പാലക്കാട്: കോവിഡ് പ്രതിരോധത്തിനായി കേന്ദ്ര ആയുഷ് മന്ത്രാലയം വികസിപ്പിച്ച ആയുഷ് -64ന്റെ വിതരണം സംസ്ഥാനത്ത് ആരംഭിച്ചു. കേന്ദ്രസര്‍ക്കാരിന്റെ നോഡല്‍ ഏജന്‍സിയായി തിരഞ്ഞെടുക്കപ്പെട്ട, സന്നദ്ധസംഘടനയായ സേവാഭാരതിയുടെ ശാഖകള്‍വഴിയാണ് മരുന്ന് വീടുകളില്‍ എത്തിക്കുന്നത്.

To advertise here,

ആയുഷ് മന്ത്രാലയത്തിനുകീഴിലുള്ള സെന്‍ട്രല്‍ കൗണ്‍സില്‍ ഫോര്‍ റിസര്‍ച്ച് ഇന്‍ ആയുര്‍വേദിക് സയന്‍സാണ് മരുന്നുവിതരണം സംഘപരിവാര്‍ സംഘടനയായ സേവാഭാരതിയെ ഏല്‍പ്പിച്ച് ഉത്തരവിറക്കിയത്. 18-നും 60-നും ഇടയില്‍ പ്രായമുള്ള, തീവ്രതകുറഞ്ഞ കോവിഡ് ബാധിച്ച രോഗികള്‍ക്ക് ഏഴുദിവസത്തിനകമാണ് മരുന്ന് നല്‍കേണ്ടത്.

തൃശ്ശൂര്‍ ചെറുതുരുത്തിയിലെ ദേശീയ ആയുര്‍വേദ പഞ്ചകര്‍മ ഗവേഷണകേന്ദ്രത്തിലും തിരുവനന്തപുരത്തുമാണ് ആയുഷ് മന്ത്രാലയം മരുന്ന് എത്തിച്ചിരിക്കുന്നത്. മരുന്നുകള്‍ നോഡല്‍ ഏജന്‍സിയായ സേവാഭാരതിക്ക് നേരിട്ട് കൈപ്പറ്റാനാവും. പാലക്കാട്, തൃശ്ശൂര്‍, തിരുവനന്തപുരം, കൊല്ലം തുടങ്ങിയ ജില്ലകളിലാണ് ആദ്യഘട്ടത്തില്‍ മരുന്നുവിതരണം ആരംഭിച്ചത്. വിതരണത്തിനായി പഞ്ചായത്തുകളില്‍ കോ-ഓര്‍ഡിനേറ്റര്‍മാരെയും അഞ്ച് വൊളന്റിമയര്‍മാരെയും സേവാഭാരതി നിയോഗിച്ചിട്ടുണ്ട്.

ആയുഷ് സര്‍ട്ടിഫിക്കറ്റുള്ള സ്വകാര്യ ഡോക്ടര്‍മാരെ നിയോഗിച്ചാണ് സേവാഭാരതി മരുന്നുവിതരണം നടത്തുന്നത്. ഈ ഡോക്ടര്‍മാര്‍ രോഗികളുടെ സ്ഥിതിവിവരങ്ങള്‍ വിലയിരുത്തിമാത്രമേ മരുന്നുനല്‍കാന്‍ അനുവദിക്കയുള്ളൂ. വേണ്ടിവന്നാല്‍ ഒന്നോരണ്ടോ ദിവസം ഇവരെ നിരീക്ഷിക്കാന്‍ ഫോണ്‍വഴിയും വീഡിയോ കോണ്‍ഫറന്‍സ് വഴിയുമുള്ള സംവിധാനങ്ങളും സേവാഭാരതിയുടെ ക്ലിനിക്കുകള്‍ ഒരുക്കുന്നുണ്ട്. സേവാഭാരതിയുടെ വൊളന്റിയര്‍മാരും വീടുകളിലെത്തും. കോവിഡ് ബാധിച്ചവര്‍ ആധാര്‍ കാര്‍ഡ്, കോവിഡ് പോസിറ്റീവായതിന്റെ റിപ്പോര്‍ട്ട്, സമ്മതപത്രം തുടങ്ങിയവ ഹാജരാക്കണം.

സേവാഭാരതിക്കുപുറമേ, ആയുഷ് -64 ആയുര്‍വേദ ആശുപത്രികള്‍വഴിയും സ്ഥാപനങ്ങള്‍ വഴിയും വിതരണംചെയ്യാന്‍ സംവിധാനമൊരുക്കണമെന്നാവശ്യപ്പെട്ട് ഒരുവിഭാഗം ആയുര്‍വേദ ഡോക്ടര്‍മാരും രംഗത്തെത്തിയിട്ടുണ്ട്.

അതേസമയം, പ്രവര്‍ത്തനപരിചയവും നിലവാരവും രാജ്യത്ത് എല്ലായിടത്തും ശൃംഖലയുമുള്ള സന്നദ്ധസംഘടന എന്ന നിലയിലാണ് വിതരണച്ചുമതല സേവാഭാരതിയെ ഏല്‍പ്പിച്ചത് എന്നാണ് ആയുഷ് മന്ത്രാലയം നല്‍കുന്ന വിശദീകരണം.

എതിര്‍പ്പുമായി ഇടത് എം.പി.മാര്‍

ന്യൂഡല്‍ഹി: കോവിഡ് രോഗികള്‍ക്കായുള്ള ആയുഷ്-64 മരുന്നു വിതരണത്തിന് ആര്‍.എസ്.എസിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയായ സേവാഭാരതിയെ ചുമതലപ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരേ ഇടത് എം.പി.മാര്‍. ഭരണഘടനാവിരുദ്ധവും ആരോഗ്യമേഖലയിലെ സന്നദ്ധപ്രവര്‍ത്തകരോടും സര്‍ക്കാര്‍ സംവിധാനങ്ങളോടുമുള്ള വെല്ലുവിളിയുമായ ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സി.പി.എം. രാജ്യസഭാകക്ഷി നേതാവ് എളമരം കരീം കേന്ദ്ര ആയുഷ് മന്ത്രി ശ്രീപദ് നായിക്കിന് കത്തുനല്‍കി. കോവിഡിനെതിരേയുള്ള പോരാട്ടത്തില്‍ രാഷ്ട്രീയം കലര്‍ത്തുന്നത് പ്രതിരോധപ്രവര്‍ത്തനങ്ങളിലെ ഐക്യത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി സി.പി.എം. രാജ്യസഭാംഗം ജോണ്‍ ബ്രിട്ടാസ് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കത്തയച്ചു.

മരുന്ന് വിതരണത്തിന് സേവാഭാരതി വൊളന്റിയര്‍മാരുമായി സഹകരിച്ച് രൂപരേഖ തയ്യാറാക്കാന്‍ നിര്‍ദേശിച്ചുള്ള സെന്‍ട്രല്‍ കൗണ്‍സില്‍ ഫോര്‍ റിസര്‍ച്ച് ഇന്‍ ആയുര്‍വേദിക് സയന്‍സസിന്റെ (സി.സി.ആര്‍.എ.എസ്.) വിവാദ ഉത്തരവ് പിന്‍വലിക്കണമെന്ന് കരീം ആവശ്യപ്പെട്ടു. ആര്‍.എസ്.എസിനുകീഴില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയെ ഔദ്യോഗിക ഏജന്‍സിയെപ്പോലെ പരിഗണിക്കുന്നത് അനുചിതമാണെന്നും വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളും തദ്ദേശസ്ഥാപനങ്ങളും ഏജന്‍സികളും ഇതിനെക്കാള്‍ കാര്യക്ഷമതയുള്ളവയാണെന്നും ബ്രിട്ടാസ് കത്തില്‍ കുറിച്ചു.

Content Highlight: Seva Bharati distributes Ayush-64