത്തരുടെ ജീവിതത്തിലും മധു എങ്ങനെ ഇടപെട്ടു എന്നാണ് അദ്ദേഹവും തിരക്കഥാകൃത്തും പറഞ്ഞുവെക്കുന്നത്. മധു നേരിട്ട് സ്വന്തം കഥ പറയുന്നതിന് പകരം മറ്റുകഥാപാത്രങ്ങൾ മധുവിനെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തുകയാണ്. 

ആത്യന്തികമായി നോക്കുകയാണെങ്കിൽ സിനിമ രൂപകല്പന ചെയ്തിരിക്കുന്നതിലും കഥാപാത്രസൃഷ്ടിയിലും സ്വയം പുതുക്കിക്കൊണ്ടിരിക്കുന്ന സംവിധായകനെ ചിത്രത്തിന്റെ പിന്നിൽ കാണാം. ഷാജി കൈലാസിന്റെ മുൻ സിനിമകളെ വെച്ചുനോക്കുകയാണെങ്കിൽ അദ്ദേഹം സ്വയം ഒരു പരീക്ഷണത്തിന് തയ്യാറായിരിക്കുന്നതായി കാണാം. അപ്രതീക്ഷിതമായി തുടങ്ങുന്ന ചിത്രം അവസാനിക്കുന്നതും അപ്രതീക്ഷിതമായ ഒരിടത്ത് തന്നെയാണ്. അവിടെയും ഷാജി കൈലാസ് തന്റെ മുൻസൃഷ്ടികളുടെ മാതൃകകൾ തല്ലിത്തകർക്കുകയാണ്. നരസിംഹമോ വല്ല്യേട്ടനോ കടുവയോ ചെയ്ത ഷാജി കൈലാസിനെയല്ല കാപ്പയിൽ കാണാനാവുക.

കഥാപാത്രങ്ങളിലൂടെ കഥ പറയുന്ന ശൈലി തന്റെ നോവലുകളിലെന്നപോലെ സിനിമയിലും ഇന്ദു​ഗോപൻ പിന്തുടർന്നിരിക്കുകയാണ്. ഓരോ കഥാപാത്രത്തിനും അവരവരുടേതായ വ്യക്തിത്വം നൽകാൻ രചയിതാവിനായിട്ടുണ്ട്. കൊട്ട മധു, ആനന്ദ്, ബിനു ത്രിവിക്രമൻ, പ്രമീള, ലത്തീഫ്, മധുവിന്റെ നിഴലായ ഇക്ക തുടങ്ങി ഓരോ കഥാപാത്രത്തിനും അവരുടെ കഥ പറയാനുണ്ട്. ഓരോ തരം ജീവിതങ്ങളെ ഇവരിൽ കാണാം. മാസ് സംവിധായകന്റെ ചിത്രമാണെങ്കിലും മാസ് ഡയലോ​ഗുകൾ ആവശ്യത്തിന് മാത്രമേയുള്ളൂ എന്നത് കയ്യടിയർഹിക്കുന്നതാണ്.

താരങ്ങളുടെ പ്രകടനത്തിലേക്ക് വന്നാൽ കൊട്ട മധുവായെത്തിയ പൃഥ്വിരാജിൽ നിന്ന് തുടങ്ങാം. ഭൂതകാലം വേട്ടയാടുന്ന, അതിൽ നിന്ന് പുറത്തുകടക്കണമെന്ന് വിചാരിച്ചിട്ടും നടക്കാതെ ഉഴലുന്ന മധുവിനെ പൃഥ്വി ​ഗംഭീരമാക്കിയിട്ടുണ്ട്. ആനന്ദിന്റെ നിസ്സഹായത ആസിഫ് അലി മികച്ചതാക്കി. പ്രമീളയായെത്തിയ അപർണാ ബാലമുരളിക്കും ബിനുവായെത്തിയ അന്നാ ബെന്നിനും ലത്തീഫ് ആയെത്തിയ ദിലീഷ് പോത്തനും കയ്യടി നൽകുകതന്നെ വേണം. എടുത്തുപറയേണ്ട ഒരാൾ ജ​ഗദീഷാണ്. ലീലക്കും റോഷാക്കിനും ശേഷം സ്ക്രീനിൽ നിറഞ്ഞാടുകയാണ് അദ്ദേഹം. മധുവിന്റെ തുണയായി, മധുവിന്റെ മൂന്നാമത്തെ കണ്ണായും കൈ ആയും നിൽക്കുന്ന കഥാപാത്രം ജ​ഗദീഷിലെ നടനെന്ന നിലയിലുള്ള മാറ്റം വെളിവാക്കുന്നതാണ്.

കഥാപാത്രങ്ങളെ എലിവേറ്റ് ചെയ്യുന്നതിൽ ഡോൺ വിൻസെന്റിന്റെ പശ്ചാത്തലസം​ഗീതവും ജോമോൻ ടി ജോണിന്റെ ക്യാമറയും ഒഴിച്ചുകൂടാനാവാത്ത പങ്കാണ് വഹിച്ചത്.  പരമ്പരാ​ഗതമായ ​ഗുണ്ടാ-പോലീസ് ഏറ്റുമുട്ടൽ പ്രമേയമായ ചിത്രമല്ല കാപ്പ. സ്ഥിരം ഷാജി കൈലാസ് ചിത്രങ്ങളുടെ വഴിയിലൂടെയുമല്ല ചിത്രം സഞ്ചരിക്കുന്നത്. പുതിയ കാലത്തിന് അനുസൃതമായി അപ്​ഗ്രേഡ് ചെയ്ത സംവിധായകന്റെ കയ്യൊപ്പ് പതിഞ്ഞ ക്ലാസ് ചിത്രമാണ് കാപ്പ.