ആത്മഹത്യാക്കുറിപ്പെന്ന് പോലീസ് അവകാശപ്പെടുന്ന കുറിപ്പ് ശ്രദ്ധ സ്‌നാപ്പ് ചാറ്റിൽ പങ്കുവെച്ചതിന്റെ സ്‌ക്രീൻ ഷോട്ട്, ശ്രദ്ധ സതീഷ്
കോട്ടയം: അമൽജ്യോതി എൻജീനീയറിങ് കോളേജിലെ ബിരുദ വിദ്യാർഥിനി ശ്രദ്ധ സതീഷിന്റെ ആത്മഹത്യക്കുറിപ്പ് കിട്ടിയിരുന്നുവെന്ന് കോട്ടയം ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് പറഞ്ഞു. ഈ കുറിപ്പിൽ ആരെയും കുറ്റപ്പെടുത്തുന്നില്ല. ‘ഞാൻ പോകുന്നു’ എന്നാണ് എഴുതിയിട്ടുള്ളത്. ക്രൈംബ്രാഞ്ച് കേസ് നല്ല നിലയിൽ അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സമരംചെയ്ത വിദ്യാർഥികൾക്കെതിരേ മോശമായ നടപടി പോലീസ് സ്വീകരിച്ചിട്ടില്ല. സഹപാഠിയുടെ മരണം മൂലമുണ്ടായ ആഘാതത്തിലാണ് വിദ്യാർഥികൾ അല്പം മോശമായി പെരുമാറിയതെന്ന് മനസ്സിലാകുന്നു. അവർക്ക് മാനസികബുദ്ധിമുട്ടുണ്ടാക്കുന്ന ഒരുനടപടിയും പോലീസിന്റെ ഭാഗത്ത് നിന്നുണ്ടാകില്ലെന്ന് ഉറപ്പുനൽകിയിട്ടുണ്ടെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.
അത് പഴയ കുറിപ്പെന്ന് കുടുംബം
തിരുവാങ്കുളം: കാഞ്ഞിരപ്പള്ളി അമൽജ്യോതി കോളേജ് ഹോസ്റ്റലിൽ ആത്മഹത്യ ചെയ്ത ശ്രദ്ധയുടെ ആത്മഹത്യക്കുറിപ്പെന്ന് കോട്ടയം എസ്.പി. പറഞ്ഞ കുറിപ്പ് ആത്മഹത്യക്കുറിപ്പല്ലെന്ന് ശ്രദ്ധയുടെ കുടുംബം. 'എടാ പോകുവാ, ബ്ലാക്ക് പാന്റ് എന്റെ ബെഡിൽ വച്ചിട്ടുണ്ട് ' എന്ന് ശ്രദ്ധ കൈപ്പടയിൽ ഇംഗ്ലീഷിൽ എഴുതിെവച്ച കടലാസ് 2022-ലേതാണ്.
കഴിഞ്ഞ ഒക്ടോബർ 18-ന് ഇത് സ്നാപ് ചാറ്റിൽ ശ്രദ്ധ പങ്കുവെച്ചതിന്റെ സ്‌ക്രീൻ ഷോട്ടും കുടുംബം മാധ്യമങ്ങൾക്കായി നൽകി. പോലീസിൽ വിശ്വാസമില്ലെന്നും ഇത്തരത്തിലുള്ള ഒരു കടലാസ് ആത്മഹത്യക്കുറിപ്പാണെന്ന് ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥർ പറയുന്നത് പോലീസിലുള്ള വിശ്വാസം നഷ്ടപ്പെടുത്തിയെന്നും കുടുംബം പറയുന്നു.
പോലീസ് മാനേജ്മെൻറിന്റെ ഭാഗത്താണെന്ന് തുടക്കംമുതലേ വ്യക്തമാണെന്നും ആത്മഹത്യക്കുറിപ്പെന്ന വ്യാജ പ്രചാരണത്തിലൂടെ ഇത് കൂടുതൽ വെളിപ്പെട്ടുവെന്നും കുടുംബം പറഞ്ഞു. കോളേജിൽ എത്തി ചർച്ച നടത്തിയ മന്ത്രിമാരിൽ വിശ്വാസമുണ്ട്. എന്നാൽ, പോലീസ് അന്വേഷണത്തിൽ വിശ്വാസമില്ല.
ആരോപണ വിധേയരായ എച്ച്.ഒ.ഡി. ഉൾപ്പെടെയുള്ളവരെ ചോദ്യം ചെയ്യാത്തതെന്ത് എന്ന് ചോദിച്ചപ്പോൾ അവർ ഒളിവിലാണെന്നാണ് പോലീസ് ഇൻസ്പെക്ടർ പറഞ്ഞത്. എന്നാൽ, അവർ കോളേജിൽ പരസ്യമായി നടക്കുന്നുവെന്ന് എല്ലാവർക്കുമറിയാം, ക്രൈംബ്രാഞ്ച് അന്വേഷണം സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ല.
ശ്രദ്ധയ്ക്ക് നീതി ലഭിക്കാൻ കോടതിയെ സമീപിക്കുന്നതടക്കമുള്ള നടപടികളുമായി മുന്നോട്ടുപോകും - പിതാവ് സതീഷ് പറഞ്ഞു.
Content Highlights: kottayam kanjirappally amal jyothi engineering college shraddha satish suicide note
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..