കൊച്ചി: നാദാപുരം തൂണേരിയിലെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ ഷിബിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്ക് ജീവപര്യന്തം കഠിനതടവ് വിധിച്ച് ഹൈക്കോടതി.  മുനീര്‍, സിദ്ദിഖ്, മുഹമ്മദ് അനീസ്, ഷുഹൈബ്, ജാസിം, സമദ് അബ്ദുള്‍ സമദ് എന്നിവര്‍ക്കാണ് ശിക്ഷ വിധിച്ചത്‌. വിചാരണ കോടതി വെറുതേവിട്ട പ്രതികള്‍ക്കാണ് ഇപ്പോള്‍ ഹൈക്കോടതി ജീവപര്യന്തം വിധിച്ചിരിക്കുന്നത്. 

To advertise here,

കേസിലെ പ്രതികള്‍ വിവിധ വകുപ്പുകളിലായി അഞ്ച് ലക്ഷത്തിപ്പതിനേഴായിരം രൂപ പിഴയൊടുക്കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. ഈ വിധി സമൂഹത്തിന് ഒരു സന്ദേശമായിരിക്കുമെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ടാണ് ഹൈക്കോടതി ശിക്ഷ പ്രഖ്യാപിച്ചത്.

ഷിബിൻ കൊലക്കേസുമായി ബന്ധപ്പെട്ട് മുഴുവൻ പ്രതികളേയും സംശയത്തിന്റെ ആനുകൂല്യത്തിലാണ് വിചാരണകോടതി വെറുതെവിട്ടിരുന്നത്. ഇതിനെതിരേ സംസ്ഥാന സര്‍ക്കാരിന്റെയും ഷിബിന്റെ മാതാപിതാക്കളുടേയും ഹര്‍ജിയില്‍ പ്രതികളെ വെറുതേവിട്ട നടപടി ഹൈക്കോടതി തിരുത്തി. കേസിലെ 17 പ്രതികളിൽ ഒന്നുമുതൽ ആറുവരേയും 15, 16 പ്രതികളും കുറ്റക്കാരാണെന്ന് ഹൈക്കോടതി കണ്ടെത്തിയത്‌. ഹൈക്കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ മൂന്നാം പ്രതി അസ്ലം നേരത്തേ കൊല്ലപ്പെട്ടിരുന്നു. വിചാരണാകോടതി വെറുതെവിട്ടതിനുശേഷമായിരുന്നു ഇത്.

2015 ജനുവരി 22-നാണ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായ ഷിബിന്‍ കൊല്ലപ്പെട്ടത്. രാഷ്ട്രീവും വര്‍ഗീയവുമായ വിരോധത്താല്‍ ലീഗ് പ്രവര്‍ത്തകരായ പ്രതികള്‍ മാരകായുധങ്ങളുമായി ഷിബിന്‍ ഉള്‍പ്പെടെയുള്ള സിപിഎം പ്രവര്‍ത്തകരെ ആക്രമിച്ചെന്നായിരുന്നു കേസ്. സംഭവത്തില്‍ ആറു പേര്‍ക്ക് ഗുരുതരമായ പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.